വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് അർജുൻ രാധാകൃഷ്ണൻ. പട എന്ന ചിത്രത്തിലെ കളക്ടറിൽ നിന്ന് തുടങ്ങി ഡിയർ ഫ്രണ്ടിലും കണ്ണൂർ സ്ക്വാഡിലുമെല്ലാം അർജുൻ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. മറ്റ് ഇന്റസ്ട്രികളെ അപേക്ഷിച്ച് നോക്കുമ്പോൾ മലയാളം കുറച്ചുകൂടി ആക്സസിബിളാണ് എന്ന പക്ഷക്കാരനാണ് അർജുൻ. ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും പുതിയ താരങ്ങളെ വരവേൽക്കാൻ മലയാളം ഒരു മടിയും കാണിക്കാറില്ലെന്നും അർജുൻ പറയുന്നു. തന്റെ ആദ്യ സിനിമയായ പടയിൽ മലയാളം അറിയാത്തതുകൊണ്ട് അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ചും അർജുൻ ക്യു സ്റ്റുഡിയോയോട് പങ്കുവെച്ചു.
എവിടെയാണെങ്കിലും സിനിമ ഇന്റസ്ട്രിയിലേക്ക് കയറിപ്പറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ, മറ്റ് ഇന്റസ്ട്രികളെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ മലയാളം കുറച്ചുകൂടി ആക്സസിബിളാണ്. എട്ട് വർഷത്തോളം മുംബൈയിലായിരുന്നു. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മലയാളം മികച്ചതാണ് എന്ന് പറയുന്നത്. ഒരു സെറ്റിൽ പോയി സംവിധായകനെ കാണാനോ, നമ്മുടെ ഏതെങ്കിലും സൂപ്പർ സ്റ്റാർസിലേക്ക് എത്തിപ്പെടാനോ ഇവിടെ എളുപ്പമുള്ള ഒരു വഴിയുണ്ട്. അത് മറ്റ് ഇന്റസ്ട്രികളിലില്ല.
ഇവിടെ ഹയറാർക്കികൾ കുറവാണ്. പുതിയ ടാലന്റുകളെ വരവേൽക്കാനും അവസരം നൽകാനും യാതൊരു മടിയുമില്ലാത്ത സ്ഥലം കൂടിയാണ് മലയാളം സിനിമ. എന്നിരുന്നാലും മറ്റ് ഇന്റസ്ട്രികളെപ്പോലെ എത്തിപ്പെടാൻ ബുദ്ധിമുട്ട് തന്നെയാണ്. ആദ്യ സിനിമ പടയിൽ വലിയ ചലഞ്ചുകൾ നേരിട്ടിരുന്നു. കൂടെ അഭിനയിക്കുന്നത് മലയാളത്തിലെ ഏറ്റവും മികച്ച ആർട്ടിസ്റ്റുകൾ. സിനിമയാണെങ്കിൽ സിങ്ക് സൗണ്ടും, തനിക്കാണെങ്കിൽ മലയാളം അറിയുകയും ഇല്ല. സംവിധായകൻ കമൽ ദിവസവും പുതിയ ഡയലോഗുകൾ കൊണ്ടുവരും. ഒരു ദിവസം വലിയൊരു നെടുനീളൻ മോണോലോഗുമായി അദ്ദേഹം എത്തി. പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും അതെല്ലാം ഓരോ പാഠങ്ങളാണ്.