ഈ വർഷം ഓസ്കാർ പുരസ്കാരത്തിലേക്ക് അയക്കേണ്ടിയിരുന്ന ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ആയിരുന്നു എന്ന് സംവിധായകൻ അനുരാഗ് കശ്യപ്. ഓസ്കാർ പുരസ്‌കാരം നേടണം എന്നുണ്ടായിരുന്നു എങ്കിൽ പായൽ കപാഡിയയുടെ ചിത്രമായിരുന്നു അയക്കേണ്ടയിരുന്നത്. അതിനർത്ഥം ലാപതാ മോശമാണെന്നല്ല. ലാപതാ ലേഡീസ് തനിക്കിഷ്ടമുള്ള ചിത്രം തന്നെയാണെന്ന് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.
അനുരാഗ് കശ്യപ് പറഞ്ഞത്:
ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം ഇടവേളയില്ലാതെ കാണാനാണ് ആഗ്രഹം. ഇവിടെ അരമണിക്കൂർ ഇടവേളയോടെ സിനിമകൾ കാണുന്നത് എനിക്ക് വെറുപ്പാണ്. അതുകൊണ്ട് എന്റെ തന്നെ സ്‌ക്രീനിലാണ് ഞാൻ സിനിമകൾ കാണുന്നത്. അതും ഇടവേളകളോ നിർത്തലുകളോ ഇല്ലാതെയാണ് സിനിമ കാണുക. പായൽ കപാഡിയ ആ സിനിമയെ നോക്കിക്കണ്ട രീതിയിൽ തന്നെ ആ സിനിമ കാണാനാണ് ആഗ്രഹിക്കുന്നത്. പായൽ കപാഡിയയുടെ മുൻപത്തെ സിനിമകൾ കണ്ടിട്ടുണ്ട്. അവരുടെ സിനിമകൾ എനിക്കിഷ്ടമാണ്. നിങ്ങൾ ഇടവേളയോടെയാണോ സിനിമ കാണാൻ പോകുന്നത് എന്നായിരുന്നു പായൽ അവസാനം എനിക്ക് അയച്ച മെസ്സേജ്. അതുകൊണ്ട് ഇടവേളയോടെ ആ സിനിമ കാണാൻ ആഗ്രഹിക്കുന്നില്ല.
ഓസ്കാറിലേക്ക് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തന്നെയായിരുന്നു അയക്കേണ്ടിരുന്നത്. പുരസ്‌കാരം കിട്ടണമെങ്കിൽ ആ സിനിമ തന്നെയായിരുന്നു അയക്കേണ്ടിയിരുന്നത്. 'ലാപതാ ലേഡീസ്' എനിക്കിഷ്ടമുള്ള ചിത്രം തന്നെയാണ്. ഏതു സിനിമയായിരുന്നു അയക്കേണ്ടിയിരുന്നത് എന്ന ചോദ്യത്തിന് പായൽ പറഞ്ഞ ഉത്തരം എനിക്ക് ഒരുപാട് ഇഷ്ടമായി. 'ഒരുപാട് സിനിമകൾ ഈ വർഷം റിലീസിനെത്തി. അതിൽ 3 സ്ത്രീ സംവിധായകരുടെ ചിത്രങ്ങളാണ് മത്സരിക്കുന്നത്' - എന്നായിരുന്നു അവരുടെ മറുപടി. ആ മറുപടി മനോഹരമായിരുന്നു. വളരെ സെക്യൂറായ ആളാണ് പായൽ. ഓസ്കറിൽ പുരസ്‌കാരം നേടണം എന്നായിരുന്നു എങ്കിൽ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തന്നെയായിരുന്നു അയക്കേണ്ടിയിരുന്നത്. ലാപതാ ലേഡീസ് ഒരു മോശം സിനിമയാണെന്നല്ല ഞാൻ പറഞ്ഞതിന്റെ അർഥം. ഇതേ അവസ്ഥ 'ലഞ്ച് ബോക്സി'ന്റെ കാര്യത്തിലും RRR ന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്. പക്ഷെ നമ്മൾ ഇങ്ങനെയാണ്. നമ്മുടെ ചില ധാരണകൾ ഇങ്ങനെയാണ്.