Film News

ഉത്സവക്കാഴ്ച്ചകള്‍ ഇനി തിയേറ്ററില്‍; അജഗജാന്തരം നാളെ പ്രദര്‍ശനത്തിനെത്തും

ഉത്സവകാഴ്ചകളും ഗംഭീര ആക്ഷന്‍രംഗങ്ങളുമായി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരം നാളെ (ഡിസംബര്‍ 23) തിയേറ്ററിലേക്ക്. ക്രിസ്മസ് റിലീസുകളില്‍ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് അജഗജാന്തരം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ മുതല്‍ ട്രെയ്‌ലര്‍ വരെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്.

ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

അജഗജാന്തരത്തിന്റെ കഥ ആദ്യമായി കേട്ടപ്പോള്‍ ചെറുപ്പത്തല്‍ താന്‍ കണ്ട ഉത്സവക്കാഴ്ച്ചകളാണ് മനസിലേക്ക് എത്തിയതെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു.

ടിനു പാപ്പച്ചന്‍ പറഞ്ഞത്:

ആന്റണിയാണ് അഗജാന്തരത്തിന്റെ കഥ എന്നോട് പറയുന്നത്. കിച്ചുവിന്റെയാണ് കഥ. അവരാദ്യം ലിജോ ചേട്ടനോടാണ് കഥ പറഞ്ഞത്. പക്ഷെ ജെല്ലിക്കെട്ട് ചെയ്ത നില്‍ക്കുന്ന സമയമായതിനാല്‍ ലിജോ ചേട്ടന്‍ അത് ചെയ്തില്ല. അങ്ങനെയാണ് ഞാന്‍ കഥ കേള്‍ക്കുന്നത്. കേട്ട സമയത്ത് ആക്ഷനും കോണ്‍ഫ്ലിക്റ്റും ഒന്നുമല്ല മറിച്ച് അവര്‍ പറഞ്ഞ കഥയോട് എനിത്ത് റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു. കാരണം ഞാന്‍ ജനിച്ച് വളര്‍ന്നത് കൊട്ടാരക്കരയാണ്. അവിടെ ഒരുപാട് അമ്പലങ്ങളുള്ള ഒരു സ്ഥലമായിരുന്നു. ചെറുപ്പ കാലം രസകരമാക്കിയത് ഉത്സവങ്ങള്‍ തന്നെയായിരുന്നു. അതുകൊണ്ട് ഉത്സവം വരാന്‍ വേണ്ടി കാത്തിരിക്കുമായിരുന്നു.

ആ ഉത്സവത്തില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത് നല്ല നാടന്‍ അടിയാണ്. ഓരോ വര്‍ഷവും അടി നടക്കും. പിന്നെ അതിന്റെ ബാക്കി നടക്കുക അടുത്ത വര്‍ഷമായിരിക്കും. പിന്നെ ഉത്സവത്തിന്റെ ഒരു കളറും, ശബ്ദവും നമ്മള്‍ കാണുന്ന കാഴ്ച്ചകളുമെല്ലാം ഒരു അനുഭവം തന്നെയാണ്. ഓരോ ഉത്സവത്തിനും ഓരോ തരം കാഴ്ച്ചകളാണ്. അപ്പോള്‍ ഈ കഥ പറഞ്ഞപ്പോള്‍ ഞാന്‍ ചെറുപ്പത്തില്‍ കണ്ട കാഴ്ച്ചകളിലേക്ക് എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റി. അത് ഞാന്‍ ഷൂട്ട് ചെയ്താല്‍ നന്നാവുമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് അജഗജാന്തരം ഞാന്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നത്.

അജഗജാന്തരത്തില്‍ പെപ്പെയോടൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT