ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുരിശിന്റെ വഴി എഐ സാങ്കേതികവിദ്യയിൽ ദൃശ്യവൽക്കരിച്ച ചിത്രവുമായി ഇൻഡോ ജർമൻ സംരംഭം. മലയാളിയായ ലിയോ ടി ദേവസിയാണ് ജർമൻ ഭാഷയിൽ ചെയ്ത ക്രക്സ് എന്ന ഫിലിമിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ലോകത്ത് ആദ്യമായാണ് ജനറേറ്റീവ് എഐയിൽ കുരിശിൻ്റെ വഴി പ്രമേയമായുള്ള ചലച്ചിത്രം നിർമിക്കപ്പെട്ടതെന്നും ജർമ്മൻ ഭാഷയിലുള്ള ക്രക്സ് എന്ന ചിത്രം വിശുദ്ധ വാരത്തിൽ പബ്ലിഷ് ചെയ്യാൻ സന്തോഷമുണ്ടെന്നും ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ ഡോ: മേരി കള്ളിയത്ത് പറഞ്ഞു. ഇംഗ്ലീഷും മലയാളവും ഉൾപ്പെടെയുള്ള 10 ഭാഷകളിൽ ക്രക്സ് ഉടൻ പ്രേക്ഷകരിലേക്കെത്തും. കഴിഞ്ഞ ആറ് മാസം കൊണ്ടാണ് 16 മിനുട്ട് ദൈർഘ്യമുള്ള ചിത്രം തയ്യാറായത്. മുഴുവൻ കഥാപാത്രങ്ങളും എഐ നിർമ്മിത കഥാപാത്രങ്ങളാണ്.
മറ്റ് ഭാഷകളിൽ കൂടി ക്രക്സ് സിനിമ പുറത്തിറങ്ങിയ ശേഷം കമേഴ്സ്യൽ സിനിമാ മേഖലയിലും ചലച്ചിത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് ഡോ: മേരി കള്ളിയത്ത് പറഞ്ഞു. ഇൻഡോ ജർമൻ സംരംഭമായ സെവൻത് പാം (seventh Palm) പ്രൊഡക്ഷന്സിന്റെ ബാനറിൽ നിർമ്മിച്ച ക്രക്സ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോ: മേരി കള്ളിയത്തും പ്രൊജക്റ്റ് ഡിസൈനർ ഫാദർ ജിജി വട്ടപ്പറമ്പിലും ആണ്.
യേശുക്രിസ്തുവിന്റെ കുരിശു മരണവും അതിനു മുമ്പേയുള്ള പീഡാസഹന യാത്രയുമാണ് ചിത്രത്തിൻറെ പ്രമേയം. 'സിനിമ ഉൾപ്പെടെയുള്ള മാധ്യമ മേഖലയെ എ.ഐയുടെ സ്വാധീനം കൂടി വരുമ്പോൾ ധാരാളം ആളുകൾക്ക് തൊഴിൽ നഷ്ടം സംഭവിക്കുന്നുണ്ട്. പക്ഷേ, എഐക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ല എന്നതാണ് മറ്റൊരു സത്യം. ധാരാളം ഹ്യൂമൻ എഫർട്ട് ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു എഐ സിനിമ ചെയ്യാനാവൂ. കാരക്ടർ ഇമേജ് ജനറേറ്റ് ചെയ്യുന്നതും, അത് മൂവിയാക്കി മാറ്റുന്നതിലുമൊക്കെ കഠിനപരിശ്രമം വേണം. കാരക്ടേഴ്സിന് ഇമോഷൻ സെറ്റ് ചെയ്യുന്നതൊക്കെ വളരെ ഹെവിയായിട്ടുള്ള കാര്യം തന്നെയാണ്. എഐ സാങ്കേതികവിദ്യ കൃത്യമായി ഉപയോഗിക്കാൻ പരിശീലിക്കുന്നത് വഴി ദൃശ്യമാധ്യമ മേഖലയിലെ തൊഴിൽ നഷ്ടം പരിഹരിക്കാനാവും എന്നത് തന്നെയാണ് പ്രതീക്ഷ - ക്രക്സ് മൂവി ക്രിയേറ്റീവ് ഡയറക്ടർ ലിയോ പത്രസമ്മേളനത്തിൽ പറഞ്ഞു.