Tech

രാജ്യത്തെ ഇൻറർനെറ്റ് നിരോധനം മൂലം ഒരു ദിവസം 1.5 കോടിയുടെ നഷ്ടം എന്ന്‌ ടെലികോം കമ്പനികൾ

THE CUE

പൗരത്വഭേദഗതി നിയമനത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ നിരവധി  മേഖലകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.  അതിൽ പ്രധാനമായും ടെലികോം കമ്പനികളെയാണ് സാരമായി ഇത് ബാധിച്ചിരിക്കുന്നത്. കാരണം പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ രാജ്യത്തെ പലയിടത്തും സേവനങ്ങൾ നിർത്തി വയ്ക്കാൻ ടെലിക്കോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഉപയോക്താക്കൾക്ക് റിച്ചാർജ് ചെയ്യാത്തതിനാൽ കമ്പനികൾക്ക് ഉണ്ടാകുന്നത് കോടികളുടെ നഷ്ടമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്റർനെറ്റ് നിരോധനം നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഒരു ദിവസം 1.5 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ടെലികോം കമ്പനികൾ പറയുന്നു.

ഡിസംബർ 15 മുതൽ ഗുജറാത്ത്, യുപി, ദില്ലി, അസം, മേഘാലയ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് നിരോധനം വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.ഈ സാഹചര്യത്തിൽ ടെലിക്കോം കമ്പനികളുടെ പ്രധാന വരുമാന മാർഗ്ഗമായ റീചാർജുകളും ടോപ്പ് അപ്പുകളും കാര്യമായ നടക്കുന്നില്ലെന്നും ഇത് വലിയ നഷ്ടമുണ്ടാക്കുന്നതായും സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ ചൂണ്ടിക്കാണിക്കുന്നു.

നിരോധനം ഉള്ള സംസ്ഥാനത്തെ ജനസംഖ്യ കൂടുതലാണെങ്കിലോ നിരോധനം ദീർഘകാലത്തേക്ക് നിലനിൽക്കുകയാണെങ്കിലോ നഷ്ടം ഇതിലും കൂടുമെന്നും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ ടെലികോം കമ്പനികളെയും പ്രതിനിധികരിക്കുന്ന സംഘടനയാണ് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ.

രാജ്യത്തെ ഉപയോക്താക്കളിൽ 90 ശതമാനത്തിലധികം ആളുകളും പ്രീ-പെയ്ഡ് ഉപയോക്താക്കളാണ് എന്നതും കമ്പനികൾക്ക് തിരിച്ചടിയാണ്. ചരിത്രത്തിലാദ്യമായി ഡൽഹിയിലും ഇന്റർനെറ്റ് നിരോധനം വന്നുവെന്നതും ശ്രദ്ധേയമാണ്. ലോകത്ത്  ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻ നിരയിലാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലുണ്ടായ ഇന്റർനെറ്റ് നിരോധനത്തിന്റെ കാര്യം എടുത്താൽ  കഴിഞ്ഞ വർഷം മാത്രം  67 ശതമാനം ഇന്ത്യയിലാണ് എന്നാണ് കണക്കുകൾ.  ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തെത്തുടർന്ന് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചതായി എല്ലാ സ്വകാര്യ കമ്പനികളും ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ 2012 മുതൽ ഇതുവരെ 363 ഇന്റർനെറ്റ് നിരോധനങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. അതിൽ ഏറ്റവും കൂടുതൽ നിരോധനം ഉണ്ടായത് 2018ലാണ് 134 എണ്ണം. ഈ വർഷം  ഇതുവരെ ഇന്ത്യയിൽ 91 ഇടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനമുണ്ടായത്. ഇതിൽ കൂടുതലും കാശ്‌മീരിലാണ്. ആർട്ടിക്കിൾ 370 റദ്ദാക്കി 140 ദിവസമായിട്ടും കാശ്‌മീരിൽ ഇന്റർനെറ്റ് പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT