POPULAR READ

അമ്മയുടെ അംഗമായി മരിക്കട്ടെ, തിരിച്ചെടുക്കണമെന്ന് ഇടവേള ബാബുവിനോട് പറഞ്ഞിരുന്നു, സാധ്യമല്ലെന്ന് പറഞ്ഞു: ഷമ്മി തിലകന്‍

തിലകന്‍ ആശുപത്രിയിലായിരിക്കെ ഇടവേള ബാബുവിനെ വിളിച്ചിരുന്നുവെന്നും അച്ഛന്‍ ഇനി നിങ്ങള്‍ക്കെതിരെ തിരിയാനോ വഴക്കിടാനോ വരില്ല, ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇനിയും പീഡിപ്പിക്കരുത്. നമ്മുടെ അമ്മയുടെ അംഗമായിട്ട് തന്നെ അദ്ദേഹം മരിക്കട്ടെ എന്ന് പറഞ്ഞിരുന്നുവെന്നും ഷമ്മി തിലകന്‍.

ദയവുചെയ്ത് നിരുപാധികം അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചു. എന്നാല്‍ സംഘടനാ രീതികള്‍ പ്രകാരം അത് സാധ്യമല്ലെന്നാണ് പറഞ്ഞതെന്നും ഷമ്മി തിലകന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

ഷമ്മി തിലകന്‍ പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍

അച്ഛന്‍ ആശുപത്രിയിലായിരിക്കെ ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അച്ഛന്‍ ഇനി നിങ്ങള്‍ക്കെതിരെ തിരിയാനോ വഴക്കിടാനോ വരില്ല, ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇനിയും പീഡിപ്പിക്കരുത്. നമ്മുടെ അമ്മയുടെ അംഗമായിട്ട് തന്നെ അദ്ദേഹം മരിക്കട്ടെ. ദയവുചെയ്ത് നിരുപാധികം അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചു. എന്നാല്‍ സംഘടനാ രീതികള്‍ പ്രകാരം അത് സാധ്യമല്ലെന്നാണ് പറഞ്ഞത്. അന്ന് അത് ചോദ്യം ചെയ്യാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല. അച്ഛന്‍ നല്‍കിയ അവസാന കത്ത് ഞാന്‍ അന്ന് കണ്ടിട്ടില്ല. ഷോ കോസ് നോട്ടീസിന് മറുപടി തന്നിട്ടില്ലെന്നാണ് അമ്മ ഭാരവാഹികളും പറഞ്ഞത്. എന്നാല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ വിധിയില്‍ തിലകനോട് കാണിച്ചത് നീതികേടാണെന്ന് വ്യക്തമായി പറയുന്നുണ്ട്. അതിലും വലിയ തെളിവിന്റെ ആവശ്യമില്ലല്ലോ. അച്ഛന്‍ ഒരു വിഷയം പറഞ്ഞാല്‍, തിലകന്‍ ചേട്ടനല്ലേ പറഞ്ഞത്. അതില്‍ കാര്യമുണ്ടാകും എന്ന നിലയില്‍ ഗൗരവത്തോടെയായിരുന്നു നേരത്തേയൊക്കെ പരിഗണിച്ചത്. അങ്ങനെയൊരാളെ പിന്നീട് ദുര്‍ബലമായ കാര്യങ്ങള്‍ പറഞ്ഞ് മുന്‍വിധികളോടെ പുറത്താക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്ന് ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കാന്‍ സംഘടനയ്ക്ക് അധികാരമുണ്ടെന്ന്‌ നിയമാവലിയിലുണ്ട്. എന്നാല്‍ ഒന്‍പത് വര്‍ഷം പങ്കെടുക്കാതിരുന്നിട്ട് എന്നെ പുറത്താക്കിയിട്ടില്ല.

അച്ഛനെ തിരിച്ചെടുക്കാത്തതിനാല്‍ 9 വര്‍ഷം ഞാന്‍ അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുത്തിരുന്നില്ല. എന്നെ പുറത്താക്കാതിരുന്നത് അവരുടെ കുറ്റബോധം കൊണ്ടാണ്. എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് അവര്‍ക്കറിയാം. അച്ഛന്‍ മരിച്ച ശേഷമുള്ള ആദ്യ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്നപ്പോള്‍ എനിക്ക് ഷോകോസ് നോട്ടീസ് വന്നു. അപ്പോള്‍ തന്നെ ഞാന്‍ ഇടവേള ബാബുവിനെ വിളിച്ച് കത്ത് കിട്ടിയതിനെക്കുറിച്ച് പറഞ്ഞു. എന്തെങ്കിലും പറഞ്ഞ് മറുപടി തന്നാല്‍ മതി ഞാന്‍ മാനേജ് ചെയ്‌തോളാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തില്‍ അഡ്ജസ്റ്റ്‌മെന്റ്‌ അവിടെ നടക്കുന്നതിന്റെ തെളിവല്ലേ അത് ? അത് എനിക്ക് എങ്ങനെ പറ്റും പേര് ഷമ്മി എന്ന് മാത്രമല്ലല്ലോ ഷമ്മി തിലകന്‍ എന്നായി പോയല്ലോയെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്ത് സംഘടനാ മര്യാദയാണ് ഇവര്‍ പാലിക്കുന്നത്. അന്ന് ഷോകോസ് നോട്ടീസിന് ഞാന്‍ മറുപടി കൊടുത്തതുമില്ല.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT