ചെന്നൈ എസ് എൻ ജെ ഡിസ്റ്റിലറീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചെയർമാൻ എസ് എൻ ജയമുരുകൻ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.
കൊച്ചി കോർപ്പറേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ കൈമാറിയെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, നടൻ ചിരഞ്ജീവി എന്നിവരും ഇന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി. മന്ത്രി ഡോ. ആർ ബിന്ദു ഒരു മാസത്തെ ശമ്പളത്തിന് പുറമെ രണ്ട് ലക്ഷം രൂപ, മന്ത്രി പി രാജീവ് അദ്ദേഹത്തിന് പുരസ്കാരമായി ലഭിച്ച 22,222 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷൻ സെൻററിൽ ഏഴ് ടൺ പഴകിയ തുണിയാണ് എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംസ്കരിക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരച്ചിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം. ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ട്. സ്കൂളുകൾ വേഗത്തിൽ പ്രവർത്തന സജ്ജമാക്കും. സ്കൂളുകളിലെ ക്യാമ്പുകളിൽ ഉള്ളവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. 91 സർക്കാർ ക്വാർട്ടേ്സുകൾ താൽക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നാളെ ദുരന്ത ബാധിത മേഖലയിൽ ജനകീയ തെരച്ചിൽ നടക്കും.
സുരക്ഷാ ഉദ്യോസ്ഥരുടെ കൂടെ ആകും അയക്കുക. ദുരന്ത മേഖലയെ ആറായി തിരിച്ചാകും പരിശോധന. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ അവസാന ശ്രമമാണിത്. കരസേനയുടെ ഒരു വിഭാഗം മടങ്ങി. കാര്യക്ഷമമായ രക്ഷാ തെരച്ചിൽ പരിശ്രമങ്ങൾക്ക് ശേഷമാണ് സേനാംഗങ്ങൾ മടങ്ങിയത്. ബെയ്‍ലി പാലം അടക്കം നിർണായക ഇടപെടലാണ് സൈന്യത്തിൻറെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.