POPULAR READ

സംഘപരിവാര്‍ പ്രതിഷേധത്താല്‍ കവര്‍ സ്റ്റോറി പിന്‍വലിച്ചതില്‍ 'ചന്ദ്രിക'യുടെ വിശദീകരണം, 'വിഭാഗീയതയുടെ നിഴലുള്ള വിവാദം സംഭവിച്ചുകൂടാ'

'തിയ്യരും ഹിന്ദുവല്‍ക്കരണവും' എന്ന തലക്കെട്ടില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറി സംഘപരിവാര്‍ അനുഭാവികളുടെയും ജാതിസംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ചരിത്രഗവേഷകനും ഗവണ്‍മെന്റ് കോളജ് അധ്യാപകനുമായ ഷിത്തോര്‍ പി.ആര്‍ എഴുതിയ ചരിത്രലേഖനമാണ് തിയ്യ മഹാസഭ, എസ് എന്‍ ഡി പി തുടങ്ങിയ സംഘടനകളും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ പിന്‍വലിച്ചിരുന്നത്. ലേഖകന്‍ എഡിറ്ററോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

പിന്നോക്ക സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന് കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ ഉന്നത ശ്രേണിയിലെത്തിയ എസ്.എന്‍.ഡി.പി മുന്‍ ജനറല്‍ സെക്രട്ടറി സി. കേശവന്‍, ചരിത്രകാരനും പത്രാധിപരുമായ പി.കെ ബാലകൃഷ്ണന്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ലോകപ്രസിദ്ധ വിദേശ സഞ്ചാരിയായ ഡോ.ഫ്രാന്‍സിസ് ബുക്കാനന്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ അതേപടി എടുത്തുചേര്‍ത്തതാണ് വിവാദകാരണമായ പരാമര്‍ശങ്ങളെന്ന് ലേഖകന്‍ വിശദീകരിച്ചതായി പത്രാധിപര്‍ സി.പി സെയ്തലവി.

പ്രബന്ധത്തില്‍ ലേഖകന്‍ ഉള്‍പെടുത്തിയ ഉദ്ധരണികള്‍ പ്രത്യേകമെടുത്ത് വാരികയുടെ അഭിപ്രായമെന്ന നിലയില്‍ ചില കേന്ദ്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്, ഒരുമയില്‍ കഴിയുന്ന കേരളീയ സമൂഹത്തില്‍ ഏതെങ്കിലും നിലയ്ക്കുള്ള വിഭാഗീയതയ്ക്കിടയാക്കരുതെന്ന ഉത്തമ ഉദ്ദേശ്യത്തോടെ ലേഖകന്റെ ആവശ്യം അംഗീകരിക്കുകയാണ് ചെയ്തതെന്നും പത്രാധിപര്‍ വ്യക്തമാക്കുന്നു. ഒരു ചരിത്രഗവേഷകന്റെ പഠനപ്രബന്ധമെന്ന നിലയിലാണ് ലേഖനം ചന്ദ്രിക പ്രസിദ്ധീകരിച്ചത്. മുസ്ലിം സാമൂഹിക ജീവിതമുള്‍പ്പെടെ നിശിതമായി വിശകലനവിധേയമാക്കിയ സാമൂഹികവിമര്‍ശനമുള്ള അസംഖ്യം ലേഖനങ്ങളും പഠനങ്ങളും വിഖ്യാതരായ എഴുത്തുകാരുടെതായി ചന്ദ്രിക ഇത:പര്യന്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നാക്ക ജനതയില്‍ ഓരോസമൂഹവും കടന്നുപോന്ന യാതനാപൂര്‍ണമായ വഴികളെ മുന്‍നിറുത്തി പുതിയ ആകാശങ്ങള്‍ പണിയാന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്നതിനു അവരില്‍ ആത്മബലം പകരുകയെന്ന താല്‍പര്യമാണ് വാരികക്കുള്ളത്.

പിന്നാക്കജനതയുടെ ദുരിതമയമായ സമൂഹികാവസ്ഥകള്‍ തൊട്ടറിഞ്ഞവരാണ് എഴുത്തുകാരനും പത്രാധിപസമിതിയും പ്രസാധകരുമെല്ലാമെന്നിരിയ്ക്കെ ഈ ശ്രമങ്ങള്‍ തീര്‍ത്തും സദുദ്ദേശ്യപരമാണെന്ന് ആര്‍ക്കും ബോധ്യമാകും. പ്രബന്ധത്തില്‍വന്നത് പ്രമുഖരുടെ കൃതികളില്‍നിന്നുള്ള ഉദ്ധരണികളാണെങ്കില്‍ പോലും വിഭാഗീയതയ്ക്കിടയുള്ള ഒരു വിവാദത്തിന് നിമിത്തമാകുകയെന്നത് ചന്ദ്രികയെ സംബന്ധിച്ച് ഉള്‍ക്കൊള്ളാനാവാത്തതാണ്. എഴുത്തുകാരന്റെ മൗലികാവകാശം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയ ന്യായവാദങ്ങള്‍ക്കൊന്നും നില്‍ക്കാതെ ലേഖകന്‍ ആവശ്യപ്പെട്ട പ്രകാരം പ്രബന്ധംപിന്‍വലിക്കുന്നത് തന്നെ വിഭാഗീയതയുടെ നിഴല്‍ വരുന്ന ഒരു വിവാദവും ചന്ദ്രിക നിമിത്തം സംഭവിച്ചുകൂടാ എന്ന നിര്‍ബന്ധമുള്ളതിനാലാണ്. പുതിയ ലക്കത്തില്‍ ഉള്‍പ്പെടുത്തിയ കുറിപ്പില്‍ പത്രാധിപര്‍ വിശദീകരിക്കുന്നു.

തിയ്യസമുദായത്തെയും സ്ത്രീകളെയും തിയ്യസമുദായത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെയും ലേഖകന്‍ അവഹേളിച്ചെന്ന് ആരോപിച്ചായിരുന്നു വിവാദം. ചന്ദ്രികാ ആഴ്ചപ്പതിപ്പ് കോഴിക്കോട് ഓഫീസിന് മുന്നില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ ധര്‍ണയും നടത്തിയിരുന്നു. ലേഖകന് ഭീഷണിയും ഉണ്ടായി.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT