Blogs

വെടിവെച്ചുകൊല്ലാന്‍ ചിലരെ കണ്ടെത്തുന്നത് എത്ര ക്ലേശകരമായാണ്!

ഡോ. ആസാദ്

ഏറ്റുമുട്ടല്‍ക്കൊലയുടെ നാടായി കേരളം മാറിയിരിക്കുന്നു. വേട്ടയാടി വെടിവെച്ചു കൊല്ലുന്ന പൊലീസ് നടപടിക്ക് ന്യായമെന്തുണ്ട്? രാജ്യത്തെ നിയമവ്യവസ്ഥക്ക് വിചാരണചെയ്ത് ശിക്ഷിക്കാന്‍ കഴിയാത്ത ഏതു കുറ്റത്തിനാണ് തണ്ടര്‍ബോള്‍ട്ട് വിധി കല്‍പ്പിക്കുന്നത്? രണ്ടോ മൂന്നോ വനചാരികളെ ജീവനോടെ പിടിച്ച് നിയമത്തിനു മുന്നില്‍ എത്തിക്കാനാവാത്ത തണ്ടര്‍ബോള്‍ട്ട് ഒരു സേനാവിഭാഗമാണോ? അഥവാ ഇതെല്ലാം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ രക്തദാഹമോ?

എന്താണ് കേരളത്തില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കൊടിയ അക്രമം? ആദിവാസി ഊരുകളില്‍ കടന്നു ചെന്നതോ? പുറംചുമരുകളില്‍ പോസ്റ്റര്‍ പതിച്ചതോ? വെടിവെച്ചുകൊല്ലാന്‍മാത്രം അവര്‍ നടത്തിയ കുറ്റകൃത്യം ജനം അറിയട്ടെ. കോടതിയിലേക്കുപോലും നീട്ടാതെ അവരുടെ ജീവനൊടുക്കാന്‍ എന്തുണ്ട് കാരണം?

ഇന്ത്യയിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലയുടെ തലസ്ഥാനമായി കേരളം മാറുകയാണ്. 2016 നവംബറില്‍ നിലമ്പൂരില്‍ അതാരംഭിച്ചു. ഈ വര്‍ഷമാദ്യം മാര്‍ച്ചില്‍ വയനാട്ടിലും കണ്ടു. ഇപ്പോഴിതാ പാലക്കാട്ട് കാട്ടില്‍ കയറി മൂന്നുപേരെ വെടിവെച്ചു വീഴ്ത്തിയിരിക്കുന്നു! പൗരാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണത്. ഒരു നിയമ പുസ്തകവും ബാധകമല്ലെന്ന, ഒരു രാഷ്ട്രീയ ധാര്‍മ്മികതയും പിന്തുടരില്ലെന്ന സര്‍ക്കാരിന്റെ കര്‍ക്കശശാഠ്യം!

സി പി ജലീല്‍ കൊല്ലപ്പെട്ട നിലയില്‍  

മാവോയിസം ഒരു രാഷ്ട്രീയ കാഴ്ച്ചപ്പാടാണ്. മാവോ ഭീകരനായിരുന്നില്ല. വലിയൊരു രാഷ്ട്രത്തിന്റെ പിതൃസ്ഥാനീയനാണ്. ഇന്ത്യക്കു ഗാന്ധിജിയെന്നപോലെ. ചൈനീസ് വിപ്ലവത്തിന്റെ കാലാന്തര ആഖ്യാനമോ ആവര്‍ത്തനമോ ലക്ഷ്യം വെച്ചു കഴിയുന്നവരുണ്ടാവാം. അവര്‍ രാജ്യവിരുദ്ധരോ ജനദ്രോഹികളോ ആകുന്നുവെന്ന് ഭരണകൂടത്തിന് തോന്നുന്നുവെങ്കില്‍ നിരോധിക്കാം, നിയമപരമായ വിചാരണയും ശിക്ഷയുമാവാം. വധശിക്ഷ നിര്‍ത്തലാക്കണമെന്നു പറയുന്ന ഒരു പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കണ്‍മുന്നില്‍പെട്ടാല്‍ വെടിവെച്ചു കൊല്ലുമെന്ന അവസ്ഥ ദയനീയമാണ്.

രാജ്യത്ത് അന്തഛിദ്രമുണ്ടാക്കുന്ന സംഘടനകളുണ്ട്. ആള്‍ക്കൂട്ടക്കൊലകള്‍ക്ക് നേതൃത്വം കൊടുക്കുന്ന പരിവാരങ്ങളുണ്ട്. നൂറു കണക്കിനു മനുഷ്യരെ കൊന്നുതള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. പൊതുവിഭവങ്ങള്‍ കയ്യേറുകയും കൊള്ളയടിക്കുകയും ചെയ്യുന്ന മാഫിയകളുണ്ട്. അവര്‍ക്കിടയില്‍നിന്ന് വെടിവെച്ചുകൊല്ലാന്‍ ചിലരെ കണ്ടെത്തുന്നത് എത്ര ക്ലേശകരമായാണ്!

മാവോയിസവും മാര്‍ക്‌സിസവും വിരുദ്ധപക്ഷങ്ങളല്ല. ചില വഴിത്തര്‍ക്കങ്ങളല്ലാതെ ലക്ഷ്യത്തെക്കുറിച്ച് അഭിപ്രായഭേദമില്ല. വഴിത്തെറ്റ് തിരുത്തുന്നത് ഏറ്റുമുട്ടല്‍ക്കൊലയിലൂടെയല്ല. കെ കരുണാകരന്റെ കാലത്തെ കുപ്രസിദ്ധമായ നക്‌സല്‍വേട്ടയെ പിണറായി ചെറുതാക്കുന്നു. ഇടതുപക്ഷത്തിന് ഒട്ടും ഭൂഷണമല്ലാത്ത നയമാണിത്. കൊന്നത് തണ്ടര്‍ബോള്‍ട്ടാവാം. തിന്നു തീര്‍ക്കേണ്ടത് ജനാധിപത്യ ഭരണകൂടമാണ്. പിണറായി സര്‍ക്കാറാണ്.

കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട നിലയില്‍ 

നരഹത്യയുടെ തമ്പുരാനെന്ന് ഇനി കരുണാകരനെ ആരും വിളിക്കില്ല. കാശ്മീരിലേക്കോ യുപിയിലേക്കോ ബിഹാറിലേക്കോ നോക്കി എന്തൊരു മനുഷ്യാവകാശ ലംഘനമെന്ന് ആരും സ്തംഭിച്ചുപോവില്ല. ഇവിടെ ഉരുള്‍പൊട്ടി പടരുന്ന ചോര നിങ്ങളുടെ പടിവാതില്‍ക്കല്‍ തളം കെട്ടുന്നുണ്ട്. ഓരോ തുള്ളി ചോരയിലും അതിന്റെ പഴയ പ്രതാപവും ഊര്‍ജ്ജവുമുണ്ട്. രക്തദാഹികള്‍ അതോര്‍ക്കണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT