Special Report

ലൈംഗിക പീഡന പരാതി വ്യാജമെന്ന് കമല്‍, പിന്നില്‍ അക്കാദമിയില്‍ നിന്ന് പുറത്തായ ഉദ്യോഗസ്ഥന്‍

THE CUE

യുവനടി ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് സംവിധായകന്‍ കമല്‍. ആരോപണത്തിന് പിന്നില്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായും കമല്‍ ദ ക്യുവിനോട് പ്രതികരിച്ചു. 'പ്രണയമീനുകളുടെ കടല്‍' എന്ന സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് കമല്‍ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചെന്ന് കാട്ടി നടി 2019 ഏപ്രിലില്‍ അയച്ച വക്കീല്‍ നോട്ടീസ് ആധാരമാക്കി ബിജെപിയുടെ നിയന്ത്രണത്തിലുള്ള ജനം ടിവിയാണ് വാര്‍ത്ത നല്‍കിയിരുന്നത്. ആരോപണമുയര്‍ത്തിയവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും കമല്‍ ദ ക്യുവിനോട് പറഞ്ഞു. മറ്റൊരു ചോദ്യത്തിന് നല്‍കിയ മറുപടി ജനം ടിവി ഒത്തുതീര്‍പ്പ് നടത്തിയെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കമല്‍.

കമലിന്റെ പ്രതികരണം

വാസ്തവ വിരുദ്ധമായ ആരോപണമാണ്. കഴിഞ്ഞ വര്‍ഷം ചലച്ചിത്ര അക്കാദമി ഓഫീസില്‍ ഒരു വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നുവെന്നത് സത്യമാണ്. ഓഫീസില്‍ ഇല്ലാത്തതിനാല്‍ അക്കാദമി ചെയര്‍മാന്‍ എന്ന നിലക്ക് വന്ന കത്താണെന്ന് കരുതി സെക്രട്ടറിയോട് പൊട്ടിച്ച് ഉള്ളടക്കം എന്താണെന്ന് നോക്കാമോ എന്ന് ചോദിച്ചു. അടിസ്ഥാന രഹിതമായ ആരോപണമായിരുന്നു വക്കീല്‍ നോട്ടീസില്‍. ആരോപണം കെട്ടിച്ചമച്ചതാണെന്ന് മനസിലാക്കിയതിന് പിന്നാലെ വക്കീലിനെ ഇക്കാര്യം അറിയിച്ചു. പരാതിക്കാരിയില്‍ നിന്നോ അവരുടെ വക്കീലില്‍ നിന്നോ തുടര്‍പ്രതികരണം ഉണ്ടായിരുന്നില്ല. അതോടെ ആരോപണത്തെ ആ വഴിക്ക് വിട്ടു. ജനം ചാനലിനോടുള്ള പ്രതികരണവും തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണ്. പ്രതിഫലത്തെ ചൊല്ലി നിര്‍മ്മാതാവുമായി ഉണ്ടായിരുന്ന പ്രശ്‌നം ഒത്തുതീര്‍ന്നിരുന്നോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഈ ആരോപണത്തില്‍ ഒത്തുതീര്‍പ്പുണ്ടായി എന്ന പ്രതികരണമായി ചാനല്‍ നല്‍കിയത്. ചലച്ചിത്ര അക്കാദമിയില്‍ നിന്ന് നീക്കിയ ഭാരവാഹിക്കും എന്റെ അഭിഭാഷകനുമാണ് വക്കീല്‍ നോട്ടീസിന്റെ കാര്യം അറിയാവുന്നത്. അക്കാദമിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാനുണ്ടായ സാഹചര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. അപ്പോള്‍ കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാകും. വ്യക്തിപരമായും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലക്കും തേജോവധം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്നാണ് കരുതുന്നത്. ഇങ്ങനെയൊരു പരാതിയുണ്ടെങ്കില്‍ എനിക്കെതിരെ പരാതിക്കാരി കേസ് കെടുക്കാത്തതും,പരസ്യമായി രംഗത്ത് വരാത്തതും എന്തുകൊണ്ടാണ്. സിനിമാ ജീവിതത്തിലുടനീളം കമല്‍ എന്നറിയപ്പെടുന്ന എന്നെ കമാലുദ്ദീന്‍ മുഹമ്മദ് എന്ന് വിളിക്കുന്നവര്‍ക്കും ചാനലിനും എന്റെ മതസ്വത്വത്തെ മുന്‍നിര്‍ത്തി ആക്രമിക്കാനുള്ള നീക്കവുമായിരിക്കാം ഇത്. എന്റെ സിനിമയില്‍ താരനിര്‍ണയം നടത്തുന്നത് കാസ്റ്റിംഗ് ടീമും സഹസംവിധായകരുമായി ചേര്‍ന്നാണ്, അല്ലാതെ ഞാന്‍ നേരിട്ടല്ല.

വക്കീല്‍ നോട്ടീസിലെ ഉള്ളടക്കം

ഇടപ്പള്ളിയിലെ സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് 2018 ഡിസംബര്‍ 26 നാണ് കമലിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ കണ്ടതായും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്‌സ് എന്ന അപാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് വക്കീല്‍ നോട്ടീസിലെ ആരോപണം.

വാഗ്ദാനം ചെയ്ത നായികാ വേഷം നല്‍കിയില്ലെന്നും ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമല്‍ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പ് പറയണമെന്നും പെണ്‍കുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നുമാണ് 2019 ഏപ്രില്‍ 26ന് അയച്ച വക്കീല്‍ നോട്ടീസിലെ ഉള്ളടക്കം.

ചലച്ചിത്ര അക്കാദമിയിലെ ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് സെക്രട്ടറി മഹേഷ് പഞ്ചുവിനെ സിനിമാ മന്ത്രി എ.കെ ബാലന്‍ നീക്കിയിരുന്നു. ചലച്ചിത്ര അക്കാദമിക്കും, അക്കാദമി ചെയര്‍മാനായ കമലിനും, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളിനുമെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന് കാട്ടിയായിരുന്നു സെക്രട്ടറിയെ നീക്കിയത്. സെക്രട്ടറി മഹേഷ് പഞ്ചുവുമായി യോജിച്ച് നീങ്ങാനാകുന്നില്ലെന്നും അക്കാദമി സ്ഥാനങ്ങളില്‍ നിന്ന് ഒഴിയാമെന്നും കാട്ടി കമലും ബീനാ പോളും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT