Special Report

പിന്‍പേജിലൊതുക്കി ദേശാഭിമാനി, കയ്യൊഴിഞ്ഞ് 'സൈബര്‍ സഖാക്കളും'; ശൈലജയുടെ രാജ്യാന്തര പുരസ്‌കാരത്തോട് അകലം പാലിച്ച് പാര്‍ട്ടി

മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ ശൈലജയെ തേടിയെത്തിയ സുപ്രധാന അന്താരാഷ്ട്ര പുരസ്‌കാരത്തോട് അകലം പാലിച്ച് സിപിഐഎം നേതാക്കളും മന്ത്രിമാരും. ആരോഗ്യമന്ത്രി എന്ന നിലയിലും വനിതാ നേതാവ് എന്ന നിലയിലും കെ.കെ. ഷൈലജ ടീച്ചറും പൊതു ആരോഗ്യ രംഗത്തെ അര്‍പ്പണമനോഭാവമുള്ള സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് സുപ്രധാന അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഓപ്പണ്‍ പ്രൈസ് ശൈലജ ടീച്ചര്‍ക്ക് ലഭിച്ചത്.

ജൂണ്‍ 20ന് ഔദ്യോഗിക പ്രഖ്യാപനവും പുരസ്‌കാര വാര്‍ത്തയും വന്നെങ്കിലും സിപിഐഎം നേതാക്കളോ, സൈബര്‍ സിപിഐഎം പേജുകളോ ഇക്കാര്യം അറിഞ്ഞ മട്ടില്ല. മന്ത്രിമാരില്‍ ശൈലജ ടീച്ചറുടെ പിന്‍ഗാമിയായി എത്തിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അല്ലാതെ ആരും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. എ.എം.ആരിഫ് എം.പി ഫേസ്ബുക്കില്‍ അഭിനന്ദന പോസ്റ്റ് ഇട്ടിരുന്നു.

അതേ സമയം സിപിഐഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് ഇന്നലെ തന്നെ വാര്‍ത്തയും വീഡിയോയും നല്‍കിയിരുന്നു. ദേശാഭിമാനി വെബ് എഡിഷനും അവാര്‍ഡ് വിവരം പങ്കുവച്ചിരുന്നു.

നിശ്ചയദാര്‍ഢ്വമുള്ള നേതൃത്വവും സാമൂഹ്യാടിസ്ഥാനത്തിലുള്ള പൊതു ജനാരോഗ്യനയവും ഫലപ്രദമായ വിനിമയവും എങ്ങനെ ജനങ്ങളുടെ ജീവനെ രക്ഷിക്കും എന്ന് കോവിഡ് 19 മഹാവ്യാധിയുടെ കാലത്ത് കാണിച്ചു തന്നു എന്നാണ് പുരസ്‌കാര പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നത്.

ദേശാഭിമാനി അവസാന പേജിലെ വാര്‍ത്ത
സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (CEU) യുടെ 2021 ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് ഷൈലജ ടീച്ചർക്ക് ! തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാൾ പോപ്പർ, UN സെക്രട്ടറി ജനറൽ കോഫി അന്നൻ, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവൽ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകൻ ജോസഫ് സ്റ്റിഗ്ലിറ്റ്സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്കാരം മുൻപ് നേടിയിട്ടുള്ളത്. 2020ൽ നോബൽ പുരസ്കാര ജേതാവ് സ്വെറ്റ്ലാന അലക്സിയേവിച്ചിനായിരുന്നു ഓപ്പൺ സൊസൈറ്റിപ്രൈസ്. അത്തരമൊരംഗീകാരമാണ് ഷൈലജ ടീച്ചറിലൂടെ ആദ്യമായി ഇന്ത്യയിലേക്കും കേരളത്തിലേക്കും എത്തിയിരിക്കുന്നത്. ടീച്ചർക്ക് അഭിവാദനങ്ങൾ!!
സുനില്‍.പി.ഇളയിടം, എഴുത്തുകാരന്‍, അധ്യാപകന്‍
ദേശാഭിമാനി ഒന്നാം പേജ്

ബ്രണ്ണന്‍ കോളജ് കാലത്തെ തല്ലിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും കെ.സുധാകരനും തമ്മില്‍ നടക്കുന്ന വാദപ്രതിവാദം ഒന്നാം പേജില്‍ വിശദമായി നല്‍കിയ ദേശാഭിമാനി അവസാന പേജിലാണ് പുരസ്‌കാര വാര്‍ത്തയും ചിത്രവും നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രി എന്ന നിലയില്‍ രാജ്യാന്തര സ്വീകാര്യത നേടിയ കെ.കെ.ശൈലജയെ ഇത്തവണ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയില്‍ ഉള്‍പ്പടെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു

മട്ടന്നൂരില്‍ നിന്ന് ജനവിധി നേടിയ കെ.കെ ശൈലജ 61000ത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം സ്വന്തമാക്കിയാണ് വീണ്ടും നിയമസഭയിലെത്തുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് വേണ്ടി കേരളം കാത്തുവെച്ചത് തിളങ്ങുന്ന ഭൂരിപക്ഷത്തിലൊരു വിജയമാണ്. നിപ്പയും കൊവിഡും തകര്‍ത്തെറിഞ്ഞപ്പോള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യ മാതൃക ലോകശ്രദ്ധയിലെത്തിച്ച ആരോഗ്യമന്ത്രി കൂടിയാണ് കെ.കെ.ശൈലജ. കെ.കെ ശൈലജ കൈകാര്യം ചെയ്ത സാമൂഹിക നീതി വകുപ്പും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016ല്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു കെ.കെ ശൈലജ വിജയിച്ചത്. തൊട്ട് മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ സണ്ണി ജോസഫിനോട് പരാജയപ്പെട്ടിരുന്നു.

പുരസ്‌കാരത്തെക്കുറിച്ച് കവി പി.എന്‍ ഗോപീകൃഷ്ണന്‍

മദ്ധ്യയൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സർവ്വകലാശാലയാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (CEU). ലോകയൂണിവേഴ്സിറ്റികളുടെ അർഹതാപ്പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്ന്. അവർ വർഷാവർഷം നൽകി വരുന്ന ബഹുമതിയാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി ഓപ്പൺ പ്രൈസ്. അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച ഒരു സമ്മാനമാണത്. അത് ലഭിച്ചവരുടെ പട്ടികയിലൂടെ ഒന്ന് കണ്ണോടിച്ചാൽ അതിൻ്റെ നിലവാരം വ്യക്തമാകും .

2020 ൽ അത് ലഭിച്ചത് സ്വെറ്റ്ലാനാ അലക്സിയേവിച്ചിനാണ്. 2015 ലെ നൊബേൽ പുരസ്കാരം നേടിയ വനിതയാണ്. ആദ്യമായാണ് സാഹിത്യേതര രചന മാത്രം നിർവ്വഹിക്കുന്ന ഒരു പത്രപ്രവർത്തകയ്ക്ക് നൊബേൽ ലഭിക്കുന്നത്. അവരുടെ ചെർണോബിൽ പ്രാർത്ഥന , സെക്കൻ്റ് ഹാൻ്റ് ടൈം എന്നീ പുസ്തകങ്ങൾ വളരെ പ്രസിദ്ധം. മലയാളത്തിൽ അവരുടെ പല കൃതികളുടേയും തർജ്ജമ വന്നിട്ടുണ്ട്.

അതിന് മുമ്പ് , 2019 ൽ ഇതേ സമ്മാനം ലഭിച്ചത് ജോസഫ് സ്റ്റിഗ് ലിസിന്. സ്റ്റിഗ് ലിസ് മലയാളികൾക്ക് കുറേക്കൂടി പരിചിതനാണ്. ഗ്ലോബലൈസേഷൻ ആൻഡ് ഇറ്റ്സ് ഡിസ്കണ്ടെൻ്റ്സ് എന്ന പുസ്തകം നമ്മുടെ നാട്ടിലും ആഗോളവത്ക്കരണത്തിനെതിരെയുള്ള പോരാട്ടത്തിൽ ഉയർത്തിപ്പിടിച്ച ഒരു പുസ്തകമായിരുന്നു. നയങ്ങളിൽ പ്രതിഷേധിച്ച് ലോകബാങ്കിൻ്റെ ഉന്നത ഉദ്യോഗത്തിൽ നിന്നും പടിയിറങ്ങിപ്പോന്നവൻ .

ഈ സമ്മാനം, യൂണിവേഴ്സിറ്റി 1994 ൽ തുടങ്ങിവെച്ചത് കാൾ പോപ്പറിന് സമ്മാനിച്ചു കൊണ്ടാണ്. പോപ്പർ ആരാണെന്ന് തത്വശാസ്ത്രത്തിൻ്റെ ആദ്യാക്ഷരങ്ങൾ അറിയുന്നവർക്ക് പരിചയപ്പെടുത്തേണ്ടതില്ല. 1999 ൽ ഇത് കിട്ടിയത് പ്രശസ്ത നാടകകൃത്തും ചെക്ക് റിപ്പബ്ളിക്കിൻ്റെ പ്രസിഡണ്ടുമായിരുന്ന വാക്ലാവ് ഹാവേലിന്. 2007 ൽ ഇത് യു.എൻ . സെക്രട്ടറിയായിരുന്ന കോഫി അന്നൻ്റെ കൈയ്യിലെത്തി

ഈ ചരിത്രമെല്ലാം സാധകം ചെയ്യുന്നത് , ഈ സമ്മാനത്തിൻ്റെ അന്താരാഷ്ട്ര മാനം വ്യക്തമാക്കാൻ മാത്രമല്ല. ഒരു പ്രധാനവാർത്ത അറിയിക്കാനും കൂടിയാണ്. 2021 ൽ ഈ സമ്മാനത്തിനർഹയായത് കെ.കെ. ഷൈലജ ടീച്ചറാണ് . അതെ ,നമ്മുടെ ഷൈലജ ടീച്ചർ തന്നെ. അവർക്ക് സമ്മാനം പ്രഖ്യാപിച്ച് CEU ഇങ്ങനെ പറയുന്നു

" കേരളം എന്ന ഇന്ത്യാരാജ്യത്തിലെ സംസ്ഥാനത്തിൻ്റെ മുൻ ആരോഗ്യമന്ത്രി എന്ന നിലയിൽ കെ.കെ. ഷൈലജ ടീച്ചറും പൊതു ആരോഗ്യ രംഗത്തെ അർപ്പണമനോഭാവമുള്ള സഹപ്രവർത്തകരും ചേർന്ന് നിശ്ചയദാർഢ്യമുള്ള നേതൃത്വവും സാമൂഹ്യാടിസ്ഥാനത്തിലുള്ള പൊതു ജനാരോഗ്യനയവും ഫലപ്രദമായ വിനിമയവും എങ്ങനെ ജനങ്ങളുടെ ജീവനെ രക്ഷിക്കും എന്ന് കോവിഡ് 19 മഹാവ്യാധിയുടെ കാലത്ത് കാണിച്ചു തന്നു "

ഇത്രയും പ്രധാനപ്പെട്ട ബഹുമതി ആദ്യമായി ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും കടന്നു വന്നിട്ടും നമ്മുടെ മാധ്യമങ്ങൾ ഇതറിഞ്ഞില്ല. മാധ്യമ സമൂഹം എന്ന് നല്ലതായും ചീത്തയായും വിശേഷിപ്പിക്കപ്പെടുന്ന നമ്മിൽ ഈ വാർത്ത വഴിതെറ്റിപ്പോലും വന്നില്ല. കേരളീയർ എന്ന നിലയിൽ നമുക്ക് അഭിമാനിക്കാനുള്ള ഈ മുഹൂർത്തത്തെ നീട്ടി നീട്ടി വെയ്ക്കുന്നതെന്ത് കൊണ്ട്

ലജ്ജാവഹം ,മാധ്യമങ്ങളേ"

ഐ.ഐ.ടി മദ്രാസില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ വിജു.വി.വി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്

ആത്മവഞ്ചനയുടെ മലയാളി മൗനം

കെ.കെ.ശൈലജ എം.എല്‍.എ ഇപ്പോള്‍ ആരോഗ്യമന്ത്രിയായിരുന്നുവെങ്കില്‍ ഫേസ്ബുക്ക് ഷെയറുകളായും വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളായും നിറയുകയും സി.പി.എം പി.ആര്‍-ജേണലിസ്റ്റുകള്‍ സ്തുതിഗീതങ്ങള്‍ പാടുകയും ചെയ്യേണ്ട വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍, ഈ വാര്‍ത്ത ഷെയര്‍ ചെയ്താല്‍ പാര്‍ട്ടി വിരുദ്ധമായിപ്പോകുമോ എന്നുപേടിച്ച് അങ്ങനെ ചെയ്യാന്‍ മടിക്കുന്ന ആളുകളായി സി.പി.എം അണികളും അനുഭാവികളും മാറിയിരിക്കുന്നു.

ഇതില്‍ വളരെ പ്രകടമായൊരു ആത്മവഞ്ചനയുണ്ട്. നമുക്ക് ശരിയാണെന്ന് തോന്നുന്ന ഒരുകാര്യം ചെയ്യാന്‍ പറ്റാത്ത, അവനവനോട് തന്നെ സത്യസന്ധനാകാന്‍ പറ്റാത്ത വിഭാഗമായി സി.പി.എം കേന്ദ്രിത മലയാളികള്‍ മാറിയിരിക്കുന്നുവെന്നത് ദയനീയമാണ്. ഒരാള്‍ പദവികളില്‍ നിന്ന് ഇല്ലാതാവുന്നതോടെ അവര്‍ക്ക് എക്‌സിസ്റ്റന്‍സ് തന്നെ ഇല്ലാതാവുന്നു എന്ന തരത്തിലുള്ള മനോഭാവം വളരെ അപകടകരവുമാണ്.

ഇത് കെ.കെ.ശൈലജയുടെ കാര്യത്തില്‍ മാത്രമല്ല, അവനവനെ സംബന്ധിക്കുന്ന കാര്യത്തില്‍ പോലും തെറ്റുണ്ടെന്ന് കണ്ടാല്‍, അത് പാര്‍ട്ടിയെ ബാധിക്കുമോ എന്ന് പേടിച്ച് മിണ്ടാതിരിക്കുന്ന ബുദ്ധിജീവികളും വിദ്യാസമ്പന്നരും ഉള്ള നാടാണിത്. സമകാലിക മലയാളിയുടെ രാഷ്ട്രീയത്തെയും മനോഭാവത്തെയും മനസിലാക്കാന്‍ ഈ ആത്മവഞ്ചനയുടെ സ്വഭാവം കൂടി മനസിലാക്കണം. രണ്ടുനാലുദിനം കൊണ്ടൊരുത്തനെ വാഷിങ്ഷണ്‍ പോസ്റ്റിലെത്തിക്കുന്നതും ആസ്‌ട്രേലിയന്‍ സ്‌റ്റോക് എക്‌സേഞ്ചിലെത്തിക്കുന്നതും ഭവാന്‍, പത്രത്തിലെ ഒറ്റക്കോളത്തിലൊതുക്കുന്നതും ഭവാന്‍.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT