Special Report

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം; ക്വാറികള്‍ക്കും വീടുകള്‍ക്കും നിയന്ത്രണം വേണം; നിയമസഭ പരിസ്ഥിതി സമിതി

THE CUE

പശ്ചിമഘട്ടത്തെക്കറിച്ച് പഠിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതി. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സമരം നടന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടവും മലയിടിച്ചിലും ജീവഹാനിയും കൂടുതലായി ഉണ്ടായി. ഉള്‍പൊട്ടലും മലയിടിച്ചിലും ഉണ്ടായ മേഖലകളെക്കുറിച്ച് ഭൗമശാസ്ത്ര പഠന കേന്ദ്രവും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും നടത്തിയ പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ നടപടി സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. 13000 ഉരുള്‍പൊട്ടല്‍ മേഖലകളും 17000 മലയിടിച്ചില്‍ മേഖലകളും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെക്കുറിച്ച് പഠിച്ച മുല്ലക്കര രത്‌നാകരന്‍ അദ്ധ്യക്ഷനായ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞ നാടാണെന്നും കുറ്റപ്പെടുത്തുന്നു.

കാലാവസ്ഥ വ്യതിയാനം കാരണമുണ്ടായ അമിതമഴയാണ് 2018ലെ പ്രളയത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രതീക്ഷിത മഴയേക്കാള് 42 ശതമാനം അധികം മഴ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലഭിച്ചു. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണം. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയില്‍ ദുരന്ത നിവാരണ നിയന്ത്രണ നിയമങ്ങള്‍ ആവിഷ്‌കരിക്കണം. 2010ല്‍ നിലവില്‍ വന്ന നയം ഇതിന് പര്യാപ്തമല്ല.മലയാളികള്‍ക്ക് ജലസാക്ഷരതയില്ല. ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടതിനെക്കുറിച്ചുള്ള പഠനങ്ങളും വിവരശേഖരണങ്ങളും ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കണം.

ഖനനം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഖനനം നിയമത്തിലൂടെ നിയന്ത്രിക്കണം. എത്ര അളവ്, എവിടെനിന്ന് എപ്പോഴെല്ലാം എടുക്കാമെന്ന് വ്യവസ്ഥ ചെയ്യണം. പശ്ചിമഘട്ടത്തിലെ അംഗീകൃതവും അനധികൃതവുമായ ക്വാറികള്‍ ഉരുള്‍പൊട്ടലുകള്‍, കിണര്‍ താഴ്ന്നുപോകല്‍, വിള്ളലുകള്‍, പുവകള്‍ വഴിമാറി ഒഴുകല്‍, മണ്‍തിട്ടകള്‍ രൂപപ്പെടല്‍ തുടങ്ങിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൂടരഞ്ഞി മേഖലകളില്‍ തുടരെയുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ ക്വാറികള്‍ സൃഷ്ടിച്ചതാണ്.

സമഗ്രമായ പാര്‍പ്പിടനയം കൊണ്ടുവരണം. വീട് നിര്‍മ്മിക്കുമ്പോള്‍ ഭൂമി പരമാവധി കുറയ്ക്കുക, ആള്‍ താമസമില്ലാത്ത വീടുകളുടെ പുനര്‍വിതരണം, ഒന്നിലധികം വീടുകള്‍ക്ക് അനുമതി നല്‍കുന്നതിന് നിയന്ത്രണം, കുറഞ്ഞ വിഭവങ്ങളുടെ ഉപയോഗം, ഊര്‍ജ്ജ സാന്ദ്രത കുറയ്ക്കുക, കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ മുന്‍ഗണന നല്‍കുക എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള നയമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകള്‍ ഇവയാണ്

ഭൂമിയുടെ ഉപയോഗം കുറച്ചുള്ള കെട്ടിടനിര്‍മ്മാണ രീതി വേണം. ഇതിനായി കര്‍ശനമായ നിയമ നിര്‍മ്മാണം നടത്തണം. പ്രകൃതി സൗഹൃദമായ നിര്‍മ്മാണരീതി നടപ്പിലാക്കണം. സമതലങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിര്‍മ്മാണ രീതിയായിരിക്കണം മലയോര പ്രദേശങ്ങളില്‍ ഉണ്ടാവേണ്ടത്. ജലസൗഹൃദമായിരിക്കണം അത്.

പ്രകൃതി സൗഹൃദമായ രീതിയിലേക്ക് ടൂറിസം മേഖലയെ രൂപകല്‍പ്പന ചെയ്യണം. അതിരപ്പിള്ളിയില്‍ പുതിയ നിര്‍മ്മാണങ്ങള്‍ അനുവദിക്കാനാവില്ല.

മണ്ണ് സംരക്ഷണത്തിന് മുന്‍ഗണന നല്‍കണം. കൃഷി രീതിയില്‍ വന്ന മാറ്റം മണ്ണില്‍ ആഘാതമുണ്ടാക്കിയിട്ടുണ്ട്.

പരിസ്ഥിതി സൗഹാര്‍ദ്ദമായിട്ടാവണം പശ്ചിമഘട്ടത്തിലെ ഇടപെടലുകള്‍.

മഴവെള്ള സംഭരണശേഷി മണ്ണിനനുസരിച്ച് മാറുമെന്നും ഇതുസംബന്ധിച്ച് ഭൂമിശാസ്ത്രപരമായ പഠനം വേണം.

കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ക്ക് യോജിച്ച കൃഷി രീതികളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാര്‍ഷിക സര്‍വ്വകാലാശാലയുമായി സഹകരിച്ച് രൂപീകരിക്കണം.

പുഴയോരങ്ങളിലെ കൈയ്യേറ്റങ്ങള്‍ അവസാനിപ്പിക്കണം. നദികളുടെയും കായലുകളുടെയും സംരക്ഷണത്തിനായി പ്രാദേശിക സമിതികള്‍ രൂപീകരിക്കണം.

മണ്ണിടിച്ചിലുണ്ടാകുന്ന ഭാഗങ്ങളില്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം

ആലപ്പുഴയിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനായി കനാലുകളുടെയും തോടുകളുടെയും ആഴം കൂട്ടി വെള്ളം കടലിലേക്ക് ഒഴുക്കി വിടണം. കുട്ടനാടിന് യോജിച്ച രീതിയില്‍ ബണ്ടുകളും തോടുകളും നിര്‍മ്മിക്കണം

വെള്ളപ്പൊക്ക ഭീഷണി സ്ഥിരമായിട്ടുള്ള മേഖലകളില്‍ സ്ഥിരം പുനരധിവാസ സംവിധാനം ഒരുക്കണം.

മണ്ണിടിച്ചിലിന് സാധ്യതയുള്ള ഭാഗങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്. മണ്ണൊലിപ്പ് തടയുന്നതിനായി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സംബന്ധിച്ച് ഹൈഡ്രോളജി വിഭാഗം പഠനം നടത്തി ശാസ്ത്രീയ പരിഹാരങ്ങള്‍ നിര്‍ദേശിക്കണം

മലമ്പുഴയിലെ ആശുപത്രിമാലിന് സംസ്‌കരണ യൂണിറ്റായ ഇമേജില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷമാണെന്നതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കണം.

മലയോരമേഖലയില്‍ കൃഷി മാത്രമാക്കണമെന്നും അപകടമില്ലാത്ത സ്ഥലങ്ങളിലേക്ക് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ബോധവത്കരണവും നിയമനിര്‍മ്മാണവും വേണം.

തണ്ണിര്‍ത്തടങ്ങളും നെല്‍വയലുകളും അനിയന്ത്രിതമായി നികത്തുന്നതിനെതിരെ കര്‍ശനമായ നടപടി വേണം. നികത്തലും തരിശിടലും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു.

ഡിജിറ്റല്‍ സാറ്റലൈറ്റ് മാപ്പിംഗ് വഴി കുളങ്ങളുടെ പട്ടിക തയ്യാറാക്കണം. ഇവയിലെ കയ്യേറ്റങ്ങള്‍ ഒഴുപ്പിച്ച് വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളാക്കി മാറ്റണം.

പുഴയിലെ കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും തടയുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോ ഏജന്‍സികളോ തയ്യാറാവുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സംരക്ഷണ പരിപാലന ചുമതല ഏതുവകുപ്പിനാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. നിയമത്തിലൂടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യവസ്ഥ ചെയ്യണം

റോഡുകള്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് തന്നെ പരിസ്ഥിതി ആഘാത പഠനം നടത്തണം. അതിനനുസരിച്ചുള്ള നിര്‍മ്മാണ രീതികളായിരിക്കണം.

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

'തല്ലുമാലക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രവുമായി ഖാലിദ് റഹ്മാൻ' ; നസ്ലെൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

SCROLL FOR NEXT