Special Report

പൊട്ടിച്ചു തീര്‍ക്കുന്ന ‘മിനി ഊട്ടി’; അരിമ്പ്ര മലനിരകളില്‍ നൂറ്റമ്പത് ക്വാറികള്‍

THE CUE

പേമാരിയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ദുരിതം വിതച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഒരു പോസ്റ്റ് ഇങ്ങനെയാണ്

മലയിടിച്ചില്‍ ഇല്ലാതാക്കാനുള്ള എളുപ്പവഴി മലതന്നെ ഇടിച്ച് ഇല്ലാതാക്കുക എന്നുള്ളതാണ് ??. മിനി ഊട്ടി എന്നറിയപ്പെടുന്ന മലപ്പുറം ജില്ലയിലെ ഊരകത്തുനിന്നുള്ള കാഴ്ച.

ഒരു മലയുടെ മുകള്‍ഭാഗം തന്നെ പൊട്ടിച്ചെടുത്ത് താഴോട്ട് തുരക്കുന്നതിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. ഉരുള്‍പൊട്ടലും ജീവഹാനിയുമുണ്ടായ മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണിത്. കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി മുതല്‍ പാലക്കാട് ജില്ല വരെ നീണ്ടു കിടക്കുന്ന അരിമ്പ്ര മലനിരയില്‍ ഉള്‍പ്പെട്ടതാണ് ഊരകം മല.

കണ്ണമംഗലം, ഊരകം പഞ്ചായത്തുകളില്‍ അനുമതിയുള്ളത് 13 ക്വാറികള്‍ക്ക്. ഇവിടെ പ്രവര്‍ത്തിക്കുന്നതാകട്ടെ അമ്പതിലധികം ക്വാറികള്‍. ജില്ലയിലെ പ്രധാന ഇടനാടന്‍ മലനിരയായ അരിമ്പ്ര ഇല്ലാതാകുന്നതെങ്ങനെയെന്നതിന്റെ പ്രത്യക്ഷ തെളിവാണിതെന്ന് ഊരകം മല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

ജൈവവൈവിധ്യമുള്ളതും ചരിത്രപ്രധാന്യമുള്ളതുമായ മലനിരയാണിത്. ഒമ്പത് പഞ്ചായത്തുകളിലായി നീണ്ടു കിടക്കുന്നു. ഈ മേഖലയിലെ വെള്ളത്തിന്റെ സ്രോതസ്സായ മലകളാണ് ഖനനത്തിലൂടെ ഇല്ലാതാവുന്നത്.
ടി ടി ഷാനവാസ്, സമരസമിതി
2015ല്‍ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ പ്രധാന ജൈവവൈവിധ്യ മേഖലയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. മലപ്പുറം വലിയ തോടും കൊണ്ടോട്ടി വലിയ തോടും ഉത്ഭവിക്കുന്നത് ഊരകം മലയില്‍ നിന്നാണ്. കടലുണ്ടിപ്പുഴയുടെ വൃഷ്ടിപ്രദേശത്തിന്റെ ഭാഗവുമാണ് അരിമ്പ്ര മല.

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുതല്‍ തുടങ്ങുന്ന അരിമ്പ്ര മലനിര മിനി ഊട്ടി എന്നാണ് അറിയപ്പെടുന്നത്. 150 ക്വാറികളും ക്രഷര്‍ യൂണിറ്റുകളും ഉണ്ടെങ്കിലും ഇതില്‍ ഭൂരിഭാഗത്തിനും അനുമതിയില്ല. അശാസ്ത്രീയ ഖനനത്തിനെതിരെ പലയിടത്തും പ്രതിഷേധമുണ്ട്. ഈ മേഖലയിലെ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പാറ ഖനനം നടക്കുന്നതിന് തൊട്ട് താഴെയാണ് കിളിനക്കോട് എംഎച്ച്്എംഎയുപി സ്‌കൂള്‍.

അടയാളം പാറയും, എരുമപ്പാറയും തുരന്ന് ഇല്ലാതായെന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു. ജനവാസ കേന്ദ്രത്തില്‍ നിന്നുള്ള ദൂരപരിധി ലംഘിച്ചാണ് പല ക്വാറികളും പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി പാറ പൊട്ടിക്കുന്നുണ്ടെങ്കിലും എണ്ണം വര്‍ധിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണെന്നാണ് സംരക്ഷണസമിതി ചൂണ്ടിക്കാണിക്കുന്നത്. അശാസ്ത്രീയമായ ഖനനമുണ്ടാക്കിയ പാരിസ്ഥിതികാഘാതത്തെക്കുറിച്ച് പഠിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT