News n Views

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ; ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയില്‍ 

THE CUE

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിക്കുകയായിരുന്നു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കേന്ദ്രത്തിന് നല്‍കിയ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണം. ഇതിനിടയില്‍ പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം തെളിക്കാനായാല്‍ സര്‍ക്കാര്‍ രൂപീകരിക്കാം. ഫലത്തില്‍ നിയമസഭ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് വാദിച്ചായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്ള ഗവര്‍ണറുടെ കത്ത്. മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി നില്‍നില്‍ക്കുന്നുണ്ടെന്നും കുതിരക്കച്ചവടത്തിന് ഇട നല്‍കാനാകില്ലെന്നും വിശദീകരിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 356 ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി.രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതായി ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. അതേസമയം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിച്ചു.

ഗവര്‍ണര്‍ ബിജെപിയോട് പക്ഷപാതം കാട്ടിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് മതിയായ സമയം നല്‍കിയില്ലെന്നും ബിജെപിക്ക് 48 മണിക്കൂര്‍ നല്‍കിയ ഗവര്‍ണര്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമാണ് നല്‍കിയതെന്നും തങ്ങള്‍ക്ക് 24 മണിക്കൂര്‍ കൂടി സമയം വേണമെന്നും ശിവസേന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം ഇന്ന് എട്ടര മണിവരെ നിലനില്‍ക്കെയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്.ബിജെപി എംഎല്‍എമാരെയടക്കം ശരദ് പവാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബന്ധപ്പെട്ടിരുന്നു. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യസാധ്യതകളിന്മേല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കേയുണ്ടായ രാജ്ഭവന്‍ നടപടി അട്ടിമറിയാണെന്ന ഗുരുതര ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം മൂന്നംഗ കോണ്‍ഗ്രസ് നേതൃസംഘം മുംബൈയിലെത്തി ശിവസേന, എന്‍സിപി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

രാവിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ പാര്‍ട്ടി ഉന്നതതല യോഗം ചേര്‍ന്നിരുന്നു. സോണിയ എന്‍സിപി നേതാവ് ശരദ് പവാറിനെ ഫോണില്‍ വിളിച്ചതിന് ശേഷമാണ് അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗേ, കെ സി വേണുഗോപാല്‍ എന്നിവരെ മുംബൈയിലേക്ക് അയച്ചത്. ശിവസേനയെ പിന്തുണയ്ക്കുന്നതിന് കോണ്‍ഗ്രസ് പുതിയ ഉപാധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. മതേതരത്വം നിലനിര്‍ത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ എഴുതി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം. എന്‍സിപിക്ക് നല്‍കിയ സമയം അവസാനിച്ചതിന് ശേഷം കോണ്‍ഗ്രസിനെക്കൂടി ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമോ എന്ന് ഉറ്റുനോക്കുന്നതിനിടെയെത്തിയ രാഷ്ട്രപതി ഭരണ ശുപാര്‍ശ വലിയ നിയമപോരാട്ടത്തിനാകും വഴി വെക്കുക.

തെരഞ്ഞെടുപ്പ് ഫലം വന്ന് 20 ാം ദിവസമാകുമ്പോഴും സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ തുടരുകയാണ് മഹാരാഷ്ട്രയില്‍. ശിവസനേയുമായുള്ള തര്‍ക്കത്തേത്തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഒറ്റക്ക് അധികാരം പിടിക്കാമെന്ന ബിജെപി ലക്ഷ്യമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിഷ്പ്രഭമായത്. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യവുമായി പകുതിയിലധികം സീറ്റുകളില്‍ ബിജെപി മത്സരിച്ചിരുന്നു. എന്നാല്‍ 288 അംഗ സഭയില്‍ 105 പേരെ വിജയിപ്പിക്കാനേ സാധിച്ചുള്ളൂ. ഒറ്റക്ക് അധികാരം കയ്യാളാന്‍ ഇറങ്ങിയ ബിജെപിക്ക് കഴിഞ്ഞ തവണ നേടിയ 122 സീറ്റുകള്‍ പോലും നേടാനായില്ല. 145 ആണ് മഹാരാഷ്ട്ര നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം. 56 സീറ്റുള്ള ശിവസേനയെ കൂട്ടുപിടിച്ച് മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം സാധ്യമാകൂ. എന്‍സിപി 54 ഉം കോണ്‍ഗ്രസ് 44 ഉം ഇടത്താണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മറ്റ് യുപിഎ കക്ഷികള്‍ 7 ഇടത്തും ചെറു പാര്‍ട്ടികളും സ്വതന്ത്രരുമടക്കം 23 പേരുമാണ് നിയമസഭയിലെത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT