Politics

'സെക്യുലര്‍ സിവില്‍ കോഡ്, ഒരു രാജ്യം ഒരു ഇലക്ഷന്‍'; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നിറഞ്ഞത്

രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും മുന്നോട്ടു വെച്ചത് രണ്ട് ആശയങ്ങളാണ്. സെക്യുലര്‍ സിവില്‍ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവയാണ് അവ. ഏകീകൃത സിവില്‍ കോഡ് പല വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. കമ്യൂണല്‍ സിവില്‍ കോഡാണ് രാജ്യത്ത് നടപ്പിലുള്ളതെന്നും അത് വിവേചനപരമാണെന്നുമാണ് എന്‍ഡിഎയുടെ പൊതു അഭിപ്രായം. അതു തന്നെ ആവര്‍ത്തിക്കുകയായിരുന്നു പ്രധാനമന്ത്രി. പക്ഷേ, അതിനു ബദലായി മതേതര സിവില്‍ കോഡ് എന്ന ആശയമാണ് മോദി ഉയര്‍ത്തിയത്. മതേതര സിവില്‍ കോഡ് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത്.

യൂണിഫോം സിവില്‍ കോഡ് സുപ്രീം കോടതി പലതവണ ചര്‍ച്ച ചെയ്യുകയും നിരവധി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് മോദി പറഞ്ഞു. നിലവിലുള്ള സിവില്‍ കോഡ് വിവേചനപരവും സാമുദായികവുമാണെന്ന് നിരവധി പേര്‍ വിശ്വസിക്കുന്നുണ്ട്. സുപ്രീം കോടതിയും ഭരണഘടനയും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. ഭരണഘടനാ ശില്‍പികളുടെ താല്‍പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആഗ്രഹം സഫലമാക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങളുണ്ടെങ്കില്‍ അവ ഇല്ലാതാക്കണം. ആധുനിക സമൂഹത്തിന് അവ ചേര്‍ന്നതല്ല. മതത്തില്‍ അധിഷ്ഠിതമായ വിവേചനങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ ഒരു മതേതര സിവില്‍കോഡ് ആവശ്യമാണ്. അത് കാലത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ കാതലായ ചര്‍ച്ചകള്‍ നടത്തണമെന്നും എല്ലാവരും ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

75 വര്‍ഷത്തോളമായി സാമുദായിക സിവില്‍ കോഡില്‍ നാം ജീവിച്ചു വരികയാണ്. ഇനി ഒരു മതേതര സിവില്‍ കോഡിലേക്ക് നാം മാറിയേ പറ്റൂ. രാജ്യത്തിന് ഒരു മതേതര സിവില്‍ കോഡ് വേണമെന്നത് ഈ സമയത്തിന്റെ ആവശ്യമാണ്. എങ്കിലേ മതപരമായ വിവേചനങ്ങള്‍ക്ക് അറുതിയാകൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണയ്ക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭരണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും രാഷ്ട്രീയ സ്ഥിരതയ്ക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നത് സഹായിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. ഏകീകൃത സിവില്‍ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്.

ആദ്യ തമിഴ് ചിത്രം വെട്രിമാരനൊപ്പം, 'അരസനി'ലേക്കുള്ള ക്ഷണം ഒരു അംഗീകാരമായാണ് കാണുന്നത്: ജിബിൻ ഗോപിനാഥ് അഭിമുഖം

'ഭീഷ്മർ' ഏറെ ആസ്വദിച്ച് ചെയ്ത സിനിമ, അത്തരത്തിലുള്ള സിനിമകൾ കരിയറിൽ ചുരുക്കം മാത്രം: ധ്യാൻ ശ്രീനിവാസൻ

ജീവനെപ്പോലെ സംരക്ഷിക്കേണ്ട ജലസ്രോതസ്സുകള്‍; അന്താരാഷ്ട്ര ജലദിനത്തില്‍ ഓര്‍മിക്കേണ്ടത്

ആക്ഷൻ + എന്റർടെയ്ൻമെന്റ്; ഡർബിയുടെ കളർഫുൾ ട്രെയ്‌ലർ എത്തി

ലൈഫ്, ഇരുപത് ലക്ഷം പേരുടെ അന്തസ് ഉയർത്തിയ ദൗത്യം, പാർട്ടി അമ്മയെപ്പോലെ; പിണറായി വിജയൻ അഭിമുഖം|Conversation with Maneesh Narayanan

SCROLL FOR NEXT