പി എസ് ശ്രീധരന്‍ പിള്ള 
പി എസ് ശ്രീധരന്‍ പിള്ള  
Politics

‘സുവർണ്ണാവസര’ങ്ങളിൽ അടി തെറ്റി, ദയനീയ തോൽവിക്ക് ശേഷം മിസോറാമിലേക്ക്

THE CUE

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറാകും. പുതിയ ഗവര്‍ണര്‍മാരുടെ നിയമനവും സ്ഥലംമാറ്റവും വ്യക്തമാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്രക്കുറിപ്പ് പുറത്തിറക്കി. ഗവര്‍ണര്‍ സ്ഥാനം പാര്‍ട്ടി തീരുമാനമാണെന്ന് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം എന്തായാലും ഉള്‍ക്കൊള്ളും. ഗവര്‍ണറായി മുന്‍പും തന്റെ പേര് പരിഗണിച്ചിരുന്നു. കേരളത്തിന് പുറത്തേക്ക് പോകാമോയെന്ന് പ്രധാനമന്ത്രി ആരാഞ്ഞിരുന്നെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

ബിജെപി അദ്ധ്യക്ഷനായിരിക്കെ മിസോറാം ഗവര്‍ണറാകുന്ന രണ്ടാമത്തെ നേതാവും മൂന്നാമത്തെ മലയാളിയുമാണ് ശ്രീധരന്‍ പിള്ള. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനമുപേക്ഷിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയെങ്കിലും പരാജയപ്പെട്ടു.

നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ശ്രീധരന്‍പിള്ളയ്ക്ക് മിസോറാം ടിക്കറ്റ് ലഭിച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ക്കേ ശ്രീധരന്‍ പിള്ളയുടെ രാജിക്ക് വേണ്ടിയുള്ള മുറവിളി ശക്തമായിരുന്നു. അക്കൗണ്ട് തുറക്കുമെന്ന് ഏതാണ്ടുറപ്പിച്ച് ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ തിരുവനന്തപുരം ലോക്‌സഭാ സീറ്റിലും പത്തനംതിട്ട സീറ്റിലും ബിജെപി തോറ്റതോടെ ശ്രീധരന്‍ പിള്ളയുടെ സ്ഥാനം തെറിക്കുമെന്ന് ഏതാണ്ടുറപ്പായി. ഉപതെരഞ്ഞെടുപ്പാണ് അവസാന അവസരമായി ശ്രീധരന്‍പിള്ളയ്ക്ക് മുന്നിലുണ്ടായിരുന്നത്. 'സുവര്‍ണാവസരമായി' പ്രയോഗിച്ച ശബരിമലവിഷയം വോട്ടായി മാറ്റുന്നതില്‍ ശ്രീധരന്‍ പിള്ളയ്ക്ക് കീഴിലുള്ള സംസ്ഥാന നേതൃത്വം പൂര്‍ണായി പരാജയപ്പെട്ടു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും ചുവടുറപ്പിക്കാന്‍ കഴിയാതെ വന്നതോടെ ബിജെപി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്.

മോഡി പ്രഭാവത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് സംഘടനാ സംവിധാനം ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഗ്രൂപ്പ് ചേരിപ്പോരില്‍ തട്ടി തകര്‍ന്നതിന് ശേഷം ശബരിമലയിലൂടെ ഗിയര്‍ മാറാന്‍ ശ്രമിച്ച ബിജെപിയെ ജനങ്ങള്‍ കൈവിട്ട കാഴ്ചയാണ് മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കോന്നിയിലും കണ്ടത്. അക്രമാസക്ത സമരങ്ങള്‍ കൊണ്ടും നാമജപ റാലികള്‍കൊണ്ടും ശബരിമലയെ വോട്ടാക്കി മാറ്റാന്‍ സംഘ്പരിവാര്‍ നടത്തിയ ശ്രമങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉപതെരഞ്ഞെടുപ്പിലും ഫലം കാണാതെ പോയി. ശബരിമല സമരനായകനായി കെ സുരേന്ദ്രനെ അവതരിപ്പിച്ച് വിശ്വാസികളെ കയ്യിലെടുക്കാനുള്ള നീക്കവും പാളി.

ശബരിമല മുഖ്യവിഷയമാക്കി ഉപതെരഞ്ഞെടുപ്പുകളെ നേരിട്ട ബിജെപിക്ക് അഞ്ച് മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ലീഡ് നിലനിര്‍ത്താനായില്ല.

ബിജെപിയുടെ ‘സൗമ്യമുഖമായി’ അവതരിപ്പിക്കപ്പെട്ട്‌ സംസ്ഥാന അദ്ധ്യക്ഷ പദത്തിലേക്കെത്തിയ ശ്രീധരന്‍ പിള്ള പിന്നീട് തീവ്ര പരാമര്‍ശങ്ങളിലേക്ക് ചുവടുമാറ്റി. ശബരിമല സമര കാലഘട്ടത്തിലെ ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകളും നിലപാടുകളും പാര്‍ട്ടിക്കുള്ളില്‍ പോലും അദ്ദേഹത്തെ പരിഹാസ്യനാക്കുന്ന അവസ്ഥയിലെത്തിച്ചു. ശ്രീധരന്‍ പിള്ള നേതൃസ്ഥാനത്ത് എത്തിയതുമുതല്‍ തന്നെ എതിര്‍ ചേരികള്‍ കരുനീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഗ്രൂപ്പ് ചേരിപ്പോരിനിടെ ശ്രീധരന്‍ പിള്ള പലപ്പോഴും അന്ധാളിച്ച് നില്‍ക്കുന്ന സ്ഥിതി വിശേഷവുമുണ്ടായി. ബിജെപി കേരളഘടകത്തില്‍ നാളുകളായി തുടരുന്ന കുതികാല്‍ വെട്ടിന്റേയും ചേരിപ്പോരിന്റേയും ഇരയായി കൂടിയാണ് ശ്രീധരന്‍ പിള്ളയുടെ വനവാസപ്രയാണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

'ഫഹദ് ഫാസിലിന്റെ ഈ സിനിമയിലെ സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

'തല്ലുമാലക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രവുമായി ഖാലിദ് റഹ്മാൻ' ; നസ്ലെൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

SCROLL FOR NEXT