News n Views

പ്രതിപക്ഷാംഗങ്ങള്‍ ഡയസില്‍,സ്പീക്കര്‍ എഴുന്നേറ്റ് പോയി, നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ 

THE CUE

ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ നിയമസഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. കെഎസ്‌യു മാര്‍ച്ചിനിടെയുണ്ടായ പൊലീസ് മര്‍ദ്ദനം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷാവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് സഭ പ്രക്ഷുബ്ധമായത്. പ്രതിപക്ഷ എംഎല്‍എമാര്‍ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതോടെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എഴുന്നേറ്റ് പോയി. എംഎല്‍എമാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡയസില്‍ നിന്ന് ചേംബറിലേക്ക് പോവുകയായിരുന്നു സ്പീക്കര്‍. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ എന്നിവരാണ് സ്പീക്കറുടെ ഡയസിലേക്ക് പ്ലക്കാര്‍ഡുകളുമായി കയറിയത്. തുടര്‍ന്ന് ഡയസില്‍ മുദ്രാവാക്യം മുഴക്കി.

ഇവരെ പിന്‍തിരിപ്പിക്കാന്‍ എംഎല്‍എമാരായ വിപി സചീന്ദ്രനും എല്‍ദോസ് കുന്നപ്പള്ളിയും ഡയസിലേക്ക് എത്തി. ഫലത്തില്‍ അഞ്ച് പേര്‍ പ്രവേശിച്ചു. ഇതോടെയാണ് സ്പീക്കര്‍ പ്രതിഷേധ സൂചകമായി എഴുന്നേറ്റ് പോയത്. ചൊവ്വാഴ്ച നടന്ന കെഎസ്‌യു മാര്‍ച്ചിന് നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജുണ്ടായത്. മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഷാഫി പറമ്പിലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും മര്‍ദ്ദനമേല്‍ക്കുന്ന ചിത്രങ്ങളും അഭിജിത്തിന്റെ രക്തം പുരണ്ട വസ്ത്രവുമായായിരുന്നു പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ചോദ്യോത്തരവേളയുടെ തുടക്കം മുതല്‍ സഭയില്‍ പ്രതിപക്ഷ ബഹളമായിരുന്നു.

ചോദ്യോത്തരവേള റദ്ദാക്കി അടിയന്തരപ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല, ഇതോടെ ചോദ്യങ്ങള്‍ ഉന്നയിക്കാതെ പ്രതിപക്ഷം നിസ്സഹകരിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ശേഷം വി.ടി ബല്‍റാം എംഎല്‍എയാണ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ് നല്‍കി സംസാരിച്ചത്. എന്നാല്‍ അന്വേഷണം നടത്തി ഉചിതമായ നടപടിയിലേക്ക് പോകാമെന്നാണ് മുഖ്യമന്ത്രിക്കുവണ്ടി മന്ത്രി ഇ പി ജയരാജന്‍ മറുപടി നല്‍കിയത്. പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുള്ള അന്വേഷണമേ അംഗീകരിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിന്നാലെ വിഷയം സഭനിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യേണ്ടതില്ലെന്ന നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമൊക്കെയായി നടത്തളത്തിലിറങ്ങുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT