News n Views

‘യൂണിയന്‍ അനുവദിക്കില്ലെന്ന് പറയുന്നത് എന്ത് ധൈര്യത്തില്‍ ’ മുത്തൂറ്റിന്റെ ധിക്കാരത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന് എളമരം കരീം 

THE CUE

പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ട് അംഗീകരിക്കില്ലെന്ന് മുത്തൂറ്റ് ചെയര്‍മാന്‍ പറയുന്നത് എന്ത് ധൈര്യത്തിലാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം.മാനേജ്‌മെന്റിന്റെ ധിക്കാരത്തിന് മുമ്പില്‍ സിഐടിയു കീഴടങ്ങില്ല, നിയമ വ്യവസ്ഥയ്ക്ക് മുത്തൂറ്റ് മാനേജ്‌മെന്റ് വഴങ്ങണമെന്നും എളമരം കരീം ആവശ്യപ്പെട്ടു. ജീവനക്കാരുടെ പണിമുടക്ക് എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്, പ്രധാനമന്ത്രി പറഞ്ഞാലും ട്രേഡ് യൂണിയനെ അംഗീകരിക്കില്ലെന്ന ചെയര്‍മാന്റെ വാദം. വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള മിനിമം വേതന വ്യവസ്ഥ മുത്തൂറ്റ് ഫിനാന്‍സിനും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദിവസം ഒമ്പത് മണിക്കൂറാണ് ജോലി സമയം. എട്ട് മണിക്കൂറിന് ശേഷമുള്ള ജോലിക്ക് ഓവര്‍ടൈം വേതനമില്ല. ബോണസ് കണക്കാക്കുന്നത് മാനേജ്‌മെന്റ് നിശ്ചയിച്ച അടിസ്ഥാന ശമ്പളം + ഡിഎ എന്നിവയ്ക്കാണ്.നിയമപ്രകാരം തൊഴിലാളികള്‍ വാങ്ങുന്ന മുഴുവന്‍ ശമ്പളത്തിനുമല്ല.

80 ശതമാനം ജീവനക്കാരുടെയും ശമ്പളം 13,000ത്തിനും 18,000ത്തിനും ഇടയിലാണ്. സാധാരണ തൊഴിലാളികളുടെ മിനിമം കൂലിയായി നിശ്ചയിക്കണമെന്ന് 'ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്' അംഗീകരിച്ച 18,000 രൂപ പോലും മുത്തൂറ്റ് നല്‍കുന്നില്ലെന്നും എളമരം പറഞ്ഞു. 2016ലെ ഷോപ്പ് തൊഴിലാളി മിനിമം വേതനം കിട്ടാത്ത ഒരുപറ്റമാളുകള്‍ ഇപ്പോഴുമുണ്ട്. കമ്പനികളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 വയസ്സാണ്. എന്നാല്‍, മുത്തൂറ്റ് ഫിനാന്‍സില്‍ അത് 55 വയസ്സാണ്. സര്‍ക്കാര്‍ ജീവനക്കാരുടേതുപോലും 56 വയസ്സാണെന്നും സിഐടിയു ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. 2018- 19 വര്‍ഷത്തില്‍ കമ്പനി നേടിയ ലാഭം 2106 കോടി രൂപയാണ്. 2019-20 വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ നേടിയ ലാഭം 546 കോടി രൂപയുമാണ്. ഈ ലാഭം നേടാന്‍ കഠിനാധ്വാനം ചെയ്തവരാണ് ജീവനക്കാര്‍. ഇവര്‍ക്ക് അര്‍ഹമായ വേതനവും ആനുകൂല്യങ്ങളും വേണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്.

'എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം' എന്ന തൊഴിലാളികളുടെ മൗലികമായ അവകാശം അംഗീകരിക്കില്ലെന്ന് ഒരു മുതലാളി പരസ്യമായി പറയാന്‍ മടികാണിച്ചില്ല എന്നതു തന്നെയാണ് മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന്റെ ന്യായീകരണമെന്നും എളമരം കരീം പറഞ്ഞു. 'എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ് ആക്ട്' അനുസരിച്ച് ഒരു സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ഉണ്ടാകണം. സ്ഥാപനത്തിലെ ജീവനക്കാരുടെ തൊഴില്‍ വ്യവസ്ഥകള്‍ ഇതിലാണ് വ്യവസ്ഥപ്പെടുത്തുന്നത്. മാനേജ്‌മെന്റും യൂണിയനും അംഗീകരിച്ച സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ഉണ്ടാകുന്നതുവരെ നിയമത്തിലെ 'മോഡല്‍ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍' കമ്പനി നടപ്പാക്കണം. കോടികള്‍ ലാഭം വാരുന്ന ഉയര്‍ന്ന നിയമജ്ഞന്മാരുടെ ഉപദേശം വാങ്ങുന്ന മുത്തൂറ്റ് മാനേജ്‌മെന്റിന് ഇതൊന്നും ബാധകമല്ലെന്നാണോയെന്നും എളമരം ചോദിക്കുന്നു.

പണിമുടക്ക് ആരംഭിച്ചതിനുശേഷം ഹൈക്കോടതിയെ സമീപിച്ച മാനേജ്‌മെന്റിനോട് കോടതി ഒരു മധ്യസ്ഥനെ നിയോഗിച്ചാല്‍ അംഗീകരിക്കാമോ എന്ന് ചോദിച്ചിരുന്നു. യൂണിയന്‍ അംഗീകരിച്ചു. പക്ഷേ മാനേജ്‌മെന്റ് അംഗീകരിച്ചില്ല. മുത്തൂറ്റ് മാനേജ്‌മെന്റിന് നിയമങ്ങളോടും സര്‍ക്കാരിനോടും കോടതിയോടും പുച്ഛമാണെന്നും എളമരം കരീം പറഞ്ഞു. ലേബര്‍ കമീഷണറെ അപമാനിക്കല്‍, തൊഴില്‍ മന്ത്രിയോട് അപമര്യാദയായി പെരുമാറല്‍, കമ്പനി അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി സമരം തകര്‍ക്കാന്‍ ശ്രമിക്കല്‍ എന്നിവയാണ് മാനേജ്‌മെന്റ് നടത്തിവരുന്നതെന്നും എളമരം വ്യക്തമാക്കി.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT