രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണത്തിൽ നിയമപരമായി പരാതികൾ ഒന്നും തന്നെ ഇതുവരെ പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി. സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ചിലർ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ലെന്നും ഷാഫി പറഞ്ഞു. രാഹുലിനെതിരായ ആരോപണങ്ങൾ വന്ന ശേഷം ഷാഫി പറമ്പിൽ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. ബിഹാറിലേക്ക് മുങ്ങി, ഒളിച്ചോടി എന്നൊക്കെ വ്യാഖ്യാനങ്ങൾ ചമയ്ക്കുമ്പോൾ ബിഹാറിൽ നടക്കുന്ന വോട്ടർ അധികാർ യാത്രയുടെ പ്രാധാന്യം കാണാതെ പോകരുത്. വരും ദിനങ്ങളിൽ മറ്റു പരിപാടികളുള്ളതിനാലാണ് അന്ന് ബിഹാറിലേക്ക് പോയത്. മാങ്കൂട്ടത്തിൽ വിഷയത്തിൽ മുതിർന്ന നേതാക്കൾ മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകിയിരുന്നു. അല്ലാതെ ഞാൻ ഒളിച്ചോടിയതായി പറയുന്നതു ശരിയാണോ എന്നത് മാധ്യമങ്ങൾ വിലയിരുത്തണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കോടതി വിധിയോ എഫ്ഐആറോ ഇല്ലാതെ തന്നെ ഇത്തരം ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ ഇത്തരം ഒരു ആരോപണം ഉയർന്നപ്പോൾ തന്നെ രാജിസന്നദ്ധത അറിയിക്കുകയും രാജിവയ്ക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിർപക്ഷം വിമർശനം തുടരുന്നതാണ് കണ്ടത്. ഈ വിമർശനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നിർവീര്യമാകില്ല. സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാണിക്കുന്ന പ്രവർത്തനങ്ങൾ തുടരും. കോൺഗ്രസിനെ നിശബ്ദമാക്കാനാണ് ശ്രമം. കോൺഗ്രസിനെ ധാർമികത പഠിപ്പിക്കാൻ സിപിഎമ്മിനും ബിജെപിക്കും എന്ത് അവകാശമാണുളളതെന്നും ഷാഫി ചോദിച്ചു. വടകരയിൽ രാഹുലിനെതിരെ പ്രതിഷേധം നടത്തുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ അൽപം വടക്കോട്ട് സഞ്ചരിച്ചാൽ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രതിഷേധം നടത്തേണ്ടിവരും. കോഴിക്കോടുളള മന്ത്രിയെക്കുറിച്ച് ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടില്ലേ?. കോൺഗ്രസിനെ കാടടച്ച് കുറ്റപ്പെടുന്നത് ശരിയല്ല. വിവാദത്തിന്റെ മറവിൽ സർക്കാരിന്റെ ചെയ്തികൾ മറച്ചുപിടിക്കാനാണ് ശ്രമം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിലെ ഉത്തരവാദപ്പെട്ടവരെല്ലാം പ്രതികരിച്ചുകഴിഞ്ഞു. അതിൽ കൂടുതലൊന്നും പറയാനില്ലെന്നും ഷാഫി പറഞ്ഞു.
രാഹുൽ കുറ്റക്കാരനാണെന്ന അഭിപ്രായം ഉണ്ടോ? ഈ ആരോപണങ്ങളെക്കുറിച്ച് ഷാഫിക്ക് നേരത്തെ അറിയാമോ? എന്നീ ചോദ്യങ്ങൾക്ക് ഷാഫി പ്രതികരിച്ചില്ല. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് വടകരയിൽ ഷാഫി പറമ്പിൽ എംപി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞതോടെ നേരിയ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പ്രവർത്തകർ നിലത്തു കുത്തിയിരുന്നു പ്രതിഷേധിച്ചു. രാഹുലിന്റെ സ്ത്രീ പീഡനത്തിനു സംരക്ഷണമൊരുക്കുന്നത് ഷാഫി പറമ്പിൽ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമാണെന്ന ഫ്ലക്സും വടകര ഡിവൈഎഫ്ഐ എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനത്തിൽ പ്രവർത്തകർ ഉയർത്തി.