ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിൻവലിക്കുവാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതേ തുടർന്ന് ഗുരുതരമല്ലാത്ത ക്രിമിനൽ കേസുകളും പിൻവലിക്കുവാൻ മന്ത്രിസഭ തീരുമാനിച്ചു. ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളോട് ആരും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സിപിഐഎമ്മിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വരികയാണെങ്കില്‍ കേസുകള്‍ നോക്കി പിൻവലിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ചെന്നാരോപിച്ച് 46 രാഷ്ട്രീയ, സാംസ്‌കാരിക, മതനേതാക്കള്‍ക്കെതിരെ കേരള പൊലീസ് കേസെടുത്തിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, എസ്‌വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആക്ടിവിസ്റ്റുകളായ ടി ടി ശ്രീകുമാര്‍, ഡോ. ജെ ദേവിക, കെ കെ ബാബുരാജ്, എന്‍ പി ചെക്കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇത് വിവാദമായതിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.
ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.