പ്രതിപക്ഷ നേതാവ് വിഡി സതീശൻ 
Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ട്; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. സർക്കാരിന്റെ ഒളിച്ചുകളിയെ തുടർന്നാണ് എല്ലാവരും വഷളാകുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. സിനിമാ രംഗത്തെ എല്ലാവരും കുഴപ്പാക്കാരാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടാകാനുള്ള കാരണവും സർക്കാരാണ്. എത്രയോ നല്ല മനുഷ്യരാണ് സിനിമയിലുള്ളത്. യഥാർത്ഥ കുറ്റവാളികൾ ആരാണെന്ന് സർക്കാർ മറച്ചുവെക്കുന്നതു കൊണ്ടാണ് നിരപരാധികൾ പോലും അപമാനിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായത്. ഇക്കാര്യത്തിൽ സർക്കാർ പരിഹാരമുണ്ടാക്കണമെന്നും വിഡി സതീശൻ പറഞ്ഞു.

സാംസ്കാരിക മന്ത്രിയോട് ചോദിച്ചാൽ ഒന്നും പറയാനില്ലെന്നാണ് മറുപടി. മുഖ്യമന്ത്രി ഇഷ്ടമുള്ള ചോദ്യത്തിന് മാത്രമാണ് മറുപടി നൽകുന്നത്. സർക്കാരിനോട് പ്രതിപക്ഷത്തിനുള്ള അഞ്ച് ചോദ്യങ്ങൾക്ക് മറുപടി നൽകിയേ മതിയാകൂവെന്നും വി ഡി സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിക്കുന്ന അഞ്ച് ചോദ്യങ്ങൾ

1. കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തത്?

2. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176 (1) വകുപ്പും ഭാരതീയ ന്യായ സംഹിതയുടെ 199 (സി) വകുപ്പും പോക്‌സോ ആക്ടിലെ 21 വകുപ്പും അനുസരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമങ്ങള്‍ മറച്ചു വയ്ക്കുന്നത് കുറ്റകരമാണ്. എന്നിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?

3. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയപ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിലും കൂടുതല്‍ പേജുകളും ഖണ്ഡികകളും സര്‍ക്കാര്‍ വെട്ടിമാറ്റി കൃത്രിമത്വം കാട്ടിയത് ആരെ രക്ഷിക്കാനാണ്?

4. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന കൊടും ക്രൂരതകള്‍ക്കൊപ്പം മയക്കുമരുന്നിന്റേയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും അനിയത്രിത ഉപയോഗവും അതുണ്ടാക്കുന്ന ഭീകരാവസ്ഥയെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു?

5. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്?

ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരവും തീരുമാനവും ഉണ്ടായാൽ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകും. തൊഴിലിടമെന്ന നിലയിൽ എല്ലാവരെയും സംരക്ഷിക്കുന്ന തീരുമാനങ്ങൾ സർക്കാർ എടുക്കണം. സിപിഎമ്മിന്റെ എംഎൽഎയെ രക്ഷിക്കാൻ ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. കേന്ദ്രമന്ത്രി മാധ്യമ പ്രവർത്തകരെ തട്ടിമാറ്റിയത് സിപിഎമ്മിന്റെ എംഎൽഎയെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുകേഷ് രാജി വെക്കണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹവും സിപിഎമ്മും ആണ്. പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാർ ഒന്നാം പ്രതിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇരകളെയും വേട്ടക്കാരെയും ഒന്നിച്ച് ഇരുത്തിയുള്ള സിനിമ കോൺക്ലേവ് അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ലൈഫ്, ഇരുപത് ലക്ഷം പേരുടെ അന്തസ് ഉയർത്തിയ ദൗത്യം, പാർട്ടി അമ്മയെപ്പോലെ; പിണറായി വിജയൻ അഭിമുഖം|Conversation with Maneesh Narayanan

ഭരതനാട്യം 2: മോഹിനിയാട്ടത്തിലെ ആദ്യഗാനം പുറത്ത്

ആദ്യ ദിനം തന്നെ ഹൗസ് ഫുൾ - ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ഭീഷ്മർ വിജയത്തിലേക്ക്

ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ'ഭീഷ്മർ'

'ആള്‍ക്കൂട്ടം' എട്ട് വര്‍ഷം എനിക്കൊപ്പം യാത്ര ചെയ്ത നോവല്‍; ആനന്ദ് അഭിമുഖം

SCROLL FOR NEXT