Kerala News

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ആന്റി നാര്‍കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉയര്‍ന്ന മൂല്യമുള്ളതും അന്തര്‍സംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ളതുമായ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണം ഈ സംഘം നടത്തും. സെപ്റ്റംബര്‍ 18 മുതല്‍ തന്നെ ടീമിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ തദ്ദേശസ്വയംഭരണവകുപ്പുമായി ചേര്‍ന്ന് തൂഫാന്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തൂഫാന്‍ നോഡല്‍ ഓഫീസറും നോര്‍ത്ത് ഐ.ജിയുമായ പുട്ട വിമലാദിത്യ നേതൃത്വം നല്‍കുന്ന ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളാണ് രൂപീകരിച്ചിട്ടുള്ളത്. ഓരോ യൂണിറ്റിലും ഒരു ഡിവൈ.എസ്.പി, രണ്ട് സി.ഐമാര്‍, രണ്ട് എസ്.ഐമാര്‍, എ.എസ്.ഐമാര്‍ ഉള്‍പ്പെടെ 10 സി.പി.ഒ, എസ്.സി.പി.ഒമാര്‍ അടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഉയര്‍ന്ന മൂല്യമുള്ള മയക്കുമരുന്ന് കേസുകളില്‍ കൂടുതല്‍ ശാസ്ത്രീയവും കേന്ദ്രീകൃതവുമായ അന്വേഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തൂഫാന്‍ ജനജാഗ്രതാ സമിതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 28ന് മലപ്പുറം വേങ്ങരയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, ഹരിതകര്‍മ സേന, യുവജനസംഘടനകള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നതായിരിക്കും തൂഫാന്‍ ജനജാഗ്രത സമിതികള്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കുക. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന തൂഫാന്‍ കെയറില്‍ സംസ്ഥാനത്തെ 35 ഓളം പ്രധാനപ്പെട്ട ആശുപത്രികള്‍ പങ്കാളികളാകും. ഐഎംഎയുമായി ചേര്‍ന്ന് തൂഫാന്‍ റീഹാബിലിറ്റേഷന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കും. ലഹരിയുടെ കെണിയില്‍ അകപ്പെട്ട് പോയവര്‍ക്ക് തുറന്നു സംസാരിക്കാന്‍ തൂഫാന്‍ ആപ്പ് നിലവില്‍ വരും. അമൃത യൂണിവേഴ്‌സിറ്റി ഐ.ടി വിഭാഗം ഇതിനുള്ള സാങ്കേതിക സഹായം നല്‍കും.

ലഹരി വിതരണത്തിന്റെ തോത് കുറച്ചതിനൊപ്പം ഡിമാന്‍ഡ് കുറയ്ക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാനിലൂടെ സംസ്ഥാനത്തേക്കുള്ള ലഹരി വിതരണത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നിട്ടുണ്ടെന്നും തൂഫാന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വിതരണക്കാരില്‍ നിന്ന് സോഴ്‌സുകളിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ എം.ഡി.എം.എ കേസില്‍ പ്രധാനപ്പെട്ട നാല് കണ്ണികളെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ചെന്നൈയിലും ബിഹാറിലുമുള്ള ഒളിത്താവളങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ 13 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ലഹരി വാങ്ങുന്നതിനായി പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

'ലോ ആൻഡ് ഓർഡർ' നാളെ മുതൽ തിയറ്ററുകളിൽ

അഭിനയം തൊണ്ടിമുതലും ദൃക്‌സാക്ഷിയും തന്ന കോണ്‍ഫിഡന്‍സ് | SRIKANT MURALI INTERVIEW

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ; "ദി തേർഡ് മർഡർ" ഒക്ടോബർ 2ന്

റീൽസ് ഭരിക്കാൻ പോകുന്ന അടുത്ത ഐറ്റം; രസകരമായ കല്യാണ വൈബിൽ 'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' ഗാനം

SCROLL FOR NEXT