Kerala News

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ, വയനാടിന് 750 കോടി, തെക്കന്‍ കേരളത്തില്‍ കപ്പല്‍ നിര്‍മാണശാല; കേരള ബജറ്റ് 2025 പൂര്‍ണ്ണരൂപം

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതി അവതരിപ്പിച്ച് സംസ്ഥാന ബജറ്റ്. തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാലയടക്കമുള്ള പദ്ധതികളാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ച ബജറ്റിലുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ക്കായി 750 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. പുതിയ കപ്പല്‍ നിര്‍മാണശാല നിര്‍മിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ധനഞെരുക്കം കുറഞ്ഞുവെന്ന് അറിയിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ നല്‍കും. അത് പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും.

ബജറ്റ് പ്രസംഗം പൂര്‍ണ്ണരൂപം

ബജറ്റ് പ്രഖ്യാപനങ്ങള്‍

സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അവ പി.എഫില്‍ ലയിപ്പിക്കും. ഡിഎ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പീരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കും. സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം 5 ശതമാനം വര്‍ദ്ധിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം 2025 ഏപ്രില്‍ മാസം നല്‍കും.പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025-26ല്‍ നടപ്പിലാക്കും. വയനാട് പുനരധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി
തിരുവനന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2025-26 സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. ലൈഫ് മിഷന്റെ ഭാഗമായി ഗ്രാമീണ മേഖലയില്‍ 1 ലക്ഷം വീടുകളും 19 ഹൗസിംഗ് കോംപ്ലക്‌സുകളും നിര്‍മിക്കും. ഇതിനായി 1160 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ബജറ്റ് വിഹിതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 15,980.49 കോടി രൂപ അനുവദിച്ചു. 774.99 കോടി രൂപയുടെ വര്‍ദ്ധനവാണ് ഇതില്‍ വരുത്തിയത്. പദ്ധതി വിഹിതം 28 ശതമാനമായി ഉയര്‍ത്തി.

ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 700 കോടി രൂപ, റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 4219.41 കോടി രൂപ, വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന ത്രികോണത്തിന് 1000 കോടി രൂപ, വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്വാധീനമേഖലയുടെ സാമ്പത്തിക വികസനത്തിന് 500 കോടി രൂപ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥിരം ക്യാമ്പസിന് 212 കോടി, കേരളത്തില്‍ ജി.പി.യു ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് മിഷന് 10 കോടി എന്നിങ്ങനെയും അനുവദിക്കും. കൊല്ലം ഐ.ടി പാര്‍ക്കിന്റെ ആദ്യ ഘട്ടം 2025-26 ല്‍ പൂര്‍ത്തിയാക്കും. കൊട്ടാരക്കരയില്‍ പുതിയ ഐ.ടി പാര്‍ക്ക് ഏജന്റിക് ഹാക്കത്തോണ്‍ സംഘാടനത്തിന് 1 കോടി രൂപ. സംസ്ഥാന മാധ്യമ അവാര്‍ഡ് തുകകള്‍ ഇരട്ടിയാക്കി. മാധ്യമപ്രവര്‍ത്തനത്തില്‍ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനി -കേസരി പുരസ്‌കാര തുക 1 ലക്ഷം രൂപയില്‍ നിന്ന് 1.5 ലക്ഷം രൂപയായി ഉയര്‍ത്തി.

കോവളം, മൂന്നാര്‍, കുമരകം, ഫോര്‍ട്ട് കൊച്ചി മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന് കെ-ഹോംസ് പദ്ധതി ആരംഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ അനുവദിക്കും.

കാര്‍ഷിക മേഖല

കോ വര്‍ക്കിംഗ് സ്‌പേസുകള്‍ നിര്‍മ്മിക്കാന്‍ വായ്പാ പദ്ധതിയ്ക്ക് പലിശ സബ്‌സിഡി നല്‍കാന്‍ 10 കോടി. ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി, എഥനോള്‍ ഉല്‍പ്പാദന സാധ്യതകള്‍ പഠിക്കാന്‍ 10 കോടി രൂപ, കൊച്ചി സുസ്ഥിര നഗരഭൂമി പുനക്രമീകരണ പദ്ധതിയ്ക്ക് 10 കോടി, മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതു സംരംഭങ്ങള്‍ തുടങ്ങാന്‍ ന്യൂ ഇന്നിംഗ്‌സ് പദ്ധതിയ്ക്ക് 5 കോടി, കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 100 കോടി രൂപ, വിളപരിപാലനത്തിന് 535.90 കോടി രൂപ, വിലക്കയറ്റം തടയാന്‍ വിപണി ഇടപെടലുകള്‍ക്ക് 2063 കോടി, കേര പദ്ധതിയ്ക്ക് 100 കോടി രൂപ, നെല്‍കൃഷി വികസനത്തിന് 150 കോടി രൂപ, നാളികേര വികസനത്തിന് 73 കോടി രൂപ, മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 77.99 കോടി, മൃഗസംരക്ഷണ മേഖലയ്ക്ക് 317.9 കോടി രൂപ, ക്ഷീരവികസനത്തിന് 120.93 കോടി രൂപ, 130 കോടിരൂപ ചെലവില്‍ കണ്ണൂര്‍ ധര്‍മ്മടം മണ്ഡലത്തില്‍ ഗ്ലോബല്‍ ഡയറി വില്ലേജ് എന്നിവയാണ് കാര്‍ഷിക മേഖലയിലെ പ്രഖ്യാപനങ്ങള്‍.

തീരദേശ മേഖല

തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് 100 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. കൊല്ലം നീണ്ടകരയില്‍ വലനിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കാന്‍ 5 കോടി രൂപ, പുനര്‍ഗേഹം പദ്ധതിയ്ക്ക് 60 കോടി രൂപ, 2.36 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി, മത്സ്യത്തൊഴിലാളികളുടെ വീട് നവീകരണത്തിന് 10 കോടി തുടങ്ങിയവയാണ് പദ്ധതികള്‍.

വനം വന്യജീവി വന്യജീവി ആക്രമണം കുറയ്ക്കാന്‍ വനസംരക്ഷണ പദ്ധതിയ്ക്ക് 75 കോടി അനുവദിച്ചു. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന് 2 കോടി, പെരിയാര്‍ ആനമുടി നിലമ്പൂര്‍, വയനാട് ആന സങ്കേതങ്ങള്‍ക്കായി 3.5 കോടി എന്നിവയും വകയിരുത്തി.

ഗ്രാമവികസനം

ഗ്രാമവികസന മേഖലയ്ക്ക് 7099 കോടി രൂപ വകയിരുത്തി. നടപ്പുവര്‍ഷത്തേക്കാള്‍ 599 കോടി രൂപ അധികമാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത വര്‍ഷം 10.50 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 80 കോടി രൂപ നല്‍കും. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്കായി 2 കോടി രൂപ, അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയ്ക്ക് ഗ്യാപ് ഫണ്ടായി 60 കോടി രൂപ. 11,814 കുടുംബങ്ങളെ ഇനി ദാരിദ്ര മുക്തമാക്കേണ്ടതുണ്ട്. ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതികള്‍ക്ക് സംസ്ഥാനവിഹിതം 56 കോടി രൂപ. കുടുംബശ്രീ മിഷന് 270 കോടി രൂപ, വയനാട് പാക്കേജിന് 85 കോടി രൂപ.

വ്യവസായ മേഖല

വ്യവസായ മേഖലയ്ക്ക് ആകെ 1831.36 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ചെറുകിട വ്യവസായ മേഖലയ്ക്ക് 254.93 കോടി രൂപ നീക്കിവെച്ചു, വയനാട് ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി - പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി രൂപ, വാണിജ്യമേഖലയുടെ വികസനത്തിന് 7 കോടി രൂപ, കരകൗശല വ്യവസായ മേഖലയ്ക്ക് 4.11 കോടി രൂപ, കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് ആകെ 56.89 കോടി രൂപ, ഹാന്റെക്‌സിന് പുതിയ പുനരുജ്ജീവന പദ്ധതി. 20 കോടി രൂപ നീക്കിവെച്ചു, കൈത്തറി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് 3 കോടി രൂപ, കയര്‍ മേഖലയ്ക്കാകെ 107.64 കോടി രൂപ, കശുവണ്ടി മേഖല പുനരുജ്ജീവന ഫണ്ടായി 30 കോടി രൂപ, കശുവണ്ടി ഉല്‍പ്പാദന വൈവിദ്ധ്യവല്‍ക്കരണത്തിന് 5 കോടി രൂപ

ഇടത്തരം വന്‍കിട വ്യവസായങ്ങള്‍ക്ക് 795.09, സൂക്ഷ്മ ചെറുകിട ഇടത്തരം സ്റ്റാര്‍ട്ടപ്പുകളുടെയും സ്വയംപര്യാപ്തയും ശാക്തീരണവും ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയ്ക്ക് 9 കോടി രൂപ, പീഡിത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പുതിയ പദ്ധതി- 4 കോടി രൂപ വകയിരുത്തി. കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിക്ക് 200 കോടി രൂപ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സമഗ്ര സാമ്പത്തിക പുനഃസംഘടനാ പദ്ധതിയ്ക്ക് 275.10 കോടി രൂപ, കൊല്ലം ജില്ലയില്‍ പുതിയ വ്യവസായ / ഫുഡ് പാര്‍ക്കിന് പ്രാരംഭ ചെലവുകള്‍ക്ക് 5 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.

ഐ.ടി മേഖല

ഐ.ടി മേഖലയ്ക്ക് 517.64 കോടി രൂപ വകയിരുത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ടിലേക്ക് 10 കോടി രൂപ അധികമായി വകയിരുത്തി. ജി.എസ്.ടി രജിസ്‌ട്രേഷനും റിട്ടേണ്‍ ഫയലിംഗും വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനതല ക്യാമ്പയിന്‍, ഫിന്‍ടെക് മേഖലാ വികസനത്തിന് 10 കോടി, ഐ.ടി പാര്‍ക്കുകള്‍ക്കായി 54.60 കോടി രൂപ

ഗതാഗത മേഖലയ്ക്ക് ആകെ 2065.01 കോടി രൂപ, നോണ്‍ മേജര്‍ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപ എന്നിങ്ങനെ അനുവദിക്കും. 2016 മുതല്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് നല്‍കിയത് 18,787.8 കോടി രൂപയാണ്. ഹൈദരാബാദില്‍ കേരള ഹൗസ് സ്ഥാപിക്കുന്നതിന് പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ, കൊല്ലത്ത് മറീന സ്ഥാപിക്കാന്‍ 5 കോടി രൂപ, കോഴിക്കോട് ജില്ലയില്‍ പുതിയ ബയോളജിക്കല്‍ പാര്‍ക്കിന് 5 കോടി രൂപ, കൊല്ലം ശാസ്താംകോട്ടയില്‍ ഇക്കോ ടൂറിസം പദ്ധതിയ്ക്ക് 1 കോടി രൂപ, പൊന്‍മുടിയില്‍ റോപ്പ് വേ- സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ, ട്രക്കിംഗ് പ്രോത്സാഹിപ്പിക്കാന്‍ വനയാത്രാ പദ്ധതിയ്ക്ക് 3 കോടി രൂപ, സൂപ്പര്‍ കമ്പ്യൂട്ടിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിന് 10 കോടി എന്നിങ്ങനെ അനുവദിക്കും.

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 2391.13 കോടി രൂപ അനുവദിക്കും. LSS, USS സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ ഇനിമുതല്‍ CM-KID സ്‌കോളര്‍ഷിപ്പ് (Chief Ministers's Knowledge, Inspiration and Diligence Scholarship) എന്ന് അറിയപ്പെടും. സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 150.34 കോടി രൂപ അനുവദിക്കും.

ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ ആധുനിക കാത്ത് ലാബുകള്‍ക്ക് 45 കോടി രൂപ, എന്‍.എച്ച്.എം പദ്ധതിയുടെ സംസ്ഥാന വിഹിതമായി 100 കോടി രൂപ, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് 100 കോടി, ഹജ്ജ് ഹൗസിന് 5 കോടി രൂപ, തൃശൂര്‍ പൂരപ്പറമ്പ് അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി, നവകേരള സദസ്സില്‍ ഉള്‍പ്പെട്ട അടിസ്ഥാന വികസന പദ്ധതികള്‍ 800 കോടി.

പൊതുവിദ്യാലയങ്ങളില്‍ നാപ്കിന്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിന് 2 കോടി, സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും മെന്‍സ്ട്രുവല്‍ കപ്പ് നല്‍കുന്നതിന് 3 കോടി

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോട് ചേര്‍ന്ന് പില്‍ഗ്രിം ഹൗസും അമിനിറ്റി സെന്ററും നിര്‍മ്മിക്കാന്‍ 5 കോടി രൂപ, ആറന്മുള വള്ളംകളിയുടെ പ്രധാന പവലിയന്‍ നിര്‍മ്മാണത്തിന് 2 കോടി രൂപ, പോലീസ് വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന് 104 കോടി രൂപ, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയ്ക്ക് 1000 കോടി രൂപ എന്നിങ്ങനെയും അനുവദിക്കും.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT