Kerala News

നയപ്രഖ്യാപനം തിരുത്തി ഗവര്‍ണര്‍, ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി; അവസാന സമ്മേളനത്തിന്റെ ആദ്യദിനം നിയമസഭയില്‍ നടന്നത്

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിന് അസാധാരണ സംഭവങ്ങളിലൂടെ തുടക്കം. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലും നടത്തിയെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രസംഗത്തിലെ 12, 15, 16 ഖണ്ഡികകളില്‍ ഗവര്‍ണര്‍ മാറ്റം വരുത്തിയെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ഒഴിവാക്കിയ ഭാഗങ്ങള്‍ സഭയില്‍ വായിച്ച മുഖ്യമന്ത്രി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ആധികാരികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകള്‍ കെട്ടിക്കിടക്കുന്ന വിഷയത്തില്‍ കോടതിയെ സമീപിച്ച വിഷയവും കേന്ദ്രസര്‍ക്കാരിന്റെ പ്രതികൂല നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിട്ടു കൊണ്ടിരിക്കുകയാണെന്നുമുള്ള പരാമര്‍ശവുമാണ് നയപ്രഖ്യാപനത്തില്‍ നിന്ന് ഗവര്‍ണര്‍ ഒഴിവാക്കിയത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ പൂര്‍ണ്ണമായി വായിക്കണമെന്നാണ് ചട്ടം. പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ആധികാരിക രേഖയില്‍ ഇവയുണ്ടാകുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്

ബഹുമാനപ്പെട്ട ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ചെയറിന്റെയും ശ്രദ്ധയില്‍ പെടുത്തുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12,15,16 എന്നിവയില്‍ ബഹുമാനപ്പെട്ട ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അന്തസത്തക്കും സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്. അനുച്ഛേദം 176 പ്രകാരം ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഒരു വര്‍ഷത്തെ ആദ്യത്തെ സമ്മേളനം ചേരുമ്പോള്‍ നിയമസഭയെ അഭിസംബോധന ചെയ്യാറുണ്ട്. ഗവണ്‍മെന്റ് നയപ്രഖ്യാപനമാണ് ബഹുമാനപ്പെട്ട ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12,15,16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണ്. ഇക്കാര്യം സംബന്ധിച്ച് ചെയറില്‍ നിന്ന് നിരവധി തവണ റൂളിംഗുകളും ഉണ്ടായിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12ലെ ആദ്യ വാചകം ഇപ്രകാരമാണ്.

'ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂണിയന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്.' ഈ വാചകം ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 15ലെ അവസാന രണ്ട് വാചകങ്ങള്‍ ഇപ്രകാരമാണ്. 'സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്.' ഈ വാചകം ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 16ലെ അവസാന വാചകം ഇപ്രകാരമാണ്. 'നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും ഔദാര്യമല്ലാത്തതും ഈ ചുമതല ഏല്‍പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണ്.'

ഈ വാചകം അതേ രീതിയില്‍ വായിച്ചു. എന്നാല്‍ ഈ വാചകത്തിന് ഒപ്പം 'എന്റെ സര്‍ക്കാര്‍ കരുതുന്നു' എന്ന് ബഹുമാനപ്പെട്ട ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തില്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഒഴിവാക്കിയവ ഉള്‍പ്പെടുത്തിയും കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്ന് അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു.

ചെയറിന്റെ പ്രതികരണം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇവിടെ ചൂണ്ടിക്കാണിച്ചത് വളരെ സുപ്രധാനമായ ഒരു കാര്യമാണ്. നിയമസഭയെ ബഹുമാനപ്പെട്ട ഗവര്‍ണര്‍ അഭിസംബോധന ചെയ്തുകൊണ്ട് നടത്തുന്നത് ഗവണ്‍മെന്റിന് വേണ്ടി ക്യാബിനറ്റ് അംഗീകരിച്ച പ്രസംഗമാണ്. അതില്‍ നിന്ന് വിട്ടുപോകുന്നതോ വ്യതിചലിക്കുന്നതോ ആയിട്ടുള്ള പരാമര്‍ശങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതല്ല. അതാണ് നമ്മുടെ സഭയുടെ കീഴ് വഴക്കം. മുന്‍കാലങ്ങളില്‍ സമാന സന്ദര്‍ഭങ്ങളില്‍ പലപ്രാവശ്യം സഭാധ്യക്ഷന്‍മാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുള്ളതാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രത്യേകമായി ചൂണ്ടിക്കാട്ടിയിട്ടുള്ള വിഷയങ്ങളിലും മുന്‍ തീരുമാനം തന്നെയാണ് നിലനില്‍ക്കുന്നത് എന്നാണ് ചെയറിന് ഇത് സംബന്ധിച്ച് സൂചിപ്പിക്കാനുള്ളത്.

കെ.ആര്‍.സുനിലിന്റെ 'ചവിട്ടുനാടകം; ദ സ്റ്റോറിടെല്ലേഴ്‌സ് ഓഫ് സീഷോര്‍' ഫോട്ടോ പരമ്പര ബ്രസല്‍സ് ഫോട്ടോഫെസ്റ്റിലേക്ക്

പോളണ്ട് മൂസയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ ആ അവസരം നഷ്ടമായി: മമ്മൂട്ടി

സുരേഷ് ഗോപി നായകനാകുന്ന ചിത്രമുള്‍പ്പടെ മൂന്ന് മലയാളചിത്രങ്ങള്‍ ഒരേ സമയം നിർമ്മിക്കും: കണ്ണന്‍ രവി

യുഎസിനും ഭരണകൂടത്തിനും ഇടയിലെ ജനകീയ പ്രക്ഷോഭം; ഇറാനില്‍ സംഭവിക്കുന്നത് എന്ത്?

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിലേക്ക്

SCROLL FOR NEXT