പ്രളയരക്ഷാ പ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വ്യോമസേനയുടെ കത്ത്. ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാലുദിവസം രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടതിന്റെ ചെലവായി 113,69,34,899 കോടി നല്‍കണമെന്നാണ് ആവശ്യം. വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഇത്രയും തുക ചെലവായതായി വ്യോമസേന പറയുന്നു. ചീഫ് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച കത്ത് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ ഈ തുക അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു. പ്രളയം തകര്‍ത്ത സംസ്ഥാനത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയാണ് കത്ത്. 2017 ല്‍ ഓഖിയും 2018 ല്‍ പ്രളയവും കേരളത്തിന് നേരിടേണ്ടി വന്നു. അങ്ങനെയുള്ള സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുക പ്രയാസകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. 31,000 കോടി രൂപ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണമെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കിയിരിക്കുന്നത്.
ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 2904.85 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഇത് പുനര്‍നിര്‍മ്മാണത്തിന് അപര്യാപ്തമാണ്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് റീബില്‍ഡ് കേരള പദ്ധതി ആവിഷ്‌കരിച്ച് വിഭവ സമാഹാരണം നടത്തിവരികയുമാണ്. സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഇത്രയും വലിയ തുക കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഒഴിവാക്കിത്തരണമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു. ഓഖി ദുരന്തസമയത്ത് 26 കോടിയുടെ ബില്‍ വ്യോമസേന നല്‍കിയിരുന്നു. പിന്നാലെ 35 കോടിയുടെ ബില്ലും വന്നു. ഇതില്‍ സര്‍ക്കാര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.