News n Views

സഞ്ജീവ് ഭട്ടിന്റെ നീതിക്കായുള്ള പോരാട്ടത്തിനൊപ്പം, ശ്വേതാ ഭട്ടിന് പിന്തുണയറിയിച്ച് ഡിവൈഎഫ്‌ഐ

THE CUE

സഞ്ജീവ് ഭട്ടിന്റെ നീതിക്കായുള്ള പോരാട്ടത്തില്‍ ഭാര്യ ശ്വേതാ ഭട്ടിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പ്രീതിശേഖറും അഹമ്മദാബാദിലെ വീട്ടിലെത്തിയാണ് സംഘടനയുടെ പിന്തുണ അറിയിച്ചത്. മോദി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ സഞ്ജീവ് ഭട്ട് കുറേ നാളുകളായി മറ്റൊരു കേസില്‍ തടവിലായിരുന്നു. 30 വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണ കേസില്‍ ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലാണ് സഞ്ജീവ് ഭട്ടിനെതിരായ നീക്കമെന്ന് ആരോപണമുയര്‍ന്നിരുന്നു.

30 വര്‍ഷം മുന്‍പുള്ള കേസില്‍ സഞ്ജീവിനെ വേട്ടയാടുകയായിരുന്നുവെന്നും. കേസിനുവേണ്ടി ആവശ്യപ്പെട്ട രേഖകളൊന്നും ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയില്ലെന്നും ശ്വേതാ ഭട്ട് ദ ക്യൂവിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എല്ലാം നശിച്ചുപോയെന്നാണ് പറഞ്ഞത്. പല ഒഴിവുകഴിവുകള്‍ പറഞ്ഞ് സര്‍ക്കാര്‍ അഭിഭാഷകന്‍ കേസ് ബോധപൂര്‍വ്വം വൈകിപ്പിച്ചു. ജാമ്യം നല്‍കിയതുമില്ല. നീതി നിഷേധമാണ് നടന്നത്. പ്രതികാരബുദ്ധിയോടെ സഞ്ജീവിനെ കുടുക്കുകയായിരുന്നു.

രാഷ്ട്രീയസമ്മര്‍ദം അതിജീവിച്ച് ജോലി ഉത്തരവാദിത്തത്തോടെ ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തിന് ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിനൊപ്പമുള്ള വാര്‍ത്താക്കുറിപ്പിലും ശ്വേത പറഞ്ഞു. മരിച്ച പ്രഭുദാസിന് ആന്തരികമായോ ബാഹ്യമായോ ഒരു ക്ഷതമോ പരിക്കോ ഏറ്റിട്ടില്ലെന്നും ശാരീരികമായോ മാനസികമായോ തളര്‍ന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മൃതദേഹപരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊരു സ്വാഭാവിക മരണമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ശ്വേത ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. എല്‍ കെ അദ്വാനിയുടെ രഥയാത്ര ബിഹാറില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട ഭാരത്ബന്ദിനിടെ നടന്ന കലാപത്തിലാണ് കേസിനാസ്പദമായ സംഭവം. അക്കാലത്ത് ജാംനഗറില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടായിരുന്നു സഞ്ജീവ് ഭട്ട്. ഉദ്യോഗസ്ഥര്‍ അവധിയിലായതിനാല്‍ ഭട്ടിന് ജംജോദ്പൂരിന്റെ അധിക ചുമതല ഉണ്ടായിരുന്നു. ജംജോദ്പൂരിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കൊല്ലപ്പെട്ട പ്രഭുദാസ് വൈഷ്ണാനി ഉള്‍പ്പെടെ നൂറിലേറെപ്പേരെ കസ്റ്റഡിയിലെടുത്തത്. ഒരിക്കല്‍പ്പോലും ഇവര്‍ ഭട്ടിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ പോലും പ്രഭുദാസ് കസ്റ്റഡയില്‍ പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞിട്ടില്ലെന്നും ശ്വേത ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനും അഭിഭാഷകനുമായും നിയമ രംഗത്തെ വിദഗ്ധരുമായും കൂടിയാലോചിച്ച് തുടര്‍നടപടികള്‍ക്കുമാണ് ആലോചിക്കുന്നതെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു. സഞ്ജീവ് ഭട്ടിന് നിയമസഹായത്തിന് ധനസമാഹരണവും നടക്കുന്നുണ്ട്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT