News n Views

അലനും താഹയ്ക്കും ജാമ്യമില്ല; യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി 

THE CUE

കോഴിക്കോട്ട് യുഎപിഎ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യമില്ല. യുഎപിഎ വകുപ്പ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നായിരുന്നു കോടതി നിലപാട്. ജാമ്യാപേക്ഷകളില്‍ നേരത്തേ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍, കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ അതിനെ ബാധിക്കുമെന്നും വാദിച്ചിരുന്നു. മുദ്രാവാക്യം വിളിക്കുന്നതോ, ലഘുലേഖകളോ പുസ്തകങ്ങളോ പിടിച്ചെടുക്കുന്നതോ യുഎപിഎ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു പ്രതിഭാഗം വാദം.

പ്രതികളുടെ പ്രായം കണക്കിലെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജാമ്യാപേക്ഷകള്‍ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വക്കേറ്റ് എംകെ ദിനേശന്‍ വ്യക്തമാക്കി. അന്വേഷണഘട്ടത്തില്‍ ആയിരുന്നത് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ രണ്ട് പെറ്റീഷനുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരു ഹര്‍ജി. പ്രതികളുടെ ജാമ്യാപേക്ഷയാണ് രണ്ടാമത്തേതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് മൂന്ന് മുതല്‍ നാല് മണിവരെ അഭിഭാഷകര്‍ക്ക് അലനെയും താഹയെയും സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

പൊലീസിന്റേയോ ജയില്‍ അധികൃതരുടെയോ സാന്നിധ്യമില്ലാതെ അഭിഭാഷകര്‍ക്ക് ഇവരെ കാണാം. ബന്ധുക്കള്‍ക്കും ഇരുവരെയും കാണാന്‍ അവസരമുണ്ട്. കേസില്‍ യുഎപിഎ നീക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ദേശങ്ങളില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നുമായിരുന്നു ജാമ്യാപേക്ഷ തള്ളിയതല്‍ താഹ ഫസലിന്റെ സഹോദരന്‍ ഇജാസിന്റെ പ്രതികരണം.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT