CAA Protest

സിഎഎ പ്രക്ഷോഭം: ആസാദ് കീഴടങ്ങിയത് കസ്റ്റഡിയിലായ കുട്ടികളെ വിട്ടയക്കാന്‍; ‘പ്രതിഷേധം തുടരണം’

THE CUE

പൗരത്വനിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കീഴടങ്ങിയത് പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയക്കാന്‍. പുലര്‍ച്ചെ മൂന്നരയോടെയാണ് ആസാദിനെ അറസ്റ്റ് ചെയ്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആസാദ് കീഴടങ്ങുകയായിരുന്നു. ദാരിയാഗഞ്ചില്‍ നിന്നും ഇന്നലെ 42 പ്രതിഷേധക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കൂട്ടത്തില്‍ 14 വയസുമുതല്‍ 16 വരെ പ്രായമുള്ള ഒമ്പത് കുട്ടികളേയും പൊലീസ് പിടിച്ചുകൊണ്ടുപോയി. ഇവരെ വിട്ടയച്ചാല്‍ കീഴടങ്ങാമെന്ന് ആസാദ് നിബന്ധന വെക്കുകയായിരുന്നു. കീഴടങ്ങുകയാണെന്നും പ്രതിഷേധം തുടരണമെന്നും ഭീം ആര്‍മി നേതാവ് അറസ്റ്റിന് മുന്‍പ് ആഹ്വാനം ചെയ്തു.

മതത്തിന്റെ പേരില്‍ വിഭജനം അനുവദിക്കില്ല. പൗരത്വനിയമം മുസ്ലീംകളെ ബാധിക്കില്ലെന്ന് പറയുന്നത് നോട്ടുനിരോധനം പാവങ്ങളെ ബാധിക്കില്ലെന്ന് പറയുന്നതുപോലെയാണ്.
ചന്ദ്രശേഖര്‍ ആസാദ്
ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ജമാ മസ്ജിദിലെ പ്രതിഷേധക്കാര്‍.

ആസാദുമായുണ്ടാക്കിയ ധാരണപ്രകാരം പൊലീസ് കുട്ടികളെ രാവിലെയോടെ വിട്ടയച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതിനെതിരെ ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റും രംഗത്തെത്തിയിരുന്നു. കുട്ടികളെ വിട്ടയക്കണമെന്നും കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെ അഭിഭാഷകരെ കാണാന്‍ അനുവദിക്കണമെന്നും മജിസ്‌ട്രേറ്റ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ മസ്ജിദില്‍ നിന്ന് ജന്തര്‍മന്ദറിലേക്ക് നടത്താനിരുന്ന റാലിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വന്‍ ജനാവലി വിലക്ക് ലംഘിച്ചു. ഇതിനിടെ രണ്ട് തവണ ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടിയില്‍ നിന്നും പ്രതിഷേധക്കാര്‍ മോചിപ്പിച്ചു. ദാരിയാഗഞ്ചില്‍ വെച്ച് റാലി പൊലീസ് തടഞ്ഞതിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹി ഗേറ്റില്‍ പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരേയും പൊലീസ് മര്‍ദ്ദിച്ചു. ദാരിയാഗഞ്ചില്‍ നിന്ന് പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധമുണ്ടായി. പുലര്‍ച്ചെ വരെ തുടര്‍ന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം തുടരുകയാണ്. മധ്യപ്രദേശിലെ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിലെ സംഘര്‍ഷത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT