CAA Protest

‘കലാപകാരികള്‍ക്ക് പ്രേരണ നല്‍കുന്നു’; മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

THE CUE

മംഗളുരുവില്‍ പൗരത്വനിയമപ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപവുമായി ബിജെപി. മംഗലാപുരത്ത് വാര്‍ത്താസംഘങ്ങളെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ താന്‍ ഒരു തെറ്റും കാണുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. രേഖകള്‍ പൊലീസ് പരിശോധിച്ചതില്‍ ഒരു കുഴപ്പവും കാണുന്നില്ല. ദേശ വിരുദ്ധ പ്രവര്‍ത്തനവും കലാപത്തിന് പ്രേരണയും നല്‍കിയാല്‍ അവരെ പിടിക്കുമെന്ന് സുരേന്ദ്രന്‍ 24 ന്യൂസ് ചാനലിനോട് പ്രതികരിച്ചു.

നിങ്ങള്‍ നിഷ്പക്ഷതയുടെ മൂടുപടം അണിഞ്ഞ് കലാപത്തിന് പ്രേരണ നല്‍കുകയാണ് ചെയ്യുന്നത്. കലാപം നടത്തുന്നവരെ പ്രതിഷേധക്കാരാക്കി മാറ്റുകയാണ്.
കെ സുരേന്ദ്രന്‍
അറസ്റ്റിലായത് ആയുധങ്ങളുമായെത്തിയ അക്രമികളും വ്യാജന്‍മാരുമാണെന്ന് കര്‍ണാടക ചാനലായ ന്യൂസ് നയന്‍ ട്വീറ്റിന്റെ ചിത്രം സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണോയെന്ന ചോദ്യത്തിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ:

എന്തോന്ന് ക്രെഡിബിളിറ്റി. നിങ്ങളുടെ മാധ്യമത്തിന് എന്തോന്ന് ക്രെഡിബിളിറ്റിയാണുള്ളത്? മാധ്യമപ്രവര്‍ത്തകരുടെ വേഷം അണിഞ്ഞ ക്രിമിനലുകളെ പരിശോധിക്കാം. കലാപമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം?
കെ സുരേന്ദ്രന്‍

24ലേയും മീഡിയാ വണ്ണിലേയും ഏഷ്യാനെറ്റിലേയും മാധ്യമപ്രവര്‍ത്തകര്‍ കലാപമുണ്ടാക്കാന്‍ പോയതാണോയെന്ന് വാര്‍ത്താ അവതാരകന്‍ ചോദിച്ചു. 'കലാപം നടക്കുന്ന സമയത്ത് മാധ്യമപ്രവര്‍ത്തകരുടെ രേഖ പരിശോധിക്കുന്നില്‍ തെറ്റില്ല' എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. 'കസ്റ്റഡിയിലെടുത്തിട്ട് രണ്ട് മണിക്കൂറായെന്നും ഇതുവരെ പരിശോധിച്ച് കഴിഞ്ഞില്ലേ?' എന്നുമുള്ള ചോദ്യത്തിന് ബിജെപി നേതാവ് കൃത്യമായ മറുപടി നല്‍കിയില്ല. വെടിയേറ്റു മരിച്ചത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നയാളാണെന്ന് കുടുംബം പറയുന്നതിന്റെ ബൈറ്റ് എടുക്കവെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടി.

കലാപത്തില്‍ ബന്ധുക്കള്‍ മരിക്കുമ്പോള്‍ അവര്‍ അങ്ങനെ പറയും. നിങ്ങള്‍ നടത്തുന്നത് മാധ്യമപ്രവര്‍ത്തനമല്ല.
കെ സുരേന്ദ്രന്‍

ചോദ്യങ്ങളില്‍ പ്രകോപിതനായ സുരേന്ദ്രന്‍ ഫോണ്‍ സംഭാഷണം കട്ട് ചെയ്ത് പോകുകയായിരുന്നു. തെറ്റായ വിവരം റിപ്പോര്‍ട്ട് ചെയ്ത ന്യൂസ് നയന്‍ വാര്‍ത്ത പിന്‍വലിച്ചെങ്കിലും കെ സുരേന്ദ്രനും ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ തിരുത്താന്‍ തയ്യാറായിട്ടില്ല.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആയുധങ്ങളുമായി കേരളത്തില്‍നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അന്‍പതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു. ആയതിനാല്‍ ഒറിജിനല്‍ മാധ്യമപ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്‌ളീസ് ഗോ ടു യുവര്‍ ക്‌ളാസ്സസ്.

മാധ്യമപ്രവര്‍ത്തകരോട് ബഹുമാനമുണ്ട്. എന്നാല്‍ കലാപകാരികളോടൊപ്പം ചേര്‍ന്ന് കലാപം ആളിക്കത്തിക്കാന്‍ നോക്കിയാല്‍ ഒരു ബഹുമാനവും പ്രതീക്ഷിക്കരുത്. സ്വന്തം രാഷ്ട്രീയനിലപാടുകള്‍ റിപ്പോര്‍ട്ടിംഗില്‍ പ്രകടിപ്പിച്ചാല്‍ തിരിച്ചും എതിര്‍പ്പുകള്‍ ഉണ്ടാവും. ജനാധിപത്യത്തില്‍ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം പോലെ അനുകൂലിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. പിന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായി പ്രത്യേക നിയമങ്ങളുമില്ല. നിയമത്തിനുമുന്നില്‍ എല്ലാവരും സമന്‍മാരാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT