News n Views

‘അടൂരിന്റെ വീട്ടുപടിക്കലും ജയ് ശ്രീറാം മുഴക്കും, കേള്‍ക്കാനാകില്ലെങ്കില്‍ ചന്ദ്രനില്‍ പോകൂ’; ഭീഷണിയുമായി ബി ഗോപാലകൃഷ്ണന്‍ 

THE CUE

പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് നേരെ ഭീഷണിയുമായി ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. രാജ്യത്ത് ജയ്ശ്രീറാം എന്നത് കൊലവിളിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ അടൂര്‍ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി. വേണ്ടി വന്നാല്‍ അടൂരിന്റെ വീട്ടുപടിക്കലും ജയ് ശ്രീറാം മുഴക്കുമെന്ന് പോസ്റ്റില്‍ പറയുന്നു. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്.

ജയ് ശ്രീറാം എന്ന് കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം. ഇന്‍ഡ്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണെന്ന് കരുതി രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്. ഇപ്പോള്‍ ജയ് ശ്രീറാം വിളിക്കെതിരെ പ്രതികരിക്കുന്നത് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തത് കൊണ്ടാണോ അതോ കിട്ടാന്‍ വേണ്ടിയാണോയെന്നും ബി ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു.

ജയ് ശ്രീറാം വിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോഴും,ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ് എടുത്തപ്പോഴും സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി ഇറക്കിപ്പോഴും മൗനവ്രതത്തില്‍ ആയിരുന്നോയെന്നും കുറിപ്പില്‍ ചോദിക്കുന്നു. രാജ്യത്തെ പ്രമുഖരായ 49 സാംസ്‌കാരിക പ്രവര്‍ത്തകരാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയുള്ള ക്രൂരതകള്‍ക്കുമെതിരെ മോദിക്ക് കത്തയച്ചത്. അടൂരിനൊപ്പം പ്രശസ്ത സംവിധായകരായ മണിരത്‌നം, അപര്‍ണ സെന്‍, നടി രേവതി തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചിരുന്നു. പരമപുഛത്തോടെയെന്ന് വ്യക്തമാക്കിയാണ് ഗോപാലകൃഷ്ണന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്,,ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,,,
ഇൻഡ്യയിൽ ജയ് ശ്രീരാംമുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്,,, ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും,, അത് ജനാധിപത്യ അവകാശമാണ്,, ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ,,, സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും,,,, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും,,, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ,,, മൗനവൃതത്തിലായിരുന്നൊ,,, ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ,,, പരമപുഛത്തോടെ.

കുഞ്ഞുസന്ദ‍ർശക‍രുടെ അഭിരുചികള്‍ കണ്ടെത്തി വായനോത്സവം

'റാഫിയുടെ തിരക്കഥയിൽ നാദിർഷയുടെ സംവിധാനം' ; വൺസ് അപോൺ എ ടൈം ഇൻ കൊച്ചി മെയ് 31ന് തിയറ്ററുകളിൽ

'വിദ്യാജിയുടെ പാട്ടിൽ അഭിനയിക്കാൻ 21 വർഷം കാത്തിരുന്നു' ; ഇന്ദ്രജിത്ത് സുകുമാരൻ

'നമുക്ക് ഒട്ടും അറിയാത്തൊരാളെ എങ്ങനെയാ കല്യാണം കഴിക്കാ?';കാൻ ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ട്രെയ്‌ലർ

'ഈ കേസിൽ പോലീസിന് കാര്യമായൊരു വീഴ്ച സംഭവിച്ചിട്ടുണ്ട് ' ; സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ ട്രെയ്‌ലർ പുറത്ത്

SCROLL FOR NEXT