Around us

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം, ഇസ്രായേലില്‍ ഇറാന്റെ പ്രത്യാക്രമണം; പശ്ചിമേഷ്യയില്‍ സംഭവിക്കുന്നതെന്ത്?

പത്ത് ദിവസമായി തുടര്‍ന്നു വരുന്ന ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക കൂടി ഇടപെടുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. നതാന്‍സ്, ഇസ്ഫഹാന്‍, ഫൊര്‍ദേ ആണവ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ബി2 യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളില്‍ നിന്ന് തൊടുത്ത ടോമഹോക്ക് മിസൈലുകളുമായിരുന്നു അമേരിക്കന്‍ ആയുധങ്ങള്‍. 60 മീറ്റര്‍ വരെ ആഴത്തില്‍ എത്താന്‍ ശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് വിമാനങ്ങളില്‍ നിന്ന് വര്‍ഷിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

ലോകത്ത് മറ്റൊരു സൈനിക ശക്തിക്കും ഇപ്രകാരം ചെയ്യാനാവില്ലെന്നും ഇനി സമാധാനത്തിന്റെ സമയമാണെന്നും ട്രംപ് കുറിച്ചു. അമേരിക്കക്കും ഇസ്രായേലിനും ലോകത്തിനും ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്നും ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും മറ്റൊരു പോസ്റ്റില്‍ ട്രംപ് എഴുതി. ഇറാന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാക്രമണം കൂടുതല്‍ കനത്തതായിരിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്.

അതേസമയം ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലില്‍ വിവിധ പ്രദേശങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ചതായു ഇസ്രായേല്‍ സേന അറിയിച്ചു. 30ഓളം മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഷെല്‍ട്ടറുകളിലേക്ക് മാറണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അമേരിക്കന്‍ ആക്രമണത്തെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നാണ് ഇറാന്‍ പ്രതികരിച്ചത്. യുഎസ് ഒരു നിയമങ്ങളും പാലിക്കുന്നില്ലെന്നും അവര്‍ക്ക് ധാര്‍മികതയില്ലെന്നും ഇറാന്‍ വക്താവ് പറഞ്ഞു. ഹൂത്തികളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ അമേരിക്കയുമായി ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്നാണ് ഹൂത്തികള്‍ വ്യക്തമാക്കുന്നത്.

ഹോര്‍മുസ് കടലിടുക്ക് അടക്കാനും അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും അയത്തൊള്ള ഖമേനിയുടെ ഉപദേഷ്ടാവ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമേഷ്യയില്‍ നിലവിലുള്ള അമേരിക്കന്‍ സൈനികത്താവളങ്ങളിലേക്ക് ഇറാന്‍ പ്രത്യാക്രമണം നടത്തുമോ എന്നതാണ് മറ്റൊരു ആശങ്ക. അമേരിക്കയുടെ 20ഓളം സൈനികത്താവളങ്ങള്‍ ഇറാന്‍ മിസൈലുകളുടെ പരിധിയിലാണ്. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടായേക്കാം.

അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍

ഇറാനില്‍ ആക്രമണം നടത്തിയ അമേരിക്കന്‍ നടപടി അപകടകരമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഈ ഇടപെടല്‍ ആണവ നിര്‍വ്യാപന കരാറുകളെ ബാധിക്കും. അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഗുട്ടറസ് പ്രതികരിച്ചു. അതേസമയം അമേരിക്കന്‍ നടപടിയെ ധീരമായ ഇടപെടല്‍ എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്.

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT