Around us

ജോ ജോസഫിന്റെ കുടുംബത്തോടൊപ്പം; വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഉമ തോമസ്

തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെയായ വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. സംഭവത്തില്‍ ജോ ജോസഫിന്റെ കുടുംബത്തിനൊപ്പമാണെന്നും ഉമാ തോമസ് പറഞ്ഞു.

എതിര്‍ സ്ഥാനാര്‍ത്ഥിയെ ഏറെ ബഹുമാനത്തോടെ കാണുന്നയാളാണ് ഞാന്‍ ഇത് പ്രചരിപ്പിച്ചവരെ മാത്രമല്ല നിര്‍മിച്ചവരെ കൂടെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഉമാ തോമസ് പ്രതികരിച്ചു.

തൃക്കാക്കര യു.ഡി.എഫിനൊപ്പമാണെന്ന് പ്രതീക്ഷയുണ്ടെന്നും പി.ടി. തോമസിന്റെ എല്ലാമെല്ലാമാണ് തൃക്കാക്കര മണ്ഡലമെന്നും ഉമ തോമസ് പറഞ്ഞു. എല്‍.ഡി.എഫിന്റെ പ്രചാരണ പരിപാടിയില്‍ തനിക്ക് ആശങ്കയൊന്നുമില്ല. തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും ഉമ തോമസ് പറഞ്ഞു.

അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലുകളിലൂടെയാണ് പ്രചരിച്ചതെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ഇന്ന് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിടിയിലായത്. കണ്ണൂര്‍, കളമശ്ശേരി, കോവളം സ്വദേശികളാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കേസില്‍ അഞ്ച് പേര്‍ പൊലീസ് പിടിയിലായിരുന്നു. ഇവരില്‍ പാലക്കാട് സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹിയുമായ ശിവദാസന്‍, പാലക്കാട് വെമ്പായ സ്വദേശിയായ ഷുക്കൂര്‍ എന്നിവരെയാണ് അറസ്റ്റിലായത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തിനെതിരെ ജോ ജോസഫിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് ദയാ പാസ്‌കല്‍ പറഞ്ഞിരുന്നു.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT