Around us

എന്താണ് തിരുവനന്തപുരത്തെ സാഹചര്യം, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്തുകൊണ്ട്? , ആരോഗ്യമന്ത്രി വിശദീകരിക്കുന്നു

രണ്ട് ലക്ഷ്യമാണ് കേരളം ഇക്കാര്യത്തില്‍ മുന്നോട്ട് വച്ചത്

സമ്പര്‍ക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ഉറവിടം മനസിലാക്കാനാകാത്ത കേസുകള്‍ എവിടെ നിന്ന് രോഗബാധയുണ്ടായെന്ന് കണ്ടെത്താനും സമ്പര്‍ക്ക വ്യാപനം നിയന്ത്രിക്കാനുമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ആരോഗ്യമന്ത്രി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സാഹചര്യം വിശദീകരിച്ചത്

എന്താണ് തിരുവനന്തപുരത്തെ സാഹചര്യം?

വീണ്ടുമൊരു സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോകാന്‍ ഒരു രാജ്യത്തിനും സാധ്യമല്ല. ജനങ്ങളുടെ ജീവിത പ്രവര്‍ത്തനങ്ങള്‍ ആകെ മുടങ്ങിപ്പോകും,പട്ടിണി കിടന്നുമരിക്കേണ്ടിവരും. അപ്പോഴാണ് നിയന്ത്രണങ്ങള്‍ ക്രമേണ ഇളവ് വരുത്തുന്നത്. അത്തരം സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ കൊറോണാ വൈറസ് വ്യാപനം വര്‍ധിക്കും. മനുഷ്യരുടെ ജീവിതവും കൊവിഡ് നിയന്ത്രണവും ഒരു പോലെ പരിഗണിക്കുക എന്നത് പ്രധാനമാണ്. ബാലന്‍സ് ചെയ്ത് കൊണ്ടുപോവുക എന്നത് സമൂഹത്തെ സംബന്ധിച്ചിടത്തോളം വിഷമകരമാണ്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തന രീതി ലോകമാകെ അംഗീകരിച്ചതാണ്. രണ്ട് ലക്ഷ്യമാണ് കേരളം ഇക്കാര്യത്തില്‍ മുന്നോട്ട് വച്ചത്. ഒന്ന് പുറത്തുനിന്ന് വരുന്ന കൊവിഡ് ബാധിതരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗബാധ ഉണ്ടാവുന്നത് തടയുക. അതിന്റെ അളവ് കുറക്കുക. രാജ്യത്ത് എഴുപത് എണ്‍പത് ശതമാനത്തോളം ലോക്കല്‍ ട്രാന്‍സ്മിഷന്‍ ആണ്. കേരളത്തിന്റെ നിതാന്ത ജാഗ്രത കൊണ്ട് ലോക്കല്‍ ട്രാന്‍സ്മിഷന്‍ ഇതുവരെ 11 ശതമാനമായി നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ വ്യാപനം കുറക്കാന്‍ സാധിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം കടകള്‍ തുറക്കുകയും ആളുകള്‍ പുറത്തിറങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒറ്റപ്പെട്ട കൊവിഡ് കേസുകള്‍ ഉണ്ടായി. തിരുവനന്തപുരത്ത് അതാണ് സംഭവിച്ചത്.

തിരുവനന്തപുരത്തിന് തൊട്ടടുത്ത കന്യാകുമാരിയിലൊക്കെ വലിയ തോതില്‍ രോഗവ്യാപനം ഉണ്ട്. അവിടെ നിന്ന് നൂറ് കണക്കിന് ആളുകള്‍ ചികില്‍സക്ക് ഉള്‍പ്പെടെ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. എല്ലാവരും ചെക് പോസ്റ്റ് വഴി വരണമെന്നില്ല. കേസുകളുടെ ഉറവിടം പൂര്‍ണമായും മനസിലാക്കാനാകുന്നില്ല. അത്തരം സാഹചര്യത്തില്‍ കേസുകളുടെ ഉറവിടം സംബന്ധിച്ച് വലിയ അന്വേഷണം നടത്തേണ്ടി വരുന്നു. നേരിയ ആശ്വാസം ഉള്ളത് സമ്പര്‍ക്ക വ്യാപനം ഒരു ശതമാനം മാത്രമേ ഉള്ളൂ എന്നാണ്. കുറഞ്ഞ കേസുകളില്‍ മാത്രമാണ് സമ്പര്‍ക്ക വ്യാപനത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തത്. ഇപ്പോള്‍ തിരുവനന്തപുരത്ത് മാര്‍ക്കറ്റില്‍ വന്നവരും മത്സ്യം വാങ്ങിച്ചവരും ഉള്‍പ്പെടെ കുറച്ചുപേര്‍ക്ക് പൊസിറ്റിവായിട്ടുണ്ട്. സമ്പര്‍ക്ക വ്യാപനത്തിലൂടെ ഉറവിടം മനസിലാക്കാനാകാത്ത കേസുകള്‍ എവിടെ നിന്ന് രോഗബാധയുണ്ടായെന്ന് കണ്ടെത്താനും സമ്പര്‍ക്ക വ്യാപനം നിയന്ത്രിക്കാനുമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് സമ്പര്‍ക്ക വ്യാപനമുണ്ടായ മേഖലയിലുള്ളവരെ നിരീക്ഷിക്കാനു ഉറവിടം കണ്ടെത്താനുമാണ്. അതില്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഒരു നിമിഷം പാഴാക്കാതെ കണ്ണും കാതും തുറന്ന് വച്ച് ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമേ കൈവിട്ടു പോകാതിരിക്കൂ. നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും പൊലീസുമൊക്കെ ക്ഷീണിതരായിട്ടുണ്ട്. അഞ്ച് മാസമായി ഇതേ രീതിയില്‍ പോകുന്നു. ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമായി കൊവിഡ് പ്രതിരോധം തുടര്‍ന്നും മാറണം.

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണിലൂടെ ഇപ്പോഴത്തെ സാഹചര്യം നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി.

ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍

താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സി, എ.ടി.എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല.

കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല.

നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂം - 112തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം - 0471 2335410, 2336410, 2337410സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം - 0471 2722500, 9497900999പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം - 9497900121, 9497900112

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT