Around us

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കില്ല, ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി

THE CUE

കൊച്ചി മരട് നഗരസഭയിലെ 5 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ആറ് ആഴ്ചത്തേക്ക് പൊളിക്കേണ്ടെന്ന് സുപ്രീം കോടതി നിര്‍ദേശം. അപ്പാര്‍ട്‌മെന്റുകളില്‍ തല്‍സ്ഥിതി തുടരാനാണ് ഉത്തരവ്. ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് റിട്ട് ഹര്‍ജി വിട്ടു. ജൂലൈ ആദ്യവാരം ബഞ്ച് ഈ ഹര്‍ജി പരിഗണിക്കും. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹര്‍ജിക്കാരായ ഫ്‌ള്ാറ്റ് ഉടമകള്‍ കോടതിയില്‍ വാദിച്ചു. സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റേതാണ് നടപടി

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്ളാറ്റ് കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. മെയ് 8 നായിരുന്നു നിര്‍ണ്ണായക വിധി. പ്രസ്താവിച്ച ദിനം മുതല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്നായിരുന്നു അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ച്വേര്‍സ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടവ. ഫലത്തില്‍ കടുത്ത ആശങ്കയിലാണ് നാനൂറോളം വരുന്ന ഫ്ളാറ്റ് ഉടമകള്‍.

ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ വിധി നടപ്പാക്കാന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും അവധിക്കാല ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു. പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള സമയമായെന്ന് ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ഉചിതമായ സംവിധാനങ്ങളെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മരട് നഗരസഭയും തീരദേശ സംരക്ഷണ അതോറിറ്റിയും കക്ഷികളായ കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് താമസക്കാര്‍ വ്യക്തമാക്കുന്നു.

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഫ്ളാറ്റുകള്‍ നഷ്ടപ്പെടുമെന്നത് ഇവരെ പ്രതിസന്ധയിലാക്കിയിരിക്കുകയാണ്. പൊളിച്ചുനീക്കിയശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിധി നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. താമസക്കാരെ ഒഴിപ്പിച്ച് കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ കോടതിയനുവദിച്ച സമയപരിധി തികയില്ലെന്ന് നഗരസഭ വിശദീകരിച്ചിരുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT