Around us

കൊലപാതകക്കേസിലെ പ്രതികള്‍ക്ക് വീരപരിവേഷം കൊടുക്കുന്നത് അവസാനിപ്പിക്കണം: സുധാ മേനോന്‍

പൊലീസ് യാതൊരു രാഷ്ട്രീയസ്വാധീനത്തിനും അടിമപ്പെടാതെ ശരിയായ പ്രതികളെ പിടിച്ചാല്‍ മാത്രമേ കൊലപാതക രാഷ്ട്രീയം അവസാനിക്കുകയുള്ളുവെന്ന് സാമൂഹിക നിരീക്ഷക സുധാ മേനോന്‍. ഒപ്പം, ഓരോ കൊലപാതകത്തിന് പിറകിലെയും കൃത്യമായ ആസൂത്രണവും, ജില്ലാ-സംസ്ഥാനനേതാക്കളുടെ പങ്കും വെളിച്ചത്തുകൊണ്ട് വരികയും അവര്‍ എത്ര ജനസ്വാധീനമുള്ള നേതാവ് ആയാലും ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് അനിവാര്യമാണ്. 'വിലങ്ങുകളും ജയിലറകളും' നേതാക്കളിലേക്കു നീങ്ങാതെ ഈ പ്രക്രിയ അവസാനിപ്പിക്കാന്‍ ആര്‍ക്കും പറ്റില്ല. പോലീസിന്റെ വീഴ്ച്ച തന്നെയാണ് തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളുടെ പിന്നിലുള്ള ഒരു കാരണമെന്നും സുധാ മേനോന്‍ വിമര്‍ശിച്ചു. അതോടൊപ്പം കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ജയിലിലും പുറത്തും, സോഷ്യല്‍ മീഡിയയിലും കൊടുക്കുന്ന വീരപരിവേഷവും അവസാനിപ്പിക്കണം. ഏതു പാര്‍ട്ടിയില്‍ ആയാലും ആയുധമെടുത്ത് മറ്റൊരു ജീവന്‍ ഇല്ലാതാക്കുന്നവന് പൊതുപ്രവര്‍ത്തനത്തിനോ, രാഷ്ട്രീയപ്രവര്‍ത്തനത്തിനോ അര്‍ഹതയില്ല. വെറും സാമൂഹ്യവിരുദ്ധര്‍ മാത്രമാണ് അവര്‍.

പക്ഷേ അതിലേറെ പേടിപ്പെടുത്തുന്നത് ചാവേര്‍ മനസ്ഥിതി ഉള്ള വര്‍ഗീയവാദികള്‍ വളര്‍ന്നു വരുന്നതാണ്. രക്തസാക്ഷി ആകാന്‍ കൊതിക്കുന്ന മട്ടിലുള്ള പല പോസ്റ്റുകളും കാണിക്കുന്നത് കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയമതഭ്രാന്ത് തന്നെയാണ്. പോലീസും മാധ്യമങ്ങളും പൊതുസമൂഹവും ഒക്കെ ഗൗരവമായി എടുക്കേണ്ട കാര്യമാണിതെന്നും സുധാ മേനോന്‍ ചൂണ്ടിക്കാട്ടി.

എത്ര കാലമായി നമ്മള്‍ രാഷ്ട്രീയ- വര്‍ഗീയ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയുകയും പഠനങ്ങളും, ഭാഷ്യങ്ങളും ചമക്കുകയും ചെയുന്നു? എത്ര കാലമായി ഇരകളായ മനുഷ്യരുടെ മൃതശരീരങ്ങളും, കുടുംബങ്ങളുടെ തോരാക്കണ്ണീരും, കുഞ്ഞുങ്ങളുടെ ദൈന്യചിത്രങ്ങളും നമ്മള്‍ പത്രങ്ങളിലും ചാനലുകളിലും കണ്ടുകൊണ്ടിരിക്കുന്നു? എന്നിട്ട്, പ്രബുദ്ധര്‍ എന്നറിയപ്പെടുന്ന ഇന്നാട്ടിലെ രാഷ്ട്രീയ സംഘടനകള്‍ക്ക് എന്തെങ്കിലും മനം മാറ്റം ഉണ്ടോ? ഉപാധികള്‍ ഇല്ലാതെ അക്രമവും കൊലപാതകവും അവസാനിപ്പിക്കാന്‍ ഇവര്‍ ആരെങ്കിലും തയാറാകുന്നുണ്ടോ? പകരം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന മട്ടിലുള്ള അസംബന്ധവാദങ്ങള്‍ അല്ലേ ഇവര്‍ ഉയര്‍ത്തുന്നത്? ഹിംസാത്മകമായ രാഷ്ട്രീയം ഒരു ചര്യയായി കൊണ്ട് നടക്കുന്നവര്‍ക്ക് ജനാധിപത്യത്തെകുറിച്ചു സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളത്? രാഷ്ട്രീയ- വര്‍ഗീയ കൊലപാതകങ്ങള്‍ നടത്തിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ നെഞ്ചില്‍ കൈവെച്ചു സ്വയം ചോദിച്ചു നോക്കണം, ഇങ്ങനെ മനുഷ്യജീവന്‍ കൊന്നുതള്ളിയിട്ട് എന്താണ് നേടിയത് എന്ന്? അതിലൂടെയാണോ പ്രസ്ഥാനം ഇവിടെ വളര്‍ന്നത്?.

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

'മഞ്ഞുമ്മൽ' ക്ലൈമാക്സ് ഞാൻ ഏറ്റവും ആസ്വദിച്ച് ഷൂട്ട് ചെയ്ത സീൻ: ചിദംബരം

'റഡാര്‍ മലയാളം'; മലയാളത്തിലെ പുതുതലമുറ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോട്ടിഫൈ

ഐ നോബഡി സെക്കന്‍ഡ് ഹാഫിന് 4 വേര്‍ഷനുകള്‍ ഉണ്ടായിരുന്നു: നിസ്സാം ബഷീർ

SCROLL FOR NEXT