Around us

തെളിവ് കൊണ്ടുവരട്ടെ, നുണ കെട്ടിച്ചമച്ചതിന് മറുപടി പറഞ്ഞ്‌ സമയം കളയാനില്ലെന്ന് മുഖ്യമന്ത്രി

സ്പ്രിങ്ക്‌ളര്‍ ഡാറ്റാ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ആരോപണങ്ങളില്‍ മറുപടി നല്‍കാനില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. ശരിയും തെറ്റും ചരിത്രം തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍. ശുദ്ധമായ നുണ കെട്ടിച്ചമച്ചതിന് മറുപടി പറഞ്ഞ് സമയം കളയാനില്ല. ഇപ്പോള്‍ വേറെ ജോലിയുണ്ട്, അതാണ് ചെയ്യുന്നത്. ഇപ്പോഴത്തെ വിവാദങ്ങള്‍ ചില മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി.

സ്പ്രിങ്ക്‌ളര്‍ ഡാറ്റാ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ പിടി തോമസ് ഉയര്‍ത്തിയ ആരോപണത്തിനും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി. ആരോപണങ്ങളില്‍ നിജസ്ഥിതി വെളിപ്പെടുത്തേണ്ടതില്ലേ എന്ന ചോദ്യത്തിന് എന്ത് നിജസ്ഥിതി പറയാന്‍, കെട്ടിച്ചമച്ച വാര്‍ത്തയല്ലേ എന്നാണ് മറുപടി. അതിനൊന്നും ഞാനിപ്പോള്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്

അതിനല്ല ഇപ്പോള്‍ നേരം, അതിനല്ല ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പല നുണവാര്‍ത്തകളും മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ മെനയുന്നുണ്ട്. ഇതേ നഗരത്തില്‍ ഒരു കേന്ദ്രത്തില്‍ ഇരുന്ന് തയ്യാറാക്കിയ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. അന്ന് ഞാന്‍ ഈ കസേരയിലായിരുന്നില്ല. വേറെ കസേരയിലായിരുന്നു. അന്ന് സേവ് എന്ന പേരില്‍ തുടങ്ങിയ ഒരു കാര്യം. അന്ന് നാലോ അഞ്ചോ പേര്‍ തയ്യാറാക്കിയ വാര്‍ത്തയുടെ പേരില്‍ എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടും നേരിട്ടും ആണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. നിങ്ങളുടെ പുതിയ രീതികള്‍ കണ്ട് വല്ലാതെ വേവലാതിപ്പെടുന്ന ആളായി എന്നെ കാണേണ്ടതില്ല. അങ്ങനെയുള്ള ആളുകള്‍ പറഞ്ഞതിന് മറുപടി പറഞ്ഞ് സമയം കളയുന്നില്ല. എനിക്ക് വേറെ ജോലിയുണ്ട്, അതാണ് ചെയ്യുന്നത്. ഇപ്പോള്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വേറെ സ്വഭാവമുണ്ട്. അന്ന് ഞാന്‍ നിങ്ങളില്‍ ചിലരെ വിളിച്ചൊരു പേരുണ്ട്. അതിന്റെ ഭാഗമായി എന്തൊക്കെ നടന്നുവെന്ന് നിങ്ങള്‍ക്കറിയാം. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ്‌സൈറ്റ് സ്പ്രിങ്ക്‌ളര്‍ വിവാദത്തിന് പിന്നാലെ അപ്രത്യക്ഷമായെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'ഓ,ഭയങ്കര ഗുരുതമല്ലേ, ഭയങ്കര ഗുരുതരമല്ലേ, ഇതൊക്കെ എല്ലാര്‍ക്കും മനസിലാകും കേട്ടോ, ഇതുമായി പുറപ്പെടുമ്പോ, അതെന്തോ വലിയ ആനക്കാര്യമാണെന്ന മട്ടില്‍ അവതരിപ്പിക്കേണ്ടതില്ല, എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പാര്‍ട്ടി സെക്രട്ടറിയോടല്ല, മുഖ്യമന്ത്രി പിണറായി വിജയനോടാണ് പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ മറുപടി ചോദിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനൊന്നും ഇപ്പോള്‍ പ്രതികരിക്കാനില്ല നേരത്തെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇപ്പോള്‍ അങ്ങനെ ഒരു നിലപാട് എടുക്കാം. ബാക്കി ചരിത്രം തീരുമാനിക്കട്ടെ.

സിപിഐഎം പൊളിറ്റ് ബ്യൂറോക്ക് സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയതായി മനോരമ നല്‍കിയ വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യത്തിന് നുണവാര്‍ത്തകള്‍ ചിലര്‍ മെനയുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പണ്ട് തന്നെ ചില മാധ്യമങ്ങള്‍ നുണ വാര്‍ത്തകള്‍ മെനയാന്‍ മിടുക്കരാണെന്നും പിണറായി വിജയന്‍.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT