Around us

രണ്ടാം വിവാഹത്തിന് അനുമതി തേടി എറണാകുളത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, അപേക്ഷ തള്ളി പിഡബ്ല്യുഡി

THE CUE

രണ്ടാം വിവാഹത്തിന് അനുമതി തേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അപേക്ഷ പിഡബ്ല്യുഡി തള്ളി. ഇസ്ലാം മത വിശ്വാസിയായ അസിസ്റ്റന്റ് ഹൈവേ എഞ്ചിനീയര്‍ രണ്ടാം വിവാഹത്തിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷയാണ് കേരള പൊതുമരാമത്ത് വകുപ്പ് തള്ളിയത്. മുസ്ലിം വ്യക്തിനിയമ പ്രകാരം രണ്ടാം വിവാഹം സാധ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മുഖേനെയാണ് മാര്‍ച്ചില്‍ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കിയത്.

1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ വകുപ്പുകള്‍ പ്രകാരം ബഹുഭാര്യാത്വം അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥന്റെ അപേക്ഷ തള്ളിയത്. പെരുമാറ്റ ചട്ടത്തിലെ 93(ഐ) വകുപ്പാണ് ബഹുഭാര്യാത്വം സംബന്ധിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നത്. ഭാര്യ ജീവിച്ചിരിക്കെ ഒരു സര്‍ക്കാര്‍ ജീവനക്കാരനും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ രണ്ടാം വിവാഹം കഴിക്കരുത്. വ്യക്തിനിയ പ്രകാരം വിവാഹം സാധ്യമാണെന്ന വാദം നിലനില്‍ക്കില്ലെന്നും ഈ വകുപ്പ് പ്രത്യേകം പറയുന്നുണ്ട്. എറണാകുളത്ത് നിന്നുള്ള പിഡബ്ല്യുഡി എഞ്ചിനീയറാണ് അപേക്ഷ നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മതങ്ങളുടെ വ്യക്തിനിയമം അംഗീകരിക്കുന്നുണ്ടെങ്കില്‍ കൂടിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടാം വിവാഹത്തിന് സര്‍ക്കാരിന്റെ അനുമതിയില്ലാതെ മുതിരാന്‍ പാടില്ല. ഔദ്യോഗിക ജീവിതം മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തി ജീവിതത്തിലും അച്ചടക്കവും വിശ്വാസവും നീതിപൂര്‍വ്വകവുമായ തീരുമാനങ്ങളും നല്ല പെരുമാറ്റവും കാത്തുസൂക്ഷിക്കേണ്ടതാണ്.

നിയമങ്ങള്‍ എല്ലാം കണക്കിലെടുത്താണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അപേക്ഷ തള്ളിക്കൊണ്ടുള്ള കത്തില്‍ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു. ഭാര്യ ജീവിച്ചിരിക്കെ ബന്ധം വേര്‍പെടുത്താതെ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നത് ഈ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുമെന്നും പിഡബ്ല്യുഡി മറുപടി കത്തില്‍ വിശദീകരിക്കുന്നു.

ചരിത്രകാരനും കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ അഷ്‌റഫ് കടക്കല്‍ പറയുന്നത് രണ്ടാം വിവാഹ അപേക്ഷ ഏത് സാഹചര്യത്തിലാണ് നല്‍കിയതെന്ന് അറിയാതെ സാഹചര്യം മനസിലാക്കാതെ വിഷയത്തെ കുറിച്ച് പറയുന്നത് ശരിയല്ലെന്നാണ്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഒരു രസത്തിന് ഒരു വിവാഹം എന്ന നിലയിലാണ് കാര്യമെങ്കില്‍ സര്‍ക്കാര്‍ കടുത്ത നിലപാട് എടുത്തത് നന്നായി എന്നും അഷ്‌റഫ് കടയ്ക്കല്‍ പ്രതികരിച്ചു. നേരത്തേയും സര്‍ക്കാര്‍ ജീവനക്കാരില്‍ രണ്ട് വിവാഹം കഴിച്ചവര്‍ ഉണ്ടെന്നും വ്യക്തിനിയമം മാത്രം കണക്കിലെടുത്താണ് ഇവര്‍ വിവാഹം കഴിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT