Around us

പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്ത് ഭാര്യയെ സ്ഥിരപ്പെടുത്താന്‍ നീക്കം;എം. രാധാകൃഷ്ണന്‍ ആരോഗ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

പ്രസ് ക്ലബ്ബ് സെക്രട്ടറി സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്ത് ഭാര്യയെ സ്ഥിരപ്പെടുത്താന്‍ എം. രാധാകൃഷ്ണന്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് അയച്ച കത്ത് പുറത്ത്. ആര്‍.സി.സിയില്‍ പത്ത് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ പത്ത് പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എം. രാധാകൃഷ്ണന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് കത്തയച്ചത്. ഇതില്‍ രാധാകൃഷ്ണന്റെ ഭാര്യയും ഉള്‍പ്പെടുന്നു.

സംസ്ഥാനത്ത് നിരവധി പേര്‍ താത്ക്കാലിക ജീവനക്കാരായി ജോലി ചെയ്യുമ്പോള്‍ ആര്‍.സി.സിയിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന പ്രത്യേക ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രിക്ക് കത്തയച്ച്, രാധാകൃഷ്ണന്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയെന്ന പദവി ദുരുപയോഗം ചെയ്തുവെന്ന ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

2019 ജൂലായ് മാസമാണ് രാധാകൃഷ്ണന്‍ ഒപ്പിട്ട കത്ത് മന്ത്രിക്ക് നല്‍കിയത്. ഇപ്പോള്‍ പുറത്തുവന്ന കത്തിന്റെ പകര്‍പ്പില്‍ ഓഗസ്ത് ഒന്നിന് കത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറാന്‍ മന്ത്രി നിര്‍ദേശിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്.

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം കാണിച്ചതിന് കേരള കൗമുദി എം. രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഡ് ചെയ്തിട്ടും കേരള കൗമുദിയുടെ പേരില്‍ തന്നെ രാധാകൃഷ്ണന്‍ വീണ്ടും പ്രസ് ക്ലബ്ബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

രാധാകൃഷ്ണനെ പ്രസ്‌ക്ലബ്ബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാമാധ്യ പ്രവര്‍ത്തകര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചിട്ടും സംഭവം നടന്നതുമുതല്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി നിരന്തരം ഇടപെടലുകള്‍ നടത്തിയിട്ടും പുറത്താക്കിയിരുന്നില്ല.

രാധാകൃഷ്ണന്‍ വീണ്ടും പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരെ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ശക്തമായ എതിര്‍പ്പറിയിച്ച് പ്രസ്താവന ഇറക്കിയിരുന്നു.

ക്രിമിനല്‍ കേസിലെ പ്രതി പ്രസ് ക്ലബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ Network of Women Media India കേരള ഘടകം പുറപ്പെടുവിക്കുന്ന പ്രസ്താവന

തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ 23 നു നടക്കുകയാണല്ലോ. വനിതാ മാദ്ധ്യമ പ്രവര്‍ത്തകരുടെ ദേശീയ കൂട്ടായ്മയാണ് NWMI. ഇന്ത്യ ഒട്ടാകെ NWMI യുടെ പ്രവര്‍ത്തന രീതിയും നയവും അധികാര സ്ഥാനങ്ങളില്‍ നിന്ന് സ്വതന്ത്രമായി വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നീതിയും ഇടവും ഉറപ്പാക്കുക എന്നതാണ്.

അതില്‍ ഉറച്ചു നിന്നു കൊണ്ട് തന്നെ പ്രസ് ക്ലബ് തിരഞ്ഞെടുപ്പിലെ ഒരു പാനലിനെയും ഞങ്ങള്‍ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ സഹപ്രവര്‍ത്തകയോട് അതീവ ഹീനമായ ക്രിമിനല്‍ കുറ്റകൃത്യം കാട്ടിയ, ആ കുറ്റകൃത്യത്തിന്റെ പേരില്‍ പ്രസ് ക്ലബില്‍ വച്ചു അറസ്റ്റ് ചെയ്യപ്പെട്ട, അതേ ക്രിമിനല്‍ കുറ്റത്തിന് അന്വേഷണം നടത്തി കേരള കൗമുദി പുറത്താക്കിയ എം രാധാകൃഷ്ണന്‍ ആണ് തിരഞ്ഞെടുപ്പിലെ ഒരു പാനലിനെ നയിക്കുന്നത്. കേരള കൗമുദി പുറത്താക്കിയ രാധാകൃഷ്ണന്‍ ആ സ്ഥാപനത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത് എന്ന പച്ചക്കള്ളവും പ്രചരിപ്പിക്കുന്നുണ്ട്.

ഇതു വര്‍ത്തമാന കാലത്തെ പത്ര പ്രവര്‍ത്തക സമൂഹത്തിന്റെ മുഴുവന്‍ നീതി പോരാട്ടങ്ങളെ വെല്ലുവിളിക്കുന്നതാണ്. NWMI യ്ക്കും വനിത മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തക സമൂഹത്തിന് ഒന്നാകെ അപമാനമാണിത്. സ്ത്രീ നീതിക്കോ അഭിമാനത്തിനോ തെല്ലും വില കല്‍പിക്കാത്ത കൈയൂക്ക് കൊണ്ട് ഏത് നിയമ വ്യവസ്ഥയെയും പ്രതിഷേധത്തെയും പരിഹസിക്കുന്ന ഈ പ്രതിയാണോ ഒരു പ്രസ് ക്ലബിന്റെ സാരഥിയാകേണ്ടത്? ഇവിടെ നമ്മള്‍ നിശബ്ദരായാല്‍ സമൂഹ നീതിക്ക് വേണ്ടി എങ്ങനെയാണ് ശബ്ദം ഉയര്‍ത്തുന്നത്?

സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലാണ് തിരുവനന്തപുരം പ്രസ് ക്ലബ് ഈ സമീപ കാലത്ത് പ്രവര്‍ത്തിച്ചു വരുന്നത്. മാദ്ധ്യമ പ്രവര്‍ത്തകയെയും കുടുംബത്തെയും മാത്രമല്ല ഈ വിഷയത്തില്‍ പ്രതികരിച്ച മറ്റു വനിതാ മാദ്ധ്യമ പ്രവത്തകരെയും, പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയും അവര്‍ക്കു നേരെ സദാചാര ആക്രമണം നടത്തുകയും ഉണ്ടായി. പത്രപ്രവര്‍ത്തക സമൂഹത്തെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്തുന്ന, വെല്ലുവിളിക്കാനുള്ള രാധാകൃഷ്ണന്റെ നീക്കം ചെറുക്കണം. അതിന് NWMI ജനാധിപത്യ വിശ്വാസികളുടെ പിന്തുണ തേടുന്നു.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT