Around us

‘മാവോയിസ്റ്റുകളെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കിട്ടിയിട്ടുണ്ടാകാം’; അങ്ങനെ പറയുന്നതില്‍ തെറ്റില്ലെന്ന് എംഎ ബേബി 

കെ. പി.സബിന്‍

അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കിട്ടിയിട്ടുണ്ടാകാമെന്ന് സിപിഎം പിബി അംഗം എം എ ബേബി ദ ക്യുവിനോട്. മാവോയിസ്റ്റുകളാണെന്ന് പറയുന്നതില്‍ യാതൊരു തകരാറുമില്ല. എന്നാല്‍ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞയുടന്‍ യുഎപിഎ ചുമത്താമെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദ ക്യു ടു ദ പോയിന്റ് അഭിമുഖ പരിപാടിയിലായിരുന്നു പരാമര്‍ശം. അലനും താഹയും ആരെയെങ്കിലും കൊല്ലാന്‍ പോയെന്നോ എവിടെയെങ്കിലും ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെന്നോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരമില്ലെന്നാണ് സിപിഎമ്മിന് മനസ്സിലാക്കാനായത്. നിലവിലുള്ള നിയമമനുസരിച്ച് കാര്യങ്ങള്‍ നീക്കുകയാണ് ഉദ്യോഗസ്ഥ സംവിധാനവും പൊലീസും ചെയ്യുക. ഒരു സ്ഥലത്ത് എന്തെങ്കിലുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും എത് വകുപ്പ് ചാര്‍ജ് ചെയ്യണമെന്ന് പൊലീസ് ചോദിക്കുന്ന രീതിയില്ല.

ഏത് വകുപ്പ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തണമെന്ന് ഉപദേശിക്കുന്നത് മുഖ്യമന്ത്രിയുടെ ചുമതലയുമല്ല. നിലവിലെ നിയമത്തിന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുക. അലന്റെയും താഹയുടെയും പേരില്‍ യുഎപിഎ ചുമത്തിയത് തെറ്റാണെന്ന അഭിപ്രായമാണ് സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ളത്.അത് കരിനിയമമാണെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടേയും നിലപാട്. എന്നാല്‍ സര്‍ക്കാരിന് അതിന്റേതായ പരിമിതികളുണ്ട്. അറസ്റ്റ് ചെയ്യുമ്പോഴേക്ക് പിണറായി വിജയന്റെ പൊലീസാണ് അത് ചെയ്തതെന്നാണ് വരുന്നത്. ഉദ്യോഗസ്ഥര്‍ ചുമത്തിക്കഴിഞ്ഞ യുഎപിഎ നിയമം റദ്ദാക്കാന്‍ പറയുന്നത് നിയമപരമല്ല. മാവോയിസ്റ്റുകളാണെങ്കില്‍ പോലും യുഎപിഎ ചുമത്താമെന്നതല്ല സിപിഎം നിലപാടെന്നും എംഎ ബേബി വിശദീകരിക്കുന്നു.

എന്റെ അടുത്ത സുഹൃത്തിന്റെ ബന്ധുവിന്റെ മകനാണ് അലന്‍. പാര്‍ട്ടി കുടുംബമാണ്. ആ കേസ് പിന്‍തുടരുന്നുണ്ട്. ഈ കുട്ടികള്‍ വഴിതെറ്റി പോയോ അറിയാതെ മാവോയിസ്റ്റുകളുടെ പ്രചരണത്തില്‍ വീണുപോയോ എന്നെല്ലാമുള്ള ഉത്കണ്ഠയുണ്ട്. യുഎപിഎ ചുമത്തിയത് സംബന്ധിച്ച് ജസ്റ്റിസ് ഗോപിനാഥന്‍ കമ്മീഷന്‍ പരിശോധിക്കും. തുടര്‍ന്ന് സര്‍ക്കാരിന്റെ മുന്നില്‍ വരും. അപ്പോഴാണ് ഇടപെടാനാവുക. ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ യുഎപിഎ പ്രാബല്യത്തില്‍ വരുത്താവൂ എന്ന സിപിഎം നിലപാട് അനുസരിച്ച് സര്‍ക്കാര്‍ നീങ്ങുമായിരുന്നു. അതിനിടയ്ക്കാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. സംസ്ഥാന ഗവണ്‍മെന്റുകളെ മറികടന്ന് കേസുകള്‍ എന്‍ഐഎയ്ക്ക് ഏറ്റെടുക്കാമെന്നതാണ് ഇക്കഴിഞ്ഞയിടെ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി. സിപിഎം അത് പാര്‍ലമെന്റില്‍ എതിര്‍ത്തതുമാണ്.

സംസ്ഥാനത്തിന്റെ അഭ്യന്തര കാര്യങ്ങളില്‍ എന്‍ഐഎ കൈകടത്തല്‍ നടത്തുകയാണ്. ഏത് സംസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ എന്‍ഐഎയ്ക്ക് ഇടപെടാനുള്ള അമിതാധികാരം നിയമഭേദഗതിയിലൂടെ കേന്ദ്രം കയ്യടക്കി. അതുനിമിത്തമാണ് പ്രയാസമുണ്ടായിരിക്കുന്നത്. കേരള പൊലീസ് അന്വേഷിക്കുകയായിരുന്നെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമായിരുന്നു. പക്ഷേ അത് അട്ടിമറിക്കാന്‍ ബോധപൂര്‍വമാണോ എന്‍ഐഎ ഏറ്റെടുത്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നതെന്നും എംഎ ബേബി പറഞ്ഞു. യുഎപിഎ കേസ് വലിയ വിഷയമായി ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ചുമത്തിയത് ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും രമേശ് ചെന്നിത്തലയുടെയും കാലത്താണ്. അവര്‍ ചുമത്തിയത് റദ്ദാക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. കപടമായ വായ്ത്താരി നടത്തുന്ന ചെന്നിത്തലയും കൂട്ടരും അത് മനസ്സിലാക്കണമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

മലയാളം ചിത്രമായതിനാൽ 'പെണ്ണും പൊറാട്ടും' ഐ.എഫ്.എഫ്.ഐയിൽ കണക്ട് ആകുമോ എന്ന് സംശയിച്ചിരുന്നു: രാജേഷ് മാധവൻ

എന്റെ ജീവിതത്തിലെ എല്ലാ കഥകളുടെയും ഒരു Montage ആണ് ‘പെണ്ണും പൊറാട്ടും’: രാജേഷ് മാധവൻ

കമ്പനി ലാഭത്തിലായി, കോളടിച്ച് ജീവനക്കാർ, ശമ്പളത്തില്‍ 30 ശതമാനം വർദ്ധന, മാനേജർമാർക്ക് എസ് യു വി

മുൻകാല ഇന്ത്യൻ സൈനികരെ ആദരിച്ച് അബുദാബി സാംസ്കാരിക വേദി

ഒൻപതുദിവസം, 16.8 കോടിയിലേറെ കളക്ഷനുമായി ‘പ്രകമ്പനം’ കേരളക്കരയെ ചിരിപ്പിക്കുന്നു

SCROLL FOR NEXT