പാലത്തായി കേസില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കാസര്‍ഗോഡ് ജില്ല പൊലീസ് മേധാവി ഡി ശില്‍പ, കണ്ണൂര്‍ നാര്‍കോട്ടിക്‌സ് ബ്യൂറോ എഎസ്പി രേഷ്മ രമേഷ് എന്നിവരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിരുന്നു. കേസിന്റെ തുടരന്വേഷണം തിങ്കളാഴ്ച ആരംഭിക്കും. പെണ്‍കുട്ടിയുടെ മൊഴിയും സാഹചര്യത്തെളിവുകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന തരത്തില്‍ മേല്‍നോട്ടച്ചുമതലയുള്ള ഐജി ശ്രീജിത്തിന്റെ സംഭാഷണം വിവാദമായിരുന്നു.
കേസിലെ പ്രതിയായ അദ്ധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്‍ ജാമ്യത്തിലാണ്. കേസില്‍ പോക്‌സോ ചുമത്തിയിരുന്നില്ല. കൂടാതെ 90 ദിവസം തികയാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതും. ഇത്തരത്തില്‍ പൊലീസിന്റെ ഒത്തുകളിയാണ് പ്രതിക്ക് ജാമ്യം കിട്ടുന്നതിന് സഹായകരമായതെന്നും കുടുംബവും പ്രതിപക്ഷവും ആരോപിച്ചിരുന്നു. നിലവിലെ അന്വേഷണത്തില്‍ അപാകതകളുണ്ടൈന്നും തുടരന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പ്രകാരമാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചത്.
നാലാം ക്ലാസുകാരിയെ അദ്ധ്യാപകന്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. കേസെടുത്തെങ്കിലും പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് വിവാദമായിരുന്നു. പോക്‌സോ ചുമത്താതിരുന്നതും ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ ജനപ്രതിനിധിയായ ആരോഗ്യശിശുക്ഷേമമന്ത്രി കെകെ ശൈലജയ്ക്കും ആഭ്യന്തര വകുപ്പിന്റെ ചുതലയുള്ള മുഖ്യമന്ത്രിയ്ക്കുമെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ചെയ്തിരുന്നു.