Around us

സര്‍ക്കാര്‍ ഭൂമികളിലും അനധികൃത ഖനനം; വിജിലന്‍സിന്റെ ഓപ്പറേഷന്‍ ഹണ്ടില്‍ വെളിപ്പെട്ടത് വന്‍ വെട്ടിപ്പ്

THE CUE

സംസ്ഥാനത്തെ കരിങ്കല്‍ ക്വാറികളിലും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഓഫീസുകളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍. സര്‍ക്കാര്‍ ഭൂമികളില്‍ പോലും അനധികൃത ഖനനം നടക്കുന്നതായും അനുമതിക്ക് ആവശ്യമായ രേഖകള്‍ ഇല്ലാതെയാണ് പല ക്വാറികളുടേയും പ്രവര്‍ത്തനമെന്നും വിജിലന്‍സ് കണ്ടെത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, ജില്ലാ തല പരിസ്ഥിതി കമ്മിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പരിസ്ഥിതി ആഘാത നിര്‍ണയ സമിതിയുടെ സാക്ഷ്യപത്രം എന്നിവയില്ലാത്ത ക്വാറികള്‍ക്കും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അനുമതി നല്‍കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

‘ഓപ്പറേഷന്‍ ഹണ്ട്’ എന്ന പേരില്‍ ഇന്നലെ രാവിലെ 11ന് തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷ്, ഇന്റലിജന്‍സ് വിഭാഗം ഡിവൈഎസ്പി ബിജുമോന്‍ എന്നിവരുടെ മേല്‍ നോട്ടത്തിലായിരുന്നു മിന്നല്‍ പരിശോധന.

ക്വാറികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അപകകരമായി പ്രവര്‍ത്തിക്കുന്നു, വാര്‍ഷിക ലാഭത്തിന്റെ ഒരു ശതമാനം തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന ചട്ടം ലംഘിക്കുന്നു, സര്‍ക്കാര്‍ ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലങ്ങളില്‍ അനുമതി നേടിയ ശേഷം സര്‍ക്കാര്‍ ഭൂമി കയ്യേറി ഖനനം നടത്തുന്നു, പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനം നടത്തുന്ന കാര്യം ജിയോളജി വകുപ്പിലേയും റവന്യൂവകുപ്പിലേയും ഉദ്യോഗസ്ഥര്‍ മറച്ചുവെയ്ക്കുന്നു, ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഖനനം ചെയ്ത പാറയുടെ അളവ് കുറച്ച് കാണിച്ച് സര്‍ക്കാരിന് വന്‍ തുക നഷ്ടം വരുത്തുന്നു, ഖനനത്തിന് അനുമതി നല്‍കിയ ഭൂമി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെട്ടുത്തുന്നു പോലുമില്ല എന്നിങ്ങനെ ഗുരുതരമായ നിരവധി വീഴ്ച്ചകളും ക്രമക്കേടുകളുമാണ് ഓപ്പറേഷന്‍ ഹണ്ടിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

2018ലെ പ്രളയത്തിന് ശേഷം 119 ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കവളപ്പാറ ദുരന്തസ്ഥലത്തിന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം 66 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.

ഉയര്‍ന്ന തുകയാണ് കരിങ്കല്‍ ക്വാറി ഉടമകള്‍ ആവശ്യക്കാരില്‍ നിന്ന് ഈടാക്കുന്നത്. സ്വകാര്യഭൂമിയിലെ ക്വാറിയില്‍ നിന്ന് ടണ്ണിന് 24 രൂപയും സര്‍ക്കാര്‍ ഭൂമിയിലെ ക്വാറിയില്‍ നിന്ന് 74 രൂപയും മാത്രമാണ് സര്‍ക്കാരിന് റോയല്‍റ്റി കിട്ടുന്നത്. ഇതിന് പുറമെയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വലിയ അളവിലും അനധികൃതമായും പലയിടത്തും ക്വാറിയിങ്ങ് തുടരുന്നത്. ഒരു മാസം കുറഞ്ഞത് 200 കോടി രൂപയുടെ കോഴപ്പണമിടപാട് കരിങ്കല്‍ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT