Around us

‘സുപ്രീം കോടതി വിധിക്ക് ശേഷം ’; കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നീട്ടി 

THE CUE

കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന 15 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് രാജിവച്ച വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്ന ശേഷമേ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടത്തുകയുള്ളൂവെന്നും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബര്‍ 22 ലേക്ക് മാറ്റി.

കേരളവും തമിഴ്‌നാടുമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പം കര്‍ണാടകയിലും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതോടെ ഒക്ടോബര്‍ 21 ലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎല്‍എമാര്‍ ഹര്‍ജി നല്‍കി. .പിന്നാലെ കര്‍ണാടകയുടെ കാര്യത്തിലെ നിലപാട് കമ്മീഷന്‍ തിരുത്തുകയായിരുന്നു. കര്‍ണാടക നിയമസഭയിലെ 17 എംഎല്‍എമാരാണ് രാജിവച്ചത്. ഇവരെല്ലാം അയോഗ്യതാ ഭീഷണി നേരിടുന്നുണ്ട്. ഇവരില്‍ രണ്ട് പേര്‍ നല്‍കിയ കേസ് കര്‍ണാടക ഹൈക്കോടതിയില്‍ ഉള്ളതിനാല്‍ അവിടെയൊഴികെ മറ്റുള്ളിടത്താണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ നിന്ന്‌ 13 പേരും ജനതാദളില്‍ നിന്ന്‌ മൂന്ന് പേരും കെപിജെപിയുടെ ഒരു എംഎല്‍എയുമാണ് അയോഗ്യരാക്കപ്പെട്ടത്.

224 അംഗ നിയമസഭയില്‍ 207 പേരാണ് നിലവിലുള്ളത്. 105 പേരാണ് ബിജെപി പക്ഷത്തുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ 5 പേരെ ജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ യെദ്യൂരപ്പ സര്‍ക്കാരിന് തിരിച്ചടികള്‍ ഇല്ലാതെ ഭരണം തുടരാം. മറിച്ചാണെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴും. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും പിരിഞ്ഞാണ് മത്സരിക്കുന്നത്. കുമാരസ്വാമിയും സിദ്ധരാമയ്യയും തമ്മിലുള്ള അകല്‍ച്ച നേരത്തെ മറനീക്കി പുറത്തുവന്നിരുന്നു.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT