Around us

‘മാനേജ്‌മെന്റ് സഹകരിക്കുന്നില്ല’; താല്‍ക്കാലിക വര്‍ധനപോലും അംഗീകരിച്ചില്ലെന്ന് മന്ത്രി; 43 ബ്രാഞ്ചുകള്‍ കൂടി പൂട്ടുമെന്ന് മുത്തൂറ്റ്

THE CUE

മുത്തൂറ്റ് ഫിനാന്‍സില്‍ ജീവനക്കാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വീണ്ടും ധാരണയാകാതെ പിരിഞ്ഞു. മുത്തൂറ്റ് മാനേജ്‌മെന്റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്നും പ്രശ്‌നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. ധനകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. പക്ഷെ, ഒരു താല്‍ക്കാലിക വര്‍ധനയെന്ന ആവശ്യം ഉന്നയിച്ചെങ്കിലും മാനേജ്‌മെന്റ് ആംഗീകരിച്ചില്ലെന്ന് ടി പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

പ്രശ്‌നം അഭിമുഖീകരിക്കുന്ന തോട്ടം മേഖലപോലും ഇടക്കാല ആശ്വാസം തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ തൊഴിലാളി ക്ഷേമത്തിനായി മുന്നോട്ട് വെച്ച നിര്‍ദ്ദേശം അംഗീകരിക്കാന്‍ മുത്തൂറ്റ് മാനേജ്‌മെന്റ് തയ്യാറായില്ല.
ടി പി രാമകൃഷ്ണന്‍

43 ശാഖകള്‍ കൂടി പൂട്ടാന്‍ തീരുമാനിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം മുത്തൂറ്റ് മാനേജ്‌മെന്റ് അറിയിച്ചു. സമരം തുടര്‍ന്നാല്‍ കൂടുതല്‍ ശാഖകള്‍ പൂട്ടേണ്ടിവരും. ഇനിയും ശമ്പളവര്‍ധനവ് നടപ്പാക്കിയാല്‍ മുന്നോട്ട് പോകാനാവില്ല. സമരം കൊണ്ട് മുത്തൂറ്റിന് ഒന്നും സംഭവിച്ചിട്ടില്ല. മാനേജ്‌മെന്റിന് കൂടി സ്വീകാര്യമായ ഫോര്‍മുല വേണം. ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുത്തൂറ്റ് ഫിനാന്‍സ് പറഞ്ഞു.

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ശക്തമാക്കുമെന്നും നോണ്‍ ബാങ്കിങ് ആന്റ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) സംസ്ഥാന സെക്രട്ടറി നിഷ കെ ജയന്‍ ചര്‍ച്ചയ്ക്ക് ശേഷം 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ് ഇന്ന് ചര്‍ച്ചയ്‌ക്കെത്തിയെങ്കിലും മന്ത്രിയുമായി സംസാരിച്ച ശേഷം മടങ്ങിപ്പോയി. തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ എം ജി ജോര്‍ജ് തയ്യാറായില്ല. തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ആദ്യത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ എം ഡി ജോര്‍ജ് അലക്സാണ്ടര്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ചര്‍ച്ചയ്ക്കിടെ കല്യാണത്തിന് പോകണം, എല്ലാം ഏല്‍പിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശേഷം എംഡി ഇറങ്ങിപ്പോയിരുന്നു.

വേതനവര്‍ധനയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മുത്തൂറ്റ് ജീവനക്കാര്‍ നടത്തുന്ന സമരം 30-ാം ദിവസത്തിലേക്ക് കടന്നു. സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ മുത്തൂറ്റ് ഫിനാന്‍സ് പ്രതികാര നടപടി സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. സമരം ചെയ്ത 12 പേരെ മാനേജ്മെന്റ് പുറത്താക്കി. 10 പേര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കുകയും ചെയ്തു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT