Around us

നിഷയുടെയും കമലേഷിന്റെയും കുടുംബത്തെ പോലും അപഹസിച്ച് ആക്രമണം, മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ

വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍, ഏഷ്യനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമലേഷ് എന്നിവരുടെ കുടുംബത്തെപ്പോലും അപഹസിച്ചുകൊണ്ടാണ് ആക്രമണം അഴിച്ചുവിടുന്നത്. അങ്ങേയറ്റം അപലപനീയമായ നടപടിയാണിത്. സാമൂഹിക മാധ്യമ ഇടം അപകീര്‍ത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്തു കര്‍ക്കശ ശിക്ഷ ഉറപ്പാക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രിയോടും സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

സിപിഎം അനുകൂലികളാണ് സൈബര്‍ ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും കെ ജി കമലേഷിനും നിഷാ പുരുഷോത്തമനും എതിരെ ലൈംഗിക അധിക്ഷേപവും വ്യക്തിഹത്യയും നടക്കുന്നുണ്ട്. വിയോജിപ്പുകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതില്‍ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരണം.

ജനാധിപത്യത്തില്‍ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും. ഭരണാധികാരികള്‍ മാറിവരികയും കാലികമായി സജീവമായി നില്‍ക്കുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതു സ്വാഭാവികം മാത്രമാണ്. കേന്ദ്രത്തിലായാലും കേരളത്തിലായാലും കഴിഞ്ഞകാലങ്ങളിലെല്ലാം മാധ്യമങ്ങള്‍ ഭരണകൂടങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത് അങ്ങനെയാണ്. ഇഷ്ടമില്ലാത്ത വാര്‍ത്ത വരുേമ്പാള്‍ രാഷ്ട്രീയ കക്ഷികളുടെ സൈബര്‍ േപാരാളികള്‍ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കു കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലയ്ക്കും അനുവദിക്കാനാവില്ല. ജനാധിപത്യത്തിന്റെ എന്നല്ല, മനുഷ്യത്വത്തിന്റെ തന്നെ സീമകള്‍ ലംഘിക്കുന്ന വിധത്തിലാണ് വനിതകളടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സൈബര്‍ പോരാളികള്‍ അഴിഞ്ഞാടുന്നതെന്നും കെ.യു.ഡബ്ല്യു.ജെ

kuwj on cyber bullying

നിഷ പുരുഷോത്തമന്‍ ദ ക്യുവിനോട്

ദേശാഭിമാനിയുടെ ഒരു ജീവനക്കാരന്‍ അയാളുടെ യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്ന് എന്നെ വ്യക്തിപരമായും, സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് നടപടിയുണ്ടാകണം എന്നാണ് ആവശ്യപ്പെടാനുള്ളത്. ജോലി ചെയ്യുന്നതിന്റെ പേരിലാണ് എന്നെ അധിക്ഷേപിക്കുന്നത്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖപത്രത്തിന്റെ ജീവനക്കാരനായിരുന്ന് ഒരു വ്യക്തി അങ്ങനെ എഴുതുന്നുണ്ടെങ്കില്‍ അത് ആ പാര്‍ട്ടിയും നേതാക്കളും അറിയാതെയാവില്ല. എനിക്ക് നേരെയുള്ള സൈബര്‍ ആക്രമണം ഇതാദ്യമല്ല. സിപിഎമ്മിന്റെ സൈബര്‍ ടീം എനിക്കെതിരെ കുറേനാളായി അധിക്ഷേപങ്ങള്‍ നടത്തിവരികയാണ്. ഇതിനോടകം ഡിജിപിക്കടക്കം പരാതികള്‍ നല്‍കി. എന്നാല്‍ അതിലൊന്നും നടപടിയുണ്ടായിട്ടില്ല. പാര്‍ട്ടിയിലും സ്ഥാപനത്തിലുമുള്ളവരുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ സ്ഥാപനങ്ങള്‍ക്കും പെരുമാറ്റച്ചട്ടവും സോഷ്യല്‍ മീഡിയ പോളിസിയുമുണ്ടാകും. ഞാനും ഒരു മാധ്യമസ്ഥാപനത്തിന്റെ ഭാഗമാണല്ലോ. എഡിറ്റോറിയലിലോ മറ്റേതെങ്കിലുമോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയെടുക്കുന്ന ആരും ഇത്തരത്തില്‍ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പോസ്റ്റിടാന്‍ ധൈര്യപ്പെടില്ല. അഥവാ ഇട്ടാല്‍ തന്നെ നടപടിയുണ്ടാകം. സ്വന്തം ജീവിതം ബലികഴിച്ചുകൊണ്ടൊന്നും ആരും ഇതിന് ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതാനാകില്ല. തനിക്ക് ഒന്നും സംഭവിക്കില്ല സംരക്ഷിക്കപ്പെടും എന്നെല്ലാം ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ പോസ്റ്റുകളിടുന്നത്. ആ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ഇതെല്ലാം കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ ജനം വിലയിരുത്തട്ടെ. കേരളത്തിലെ ജനങ്ങള്‍ ഇതൊക്കെ മനസ്സിലാക്കുന്നവരാണ്. അവര്‍ ഇത് ശരിയായ രീതിയില്‍ തന്നെ വിലയിരുത്തുമെന്ന് ഉറപ്പുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

മെ​ഗാ രം​ഗ ഷോ

​'ഗുളികൻ ഇതുവഴി ചൂട്ടും കത്തിച്ച് പോവാറുണ്ടത്രേ'; ഫാന്റസി ഹൊറർ ചിത്രവുമായി ദേവനന്ദയുടെ ​'ഗു' ട്രെയ്ലർ

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

SCROLL FOR NEXT