ദുരന്തം കഴിഞ്ഞ് മാസമൊന്ന് കഴിഞ്ഞിട്ടും കവളപ്പാറയിലും പുത്തുമലയിലും മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച അടിയന്തിര ധനസഹായവിതരണം പൂര്‍ത്തിയാക്കാനാകാതെ സര്‍ക്കാര്‍. കവളപ്പാറയില്‍ ദുരന്തത്തിന് ഇരയായവരില്‍ ആരുടേയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷം രൂപ ലഭിച്ചിട്ടില്ല. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്കും മറ്റ് നാശനഷ്ടം സംഭവിച്ചവര്‍ക്കും സഹായധനം കിട്ടിയിട്ടില്ല. പുത്തുമല ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ പകുതിയോളം പേര്‍ക്ക് ധനസഹായം നല്‍കി.
കവളപ്പാറയില്‍ മൃതദേഹങ്ങള്‍ ലഭിച്ച 48 പേരില്‍ 35 പേരുടെ അവകാശികളെ കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍ എട്ടിന് പോത്തുകല്ല് ദുരിതാശ്വാസ ക്യാംപില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് സഹായം ധനം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. സഹായധനം അനുവദിച്ചത് സംബന്ധിച്ച രേഖ കൈമാറിയ ശേഷം പണം ഉടന്‍ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി കെ ടി ജലീല്‍ പ്രഖ്യാപിക്കുക മാത്രമാണുണ്ടായത്. ഒരാഴ്ച്ചയായിട്ടും ആരുടേയും ബാങ്ക് അക്കൗണ്ടില്‍ പണമെത്തിയിട്ടില്ല.
17 പേര്‍ മരിച്ച പുത്തുമലയില്‍ അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് 22 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 150 ഏക്കര്‍ സ്ഥലം ഒലിച്ചുപോകുകയും ചയ്തു. ദുരന്തബാധിതരില്‍ 40 ശതമാനം പേര്‍ക്കാണ് സര്‍ക്കാരിന്റെ അടിയന്തിര സഹായമായ 10,000 രൂപ ലഭിച്ചത്. ബാങ്ക് അക്കൗണ്ട്-ആധാര്‍ വിവരങ്ങള്‍ കിട്ടാന്‍ വൈകിയതാണ് ധനസഹായവിതരണം വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. കിഫ് ബി വഴി പണം കണ്ടെത്തിയാണ് സംസ്ഥാനം പിടിച്ച് നില്‍ക്കുന്നത്. ആളുകളുടെ കയ്യില്‍ പണം ഇല്ലാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്താന്‍ മെനക്കെടുന്നില്ല. തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുകയും തൊഴില്‍ ദിനങ്ങള്‍ നീട്ടുകയും വേണം. വിപണിയിലെ മാന്ദ്യം വൈകാതെ ബാങ്കുകളെ ബാധിക്കും. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വസ്തുത ധനമന്ത്രി അംഗീകരിക്കുകയാണ് വേണ്ടത്. പ്രതിസന്ധി നേരിടാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു.