Around us

പണ്ടേ തഴമ്പുള്ള കൈകള്‍, കൂലിപ്പണി ചെയ്തും പട്ടിണി കിടന്നുമുള്ള പരിചയം; തരിശിനെ കൃഷിഭൂമിയാക്കി ലോക്ക് ഡൗണില്‍ കെ രാധാകൃഷ്ണന്‍

ലോക്ക് ഡൗണ്‍ കാലത്ത് കാടും തരിശുമായി കിടന്നിരുന്ന സ്ഥലത്തെ കൃഷിഭൂമിയാക്കിയിരിക്കുകയാണ് മുന്‍മന്ത്രിയും മുന്‍ സ്പീക്കറുമായ സിപിഐഎം നേതാവ് കെ.രാധാകൃഷ്ണന്‍. തൃശൂര്‍ ചേലക്കരക്കടുത്ത് നരിമട എന്ന പ്രദേശത്താണ് കാട് പിടിച്ച് കിടന്നിരുന്ന എഴുപത് സെന്റ് തരിശില്‍ കപ്പയും ചേനയും ചേമ്പും ഇഞ്ചിയും കൃഷിയിറക്കിയിരിക്കുന്നത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എബ്രഹാം മാത്യുവാണ് ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് എഴുതിയത്

എബ്രഹാം മാത്യു എഴുതിയത്

രണ്ടുപേര്‍. പണ്ടേ തഴമ്പുള്ള കൈയ്കള്‍. കൂലിപ്പണി ചെയ്തും പട്ടിണി കിടന്നുമുള്ള പരിചയം. ലോക്ഡൗണ്‍ കാലത്ത് പണിക്കിറങ്ങാന്‍ കെ. രാധാകൃഷ്ണന് ഇതില്‍ കൂടുതല്‍ മൂലധനം വേണ്ട. ചേലക്കരക്കടുത്തുള്ള നരിമട എന്ന പ്രദേശത്ത് രാധാകൃഷ്ണന്‍ കിളച്ചു; നിലമൊരുക്കി, തടമെടുത്തു. കപ്പ, ചേന, ചേമ്പ്, ഇഞ്ചി.... നടീല്‍ കഴിഞ്ഞു. എഴുപത് സെന്റ് സ്ഥലം, വലിയ കാടായിരുന്നു. വര്‍ഷങ്ങളായി കൃഷിയില്ലാതെ കിടപ്പായിരുന്നു. ഒരു മാസത്തെ അധ്വാനം... ഇനി പാവലും പച്ചമുളകും കൂടി നടും.

തര്‍ക്കിക്കാനില്ല, സൈബര്‍ പോരാട്ടങ്ങള്‍ക്കില്ല, തോല്പിക്കാനില്ല; തോറ്റു കൊടുക്കാനുമില്ല. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുമാത്രം വിധേയത്വം. തേയില തോട്ടങ്ങളില്‍ കൊളുന്തു നുള്ളിയ ബാല്യം, പൊരിവെയിലില്‍ പോത്തിനെ തെളിച്ച കൗമാരം.. വിശപ്പിന്റെ രുചി അറിഞ്ഞ യൗവ്വനം....

പോരാടാനറിയാം, പെരുമാറാനുമറിയാം.. അധ്വാനിക്കുന്നവന്റെ പ്രത്യയശാസ്ത്രത്തെ സ്നേഹിക്കുന്നവന്‍ അധ്വാനിക്കാതിരിക്കുന്നതെങ്ങനെയെന്ന്?

പോരാടുക... മരിക്കുക...

പട്ടിണിക്കാരനായ രാധാകൃഷ്ണന് രണ്ടിനും മടിയുണ്ടായില്ല; രാധേയെന്ന് ഇന്നും വിളിക്കുന്നവരായിരുന്നു ശക്തി. ചേലക്കരയില്‍ മത്സരിച്ചപ്പോള്‍, ആ ശക്തി വോട്ടായി. ആദ്യജയത്തില്‍ തന്നെ മന്ത്രി... പിന്നെ നിയമസഭാ സ്പീക്കര്‍,

പ്രിയങ്കരനായ സ്പീക്കര്‍..

ചോരാന്‍ ധാരാളമവസരമുള്ള വീട് സ്വന്തമായുണ്ട്; കൂന്താലി പിടിക്കാന്‍ തഴമ്പുള്ള കൈയ്യും.

നോവുമാത്മാവിനെ സ്നേഹിച്ചിടാത്ത തത്വശാസ്ത്രത്തെ സ്നേഹിക്കാനാവില്ലെന്നു പറയും.

വര്‍ക്ക് ഈസ് വര്‍ഷിപ്പ് എന്നു ഗാന്ധിജി പറഞ്ഞു.

കെ. രാധാകൃഷ്ണന് ഒന്നും പറയാനില്ല. രാവിലെ പണിക്കിറങ്ങും; ഉച്ചയ്ക്ക് അവിടിരുന്ന് കഞ്ഞി കുടിക്കും; വൈകിട്ട് വെള്ളം കോരും...

കപ്പയും ചേനയും ചേമ്പും തളിരിടുന്നത് നോക്കി രാധാകൃഷ്ണന്‍ കാത്തിരിക്കുന്നു.

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

SCROLL FOR NEXT