Around us

വെറുപ്പ് മനുഷ്യനെ എന്താക്കുമെന്നതിന്റെ തെളിവാണ് യുപിയിലെ ഏഴ് വയസ്സുകാരന് സംഭവിച്ചത്: ജോൺ ബ്രിട്ടാസ്

വെറുപ്പ് മനുഷ്യരെ എന്താക്കുമെന്നതിന്റെ തെളിവാണ് യുപിയിലെ മുസാഫർനഗറിൽ മുസ്ലിം വിദ്യാർത്ഥിക്ക് ഉണ്ടായ ദാരുണ സംഭവമെന്ന് രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്. സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിക്കൊപ്പം മുസാഫർനഗറിലെ കുബ്ബാപൂരിലെത്തി വിദ്യാർത്ഥിയെയും കുടുംബത്തെയും സന്ദർശിച്ചതിനു ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം.

സംഭവത്തിനു ശേഷം കുട്ടിയുടെ സംസാരം വലിയ രീതിയിൽ കുറഞ്ഞെന്നും കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് ഇപ്പോൾ തങ്ങൾക്കുള്ളതെന്ന് കുടുംബം പറഞ്ഞതായും ജോൺ ബ്രിട്ടാസ് കുറിച്ചു.

വിദ്യാർത്ഥിക്കും കുടുംബത്തിനുമൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെയും സന്ദേശം ജോൺ ബ്രിട്ടാസ് കുടുംബത്തിന് കൈമാറി. പീഡനത്തിന് ഇരയായ കുട്ടിയുടെയും, ദാരിദ്ര്യം കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്ന ജേഷ്ഠന്റെയും തുടർപഠനത്തിന് വാഗ്ദാനം ചെയ്ത സഹായം കുടുംബം സ്വീകരിച്ചതായും കുറിപ്പിലുണ്ട്.

മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗിയുടെ നിർദ്ദേശ പ്രകാരം മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. നിലവിൽ സ്‌കൂൾ അന്വേഷണവിധേയമായി അടച്ചിട്ടിരിക്കുകയാണ്. കുട്ടിക്ക് ഓണസമ്മാനവും നൽകിയാണ് മുസാഫർനഗറിലെ കുബ്ബാപ്പൂരിൽ നിന്ന് ജോൺ ബ്രിട്ടാസ് മടങ്ങിയത്.

ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ തെളിവാണ് മുസഫർ നഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടി. കുബ്ബാപുർ ഗ്രാമത്തിൽ എത്തി കുട്ടിയേയും ബാപ്പ ഇർഷാദിനെയും കുടുബാംഗങ്ങളെയും സന്ദർശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ അവന്റെ ജേഷ്ഠന്റെയും തുടർ പഠനത്തിനുള്ള സഹായം നൽകാമെന്ന നിർദ്ദേശം കുടുംബം സ്വീകരിച്ചു. എന്നോടൊപ്പം സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഉണ്ടായിരുന്നു.

ഈർഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം താങ്ങാകാൻ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞുവെന്ന് ബാപ്പ പറഞ്ഞു. കുട്ടിയെ ചേർത്തു നിർത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നൽകിയാണ് ഞങ്ങൾ മുസഫർനഗറിലെ കുഗ്രാമമായ കുബ്ബപ്പൂരിൽ നിന്ന് മടക്കയാത്ര ആരംഭിച്ചത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT