കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചയെ വിമർശിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ. രാജ്യത്തെ മുൻ നിര ആശുപത്രികളിലെ കോവിഡ് രോഗികൾ ഓക്സിജൻ ക്ഷാമം മൂലം മരിക്കുന്നത് ബിബിസി അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'ആവർത്തിക്കുന്ന പേടിസ്വപ്നം' എന്ന തലക്കെട്ട് നൽകിക്കൊണ്ടാണ് രാജ്യത്ത് വർധിച്ച് വരുന്ന ഓക്സിജൻ ക്ഷാമത്തെ കുറിച്ചുള്ള വാർത്തകൾ ബിബിസി റിപ്പോർട്ട് ചെയ്തത്.
കോവിഡ് മൂലമുള്ള ഏറ്റവും വലിയ പ്രതിസന്ധി ഓക്സിജൻ ക്ഷാമമാണ്. ശരിയായ രീതിയിലുള്ള പ്രോട്ടോകോൾ ജനം പാലിച്ചിരുന്നെങ്കിൽ ഇപ്പോൾ ജനത സുരക്ഷിതരായി വീടുകളിൽ ഉണ്ടാകുമായിരുന്നു. ജനുവരിയിൽ കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ ജനങ്ങൾ സുരക്ഷാ മാർഗ്ഗങ്ങൾ കൃത്യമായി പാലിച്ചില്ല, ഇത് കൊണ്ടാണ് കോവിഡ് കേസുകൾ ഇത്രയധികം പെരുകാൻ കാരണമെന്ന് ബിബിസിയോട് സംസാരിച്ച ഡോക്ടർമാർ പറയുന്നു.
ആശുപത്രികളിലെ എമർജൻസി വാർഡുകളിലെ കാഴ്ചകളെ 'ദോഷകരമായ ദുരന്തം' എന്നാണ് ബിബിയുടെ തന്നെ മറ്റൊരു വീഡിയോ റിപ്പോർട്ടിൽ പറയുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാർ ആണ് വീഴ്ച വരുത്തിയത് . എന്നാൽ ഉദ്യോഗസ്ഥർ പൗരന്മാരുടെ തലയിൽ കുറ്റം കെട്ടിവെയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു.
രാജ്യത്തെ മുൻനിര മാധ്യമങ്ങൾ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതിന് നേർ വിപരീതമായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ മോദി സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള വാർത്തകളുമായി രംഗത്തെത്തിയത്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോൾ ആയിരങ്ങളെ അണിനിരത്തിയുള്ള തിരഞ്ഞെടുപ്പ് റാലികളും കുംഭ മേളയുമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
നരേന്ദ്രമോദി സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയായിരുന്നു ഗാർഡിയൻ വിഷയം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമിത ആത്മവിശ്വാസമാണെന്നും തെറ്റായ ഉപദേശങ്ങളാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻപ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ നിർദേശങ്ങളെ ചില കേന്ദ്ര മന്ത്രിമാർ പരിഹാസത്തോടെ തള്ളിയ കാര്യം ഗാർഡിയന്റെ റിപ്പോട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രികളിൽ ഓക്സിജൻ ക്ഷാമത്തിനും കിടക്കകൾക്കും പുറമെ വാക്‌സിൻ ദൗർലഭ്യവും നേരിടുന്നു. ഈ സാഹചര്യത്തിലാണ് മെയ് മുതൽ പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുമെന്ന് സർക്കാർ പറയുന്നത്. ഇപ്പോൾ രാജ്യത്ത് വെറും പത്ത് ശതമാനം പേർക്ക് മാത്രമാണ് വാക്‌സിൻ ലഭിച്ചിരിക്കുന്നത്.