Around us

അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണം, വിജയ്‌യെ കസ്റ്റഡിയിലെടുത്തതിനെതിരെ ഇ പി ജയരാജന്‍

THE CUE

തമിഴ് സൂപ്പര്‍താരം വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതിനെതിരെ തുറന്നടിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്ന സംഘപരിവാര്‍ നീക്കമാണ് ഇതിന് പിന്നിലെന്ന് ജയരാജന്‍. കേന്ദ്രസര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നതിനാലാണ് വിജയ്‌ക്കെതിരെ നടപടി എടുത്തിരിക്കുന്നതെന്നും ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണം

തമിഴ് സിനിമയിലെ സൂപ്പര്‍താരം വിജയ്‌യെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമാണ്. കടലൂരില്‍ സിനിമാ ചിത്രീകരണസമയത്താണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും 'മെര്‍സല്‍' എന്ന തന്റെ സിനിമയില്‍ വിജയ്‌യുടെ കഥാപാത്രം വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ എന്ന സിനിമയിലൂടെ അണ്ണാ ഡിഎംകെ സര്‍ക്കാരിനെയും വിമര്‍ശിച്ചു. ഇതാണ് വിജയ്‌യെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയത്. സംഘപരിവാറിന്റെ കിരാത നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അപായപ്പെടുത്താനും അക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും തയ്യാറായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നരേന്ദ്ര ധബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ജീവനെടുത്ത സംഘപരിവാര്‍ ഭീകരത നമ്മള്‍ കണ്ടതാണ്. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തുന്ന ഘട്ടത്തിലെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്നവരെയും പ്രക്ഷോഭം ഉയര്‍ത്തുന്നവരെയും വെടിവെച്ച് വീഴ്ത്തുകയാണ്. പൗരത്വ ഭേദഗതി നിയമം അനീതിയാണെന്ന് പ്രതികരിച്ച മലയാള സിനിമാ പ്രവര്‍ത്തകര്‍ ആദായനികുതി പരിശോധന കരുതിയിരിക്കണമെന്ന് ഒരു ബി ജെ പി നേതാവ് ഭീഷണി ഉയര്‍ത്തിയത് വിജയ്‌ക്കെതിരായ നീക്കവുമായി ചേര്‍ത്തുവായിക്കണം. ഇത്തരം നെറികെട്ട നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണം.

വിജയ് നായകനായി അവസാനമായി പുറത്തുവന്ന ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ എജിഎസ് ഗ്രൂപ്പ് ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്‌യെ കസ്റ്റഡിയില്‍ എടുത്തത്. തമിഴ്‌നാട് കടലൂരില്‍ ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു വിജയ്.

ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കടലൂര്‍ ജില്ലയിലെ നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പരിസരത്തായിരുന്നു ചിത്രീകരണം. വിജയ്‌യെ കസ്റ്റഡിയിലെടുത്തിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. ചെന്നൈ സാലിഗ്രാമത്തിലെ വിജയ്‌യുടെ വീട്ടിലും നീലാങ്കരയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്

കമ്പനി ലാഭത്തിലായി, കോളടിച്ച് ജീവനക്കാർ, ശമ്പളത്തില്‍ 30 ശതമാനം വർദ്ധന, മാനേജർമാർക്ക് എസ് യു വി

മുൻകാല ഇന്ത്യൻ സൈനികരെ ആദരിച്ച് അബുദാബി സാംസ്കാരിക വേദി

ഒൻപതുദിവസം, 16.8 കോടിയിലേറെ കളക്ഷനുമായി ‘പ്രകമ്പനം’ കേരളക്കരയെ ചിരിപ്പിക്കുന്നു

ബിജു മേനോന്റെ നിസ്സഹകരണത്തെ തുടർന്ന് വലിയ നഷ്ടം; പരാതിയിൽ പരിഹാരം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക്: അനൂപ് കണ്ണൻ

മംഗളം, മാധ്യമം സമരം, ജീവനക്കാര്‍ നേരിടുന്നത് ചൂഷണം എന്ന വാക്ക് മതിയാകാത്ത മനുഷ്യത്വ രാഹിത്യം; കെ.പി.റെജി അഭിമുഖം

SCROLL FOR NEXT