Election

ശബരിമല കര്‍മ്മസമിതിയുടേത് ചട്ടലംഘനം, നടപടിയുണ്ടാകുമെന്ന് ടീക്കാറാം മീണ  

എ പി ഭവിത

ശബരിമല വിഷയം മുന്‍നിര്‍ത്തി കര്‍മ്മ സമിതി വോട്ട് തേടുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കാന്‍ പോലീസിനോടും ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ദ ക്യൂവിനോട് പറഞ്ഞു. ബോര്‍ഡുകള്‍ എവിടെ സ്ഥാപിച്ചു, അതിലെ ഉള്ളടക്കം എന്താണ്, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണോ ബോര്‍ഡുകള്‍ എന്നിവയാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ബന്ധപ്പെട്ട സംഘടനകള്‍ക്ക് നോട്ടീസ് നല്‍കും. മറുപടി ലഭിച്ചതിന് ശേഷം എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കും. ഇന്ത്യന്‍ പീനല്‍കോഡ്, ജനപ്രാതിനിധ്യ നിയമം, കേരളാ പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു.

സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ ചട്ടലംഘനം നടത്തിയാല്‍ കോടതി നടപടി നേരിടേണ്ടി വരും. മതം, ജാതി , ദൈവം എന്നിവയുടെ പേരില്‍ വോട്ട് ചോദിച്ചാല്‍ അത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാകും. 123 വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിക്കുക. കുറ്റം തെളിഞ്ഞാല്‍ എംപി സ്ഥാനം റദ്ദാക്കപ്പെടും.

ശബരിമലയിലെ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാം. ശബരിമലയിലെ കുടിവെള്ളം, റോഡ്, മറ്റ് വികസന പ്രശ്‌നങ്ങള്‍, അചാരനുഷ്ഠാനങ്ങള്‍, സ്ത്രീ പ്രവേശനം എന്നിവയെല്ലാം ഉന്നയിക്കാം. എന്നാല്‍ അയ്യപ്പന്റെ പേരില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ആവശ്യപ്പെടാന്‍ പാടില്ല. ദൈവത്തിന്റെ സംരക്ഷകര്‍ ഞങ്ങളാണ്, ഞങ്ങളുടെ ദൈവമാണ്, അതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ പാടില്ല. അയ്യപ്പന്‍ സങ്കടത്തിലാണെന്ന് രാഷ്ട്രീയ പാര്‍ട്ടി പറയുന്നത് ചട്ടലംഘനമാണ്. സ്ഥാനാര്‍ത്ഥികളുടെ പേരില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാലും നടപടിയുണ്ടാകും.

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനോ ഭയപ്പെടുത്താനോ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്ക് നോട്ടീസ് നല്‍കും. ജനങ്ങളെ ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചാലും ചട്ടലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ശബരിമല വിഷയം വോട്ട് തേടുന്നതിനായി ഉപയോഗിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പത്രമാധ്യമങ്ങളിലെ വാര്‍ത്തകളും ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അവ പരിശോധിച്ച് നടപടി സ്വീകരിക്കും.

ശബരിമല കര്‍മ്മസമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു.കൂറ്റന്‍ ഫ്‌ള്ക്‌സ് ബോര്‍ഡുകളും ലഘുലേഖകള്‍ വിതരണം ചെയ്യുന്നുമുണ്ട്. മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്നാണ് ഇവയിലെ ഉള്ളടക്കം. ഇതിന് പിന്നാലെ ശബരിമല വിഷയം പ്രചരണത്തില്‍ സജീവമാക്കാന്‍ ബി.ജെ.പി നേതൃത്വവും തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളിലാണ് ശബരിമല വിഷയം പ്രധാനമായും ചര്‍ച്ച വിഷയമാക്കുവാന്‍ ശ്രമിക്കുന്നത്. ഈ വിഷയം പറഞ്ഞ് വോട്ട് തേടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT